ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളും അഴിമതിയും നടന്നതായുള്ള ആരോപണവുമായി പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ ധ്രുവ് റാഠി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ആറ് നിർണായക തെളിവുകളാണ് ധ്രുവ് റാഠി തന്റെ യൂട്യൂബ് വീഡിയോയിലൂടെ പുറത്തുവിട്ടത്. ധ്രുവ് റാഠി നൽകിയ തെളിവുകൾ തെറ്റാണെങ്കിൽ അത് തെളിയിക്കാൻ നരേന്ദ്രമോദി സർക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മിഷനെയും താൻ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തതായും വീഡിയോയിൽ വ്യക്തമാക്കുന്നു.
ധ്രുവ് റാഠി പുറത്തുവിട്ട ആറ് പ്രധാന തെളിവുകൾ
1. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സ്ത്രീകൾക്ക് നൽകിയ 10,000 രൂപ
തെരഞ്ഞെടുപ്പ് ക്രമക്കേടിലെ ആദ്യത്തെ തെളിവായി ധ്രുവ് റാഠി ചൂണ്ടിക്കാണിക്കുന്നത് വോട്ടെടുപ്പിന് തൊട്ടുമുമ്പ് വോട്ടർമാർക്ക് നൽകിയ കൈക്കൂലിയാണ്. ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുൻപാണ് ബിഹാറിലെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 10,000 രൂപ എത്തിയത്. ഇത് നിയമാനുസൃതമായ കൈക്കൂലിയാണെന്നാണ് ധ്രുവ് റാഠി ആരോപിക്കുന്നത്.
ഒക്ടോബർ 7-നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ, ഒക്ടോബർ 17, 24, 31, നവംബർ 7 എന്നീ തീയതികളിൽ സ്ത്രീകൾക്ക് സർക്കാർ പണം നൽകി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സർക്കാർ ജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ്. ഈ പണം വോട്ടർമാരെ സ്വാധീനിച്ചു. സർക്കാർ രൂപീകരിച്ചാൽ രണ്ട് ലക്ഷം രൂപ കൂടി നൽകുമെന്ന് എൻഡിഎ സഖ്യം വാഗ്ദാനം ചെയ്തതായും റാഠി വീഡിയോയിൽ പറയുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മിഷൻ ഇതിൽ ഇടപെട്ടില്ല.
2. ഇരട്ട വോട്ട് ചെയ്ത വ്യാജ വോട്ടർമാർ
ഒന്നിലധികം സംസ്ഥാനങ്ങളിൽ വോട്ട് ചെയ്ത വോട്ടർമാർ ബിഹാറിലും വോട്ട് ചെയ്തുവെന്നാണ് രണ്ടാമത്തെ ഗുരുതര ആരോപണം. ബിജെപി പ്രവർത്തകരായ ചിലർ ഡൽഹിയിലും ബിഹാറിലും ഹരിയാനയിലും വോട്ട് ചെയ്തതിന്റെ ഫോട്ടോകളടക്കം ധ്രുവ് റാഠി തെളിവായി പങ്കുവെച്ചു. വിവിധ കാലഘട്ടങ്ങളിൽ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്.
3. വ്യാജ വോട്ടർമാർക്കായി പ്രത്യേക ട്രെയിനുകൾ
തെരഞ്ഞെടുപ്പ് സമയത്ത് ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് വ്യാജ വോട്ടർമാരെ എത്തിക്കാൻ ബിജെപി സ്‌പെഷ്യൽ ട്രെയിനുകൾ ഏർപ്പെടുത്തി. കുറഞ്ഞത് നാല് പ്രത്യേക ട്രെയിനുകളെങ്കിലും ഈ സമയത്ത് ഓടിയിരുന്നുവെന്ന് സുപ്രിംകോടതി അഭിഭാഷകൻ കപിൽ സിബൽ വെളിപ്പെടുത്തിയിരുന്നു.
