യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വിദേശ ആസ്തി വെളിപ്പെടുത്തണം, കനത്ത പിഴകൾ ഒഴിവാക്കാൻ SMS അലേർട്ടുകൾ
ദുബൈ: യുഎഇയിൽ താമസിക്കുന്നവരും അല്ലാത്തവരുമായ ആയിരക്കണക്കിന് ഇന്ത്യൻ പ്രോപ്പർട്ടി ഉടമകൾക്കും സാമ്പത്തിക അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവർക്കും ഇന്ന് മുതൽ ഇന്ത്യൻ ആദായനികുതി വകുപ്പിൽ നിന്ന് SMS, ഇമെയിൽ അലേർട്ടുകൾ ലഭിച്ചുതുടങ്ങും. വിദേശ ആസ്തികൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകി പിഴകൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള നഡ്ജ് ക്യാമ്പയിന്റെ ഭാഗമായാണിത്.
2025 ഡിസംബർ 31-നകം ഇന്ത്യൻ നികുതി റിട്ടേണിൽ എല്ലാ വിദേശ ആസ്തികളും കൃത്യമായി പ്രഖ്യാപിക്കണമെന്നാണ് സന്ദേശത്തിൻ്റെ ഉള്ളടക്കം. നിർദ്ദേശം പാലിച്ചില്ലെങ്കിൽ കനത്ത പിഴകൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുണ്ട്.
സ്വമേധയാ ഉള്ള റിപ്പോർട്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ആരംഭിച്ച കംപ്ലയൻസ് സംരംഭമായ 'Nudge Campaign'-ൻ്റെ രണ്ടാം ഘട്ടമാണ് ഇന്നുതൊട്ട് ആരംഭിക്കുന്നത്. കോമൺ റിപ്പോർട്ടിംഗ് സ്റ്റാൻഡേർഡ് (CRS), യുഎസ് ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ട് (FATCA) എന്നിവയ്ക്ക് കീഴിൽ 100-ൽ അധികം രാജ്യങ്ങൾ പങ്കുവെക്കുന്ന സാമ്പത്തിക ഡാറ്റയെ ആശ്രയിച്ചാണ് ഈ പ്രചാരണം.
2024–25 സാമ്പത്തിക വർഷത്തെ ഡാറ്റ വിശകലനം ചെയ്ത ശേഷം, 2025–26 ലെ അസസ്‌മെൻ്റ് വർഷത്തിലെ റിട്ടേണുകളിൽ പ്രഖ്യാപിച്ച വിദേശ ആസ്തികളുമായി പൊരുത്തപ്പെടാത്ത ഏകദേശം 25,000 'ഉയർന്ന അപകടസാധ്യതയുള്ള' നികുതിദായകരെ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിൽ നികുതിയടക്കാത്ത പ്രവാസി ഇന്ത്യക്കാർക്ക് (NRI) ഈ മുന്നറിയിപ്പ് ബാധകമല്ല. അവർക്ക് വിദേശ ആസ്തികൾ പ്രഖ്യാപിക്കേണ്ട ബാധ്യതയില്ല, നഡ്ജ് അലേർട്ടുകൾ ലഭിക്കുകയുമില്ല.
വിദേശ ആസ്തികൾ വെളിപ്പെടുത്താത്തതിനുള്ള പിഴകൾ:
- റിപ്പോർട്ട് ചെയ്യാത്തതിന് ഒരു ദശലക്ഷം ഇന്ത്യൻ രൂപ (ഏകദേശം 41,000 ദിർഹം) പിഴ.
- റിപ്പോർട്ട് ചെയ്യാത്ത വരുമാനത്തിന് 30 ശതമാനം നികുതി.
- അടയ്‌ക്കേണ്ട നികുതിയുടെ 300 ശതമാനം വരെ പിഴയും ചുമത്താം.
റിപ്പോർട്ടുകൾ അനുസരിച്ച്, ദുബൈ ഇത്തവണത്തെ നിരീക്ഷണത്തിലെ പ്രധാന ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായി മാറിയിട്ടുണ്ട്. ഡൽഹി, മുംബൈ, പൂനെ എന്നിവിടങ്ങളിൽ അടുത്തിടെ നടന്ന റെയ്ഡുകൾക്ക് CRS പ്രകാരം പങ്കിട്ട ദുബൈയിലെ ഡാറ്റ സഹായകമായതായും, ദശലക്ഷക്കണക്കിന് ഡോളറിൻ്റെ വെളിപ്പെടുത്താത്ത സ്വത്തുക്കൾ കണ്ടെത്തിയതായും ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ദുബൈയിൽ പ്രോപ്പർട്ടി വാങ്ങുന്നവരുടെ പട്ടികയിൽ ഇന്ത്യക്കാർ ഇപ്പോഴും മുന്നിലാണ്. 2024-ൽ മാത്രം, ദുബൈയിലെ എല്ലാ പ്രോപ്പർട്ടി ഇടപാടുകളിലുമായി 22 ശതമാനം ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ട്. ഏകദേശം 150 ബില്യൺ ദിർഹമാണ് ഈ മേഖലയിലെ ഇന്ത്യൻ നിക്ഷേപം.
ഇന്ത്യയിലെ നികുതി താമസക്കാരായി കണക്കാക്കുന്നവർ, തങ്ങളുടെ ഇന്ത്യൻ റിട്ടേണുകളിൽ ഷെഡ്യൂൾ FA (വിദേശ ആസ്തികൾ), ഷെഡ്യൂൾ FSI (വിദേശ ഉറവിട വരുമാനം) എന്നിവ കൃത്യമായി പൂരിപ്പിക്കേണ്ടതുണ്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള വിവര കൈമാറ്റം ഇപ്പോൾ കൂടുതൽ കർശനമായതാണ് ക്രോസ്-ബോർഡർ റിപ്പോർട്ടിംഗിലെ വർദ്ധനവിന് കാരണമെന്ന് നികുതി വിദഗ്ധർ പറയുന്നു. എമിറേറ്റ്‌സിലെ ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപ ഉൽപ്പന്നങ്ങൾ, ബിസിനസ് ഹോൾഡിംഗുകൾ എന്നിവ പോലും CRS നെറ്റ്‌വർക്ക് വഴി ഇന്ത്യൻ അധികാരികൾക്ക് ഇപ്പോൾ ലഭ്യമാണ്.
cbdt launches a nudge campaign sending sms alerts to indians in the uae with foreign assets. declare assets by dec 2025 or face heavy penalties and prosecution.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."