മനുഷ്യശരീരത്തിന് പകരം പ്ലാസ്റ്റിക് ഡമ്മി; ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 'വ്യാജ ശവദാഹം' നടത്തിയ രണ്ടു പേർ അറസ്റ്റിൽ
ഉത്തർപ്രദേശ്: 50 ലക്ഷം രൂപയുടെ വൻ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പ്ലാസ്റ്റിക് ഡമ്മി ഉപയോഗിച്ച് വ്യാജ ശവദാഹം നടത്താൻ ശ്രമം. ഉത്തർപ്രദേശിലെ ഹാപുരിൽ ഗർമുക്തേശ്വർ ഗംഗാഘട്ടിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. സാധാരണ ആചാരങ്ങൾ ഒട്ടും പാലിക്കാതെ തിരക്കിട്ട് ചിതക്ക് തീ കൊളുത്താൻ ശ്രമിച്ച സംഘത്തെ സംശയം തോന്നിയ നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സംഭവത്തിൽ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
ഡൽഹി കൈലാഷ്പുരി സ്വദേശി കമൽ സൊമാനി, സുഹൃത്ത് ഉത്തം നഗർ സ്വദേശിയായ ആശിഷ് ഖുരാന എന്നിവരാണ് അറസ്റ്റിലായത്. ഗംഗാഘട്ടിൽ മൃതദേഹം വഹിച്ചുകൊണ്ട് വന്ന സംഘം ശേഷം പതിവ് ചടങ്ങുകളൊന്നും പാലിക്കാതെ പെട്ടെന്ന് തന്നെ ചിതക്ക് തീ കൊളുത്താൻ ഒരുങ്ങുകയായിരുന്നു. ഈ അസ്വാഭാവിക നീക്കമാണ് നാട്ടുകാരിൽ സംശയമുണ്ടാക്കിയത്.
സംഘം ചടങ്ങുകൾ ഒഴിവാക്കി തിടുക്കത്തിൽ തീ കൊളുത്താൻ ശ്രമിക്കുന്നത് കണ്ടതോടെ നാട്ടുകാർ ഇടപെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ വിശാൽ എന്നയാൾ പറയുന്നു. തുടർന്ന് പുതപ്പ് നീക്കി പരിശോധിച്ചപ്പോൾ കണ്ടത് മനുഷ്യശരീരത്തിന് പകരം തുണിയിൽ പൊതിഞ്ഞ ഒരു പ്ലാസ്റ്റിക് ഡമ്മി മാത്രം ആണ് ഉണ്ടായിരുന്നത്. ഇതൊരു വൻ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാർ സ്ഥലത്തുണ്ടായിരുന്ന രണ്ടുപേരെ തടഞ്ഞുവെക്കുകയും പൊലിസിൽ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ സംഘത്തിലെ മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു.
ഡൽഹിയിലെ ആശുപത്രിയിൽ നിന്ന് മൃതദേഹത്തിന് പകരം ഡമ്മി മാറി നൽകിയതാണെന്നാണ് പൊലിസ് സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോൾ ആദ്യം പ്രതികൾ പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ മൊഴികളിലെ വൈരുദ്ധ്യങ്ങൾ വ്യക്തമായതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. "50 ലക്ഷം രൂപയിലധികം കടബാധ്യതയുണ്ടായിരുന്ന കമൽ സൊമാനിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്," ഗർഹ് സർക്കിൾ ഓഫീസർ സ്തുതി സിംഗ് അറിയിച്ചു.
ഒരു വർഷം മുമ്പ് തൻ്റെ മുൻ ജീവനക്കാരനായ അൻഷുൽ കുമാറിൻ്റെ ആധാർ, പാൻ കാർഡുകൾ ഉപയോഗിച്ച് വ്യാജമായി 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി കമൽ സൊമാനി എടുത്തിരുന്നു. വ്യാജ ശവദാഹം നടത്തി, വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഇൻഷുറൻസ് തുക കൈക്കലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.
സംഭവത്തിലെ ദുരൂഹത നീക്കുന്നതിനായി പൊലിസ് അൻഷുൽ കുമാറുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. അൻഷുൽ കുമാർ പ്രയാഗ്‌രാജിലെ വീട്ടിൽ ജീവനോടെയും ആരോഗ്യവാനായി ഇരിക്കുന്നതായി പൊലിസിനെ അറിയിച്ചു. മാത്രമല്ല, തൻ്റെ പേരിൽ ഇൻഷുറൻസ് പോളിസി എടുത്തതിനെക്കുറിച്ച് യാതൊരു അറിവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അറസ്റ്റിലായ പ്രതികളെയും അവർ ഉപയോഗിച്ച ഐ20 കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Two men were arrested in Hapur, Uttar Pradesh, for attempting to stage a fake cremation using a plastic dummy instead of a human body to fraudulently claim a life insurance policy worth ₹50 lakh. Locals grew suspicious when the group tried to hastily light the pyre without following proper rituals, leading to the discovery of the dummy and the foiling of the insurance scam. The person whose policy was used was found to be alive and unaware of the fraud.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."