ഈ ട്രെയിനുകളിലെ യാത്രച്ചെലവ് ബിജെപിയോ മോദി സർക്കാരോ ആണ് വഹിക്കുന്നതെന്ന് യാത്രക്കാർ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇവർക്ക് സൗജന്യ ഭക്ഷണവും നൽകിയിരുന്നു. യഥാർത്ഥ വോട്ടർമാരാണെങ്കിൽ എന്തിനാണ് പ്രത്യേക ട്രെയിനുകൾ എന്ന സിബലിന്റെ ചോദ്യം ധ്രുവ് റാഠിയും ആവർത്തിച്ചിരിക്കുകയാണിപ്പോൾ.
4. സിസിടിവി നിയമങ്ങൾ മാറ്റി തെളിവുകൾ മറച്ചു
തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ തെളിയിക്കാൻ പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ വലിയ തെളിവായിരുന്നു. എന്നാൽ, ഈ നിയമങ്ങൾ മാറ്റി സിസിടിവി ദൃശ്യങ്ങൾ മറച്ചുവെച്ചെന്നാണ് അടുത്ത ആരോപണം. പുതിയ നിയമപ്രകാരം, തെരഞ്ഞെടുപ്പ് കഴിഞ്ഞ് 45 ദിവസങ്ങൾക്കകം ഈ ദൃശ്യങ്ങൾ മായ്ച്ചുകളയും. ഈ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് ലഭ്യമാകില്ല. 'അമ്മമാരുടെയും സഹോദരിമാരുടെയും ദൃശ്യങ്ങൾ നൽകുന്നത് ഉചിതമല്ല' എന്ന തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ ന്യായീകരണത്തെ ധ്രുവ് റാഠി ചോദ്യം ചെയ്തു.
5. വോട്ടർ പട്ടികയിൽ നിന്ന് 47 ലക്ഷം പേരെ വെട്ടിമാറ്റി
പ്രതിപക്ഷ പാർട്ടികളുടെ വോട്ടർമാരെ ലക്ഷ്യമിട്ട് വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി വോട്ടർമാരെ വെട്ടിമാറ്റി. വോട്ടർ പട്ടിക പുതുക്കാനായി നടത്തിയ എസ്ഐആറിന് ശേഷം 47 ലക്ഷത്തോളം വോട്ടർമാരെയാണ് ഇങ്ങെനെ വെട്ടിമാറ്റിയത്. വെട്ടിമാറ്റപ്പെട്ടവരിൽ 24.7 ലക്ഷം പേർ മുസ്ലിം വോട്ടർമാരായിരുന്നു. ദളിത്, ആദിവാസി വോട്ടർമാരെയും പട്ടികയിൽ നിന്ന് ഒഴിവാക്കി. പ്രതിപക്ഷത്തിന് ഏറ്റവും സ്വാധീനമുള്ള സീമാഞ്ചൽ മേഖലയിലാണ് കൂടുതൽ വോട്ടുകളും വെട്ടിമാറ്റിയത്.
6. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്ഷപാതപരമായ നിലപാട്
തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിക്ക് വേണ്ടി പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്നാണ് അവസാനത്തെ ആരോപണം. ബിജെപിക്ക് സൗകര്യപ്രദമായ ദിവസങ്ങളിൽ മാത്രമാണ് പല സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നിശ്ചയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. 2011-ൽ എട്ട് ഘട്ടമായി നടന്ന ബംഗാളിലെ തെരഞ്ഞെടുപ്പ്, മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണം അവസാനിപ്പിച്ച് മോദിയുൾപ്പെടെയുള്ള ബിജെപി നേതാക്കൾക്ക് ബംഗാളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായകമായി.
പ്രധാനമന്ത്രി നരേന്ദ്രമോദി മതത്തിന്റെ പേരിൽ വോട്ട് ചോദിക്കുകയും മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്തപ്പോഴും തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുത്തില്ല. മോദി സർക്കാരാണ് കമ്മിഷനെ തെരഞ്ഞെടുത്തത് എന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2023-ൽ മോദി സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കേസ് കൊടുക്കാനാവില്ലെന്നും ധ്രുവ് റാഠി കൂട്ടിച്ചേർത്തു.
Popular YouTuber Dhruv Rathee has leveled serious allegations of "widespread irregularities and corruption" in the Bihar Assembly Elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."