പഞ്ചായത്ത് ഓഫീസിന് മുന്നിൽ അമ്മയ്ക്ക് മകളുടെ ക്രൂരമർദ്ദനം; ജീവനക്കാർ നോക്കിനിന്നു
മംഗളൂരു: മംഗളൂരുവിലെ മൂഡുഷെഡ്ഡെ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ പരാതി നൽകാനെത്തിയ അമ്മയെ മകൾ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപകമായ പ്രതിഷേധം ഉയരുന്നത്.മംഗളൂരുവിലെ മൂഡുഷെഡ്ഡെ ഗ്രാമപഞ്ചായത്ത് പരിസരത്താണ് സംഭവം നടന്നത്.മൂഡുഷെഡ്ഡെയിലെ ശിവനഗരയിൽ താമസിക്കുന്ന അമ്മയും മകളും തമ്മിൽ പതിവായി വഴക്കുണ്ടാവാറുണ്ടായിരുന്നു. നേരത്തെ ഇവർ കാവൂർ പൊലിസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും പൊലിസ് കൗൺസിലിംഗ് നൽകി തിരിച്ചയക്കുകയും ചെയ്തിരുന്നു.
അടുത്തിടെ, മകൾക്കെതിരെ പരാതി നൽകാനായി അമ്മ പഞ്ചായത്ത് ഓഫീസിലെത്തി.അതിനെ തുടർന്ന് ഓഫീസിന് മുന്നിൽ വെച്ച് മകൾ അമ്മയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കോപാകുലയായ മകൾ അമ്മയുടെ മുഖത്ത് ചെരുപ്പ് ഊരി അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ജീവനക്കാർക്കെതിരെ വിമർശനം:
ഗ്രാമപഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന ജീവനക്കാർ ഉൾപ്പെടെയുള്ളവർ മർദ്ദനം തടയുന്നതിന് പകരം സംഭവം ഫോണിൽ പകർത്തി എന്നും വയോധികയെ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും ആരോപണമുയർന്നു.ആക്രമണം തടയുന്നതിനോ പൊലിസിനെ അറിയിക്കുന്നതിനോ ജീവനക്കാർ തയ്യാറായില്ലെന്നതിൽ സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമായ വിമർശനമാണ് ഉയരുന്നത്.
സംഭവത്തിൽ പൊതുജനങ്ങളിൽ നിന്ന് ശക്തമായ പ്രതികരണമാണ് ഉണ്ടായത്. അമ്മയെ പരസ്യമായി ആക്രമിച്ച മകൾക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും അമ്മയെയും മകളെയും വിളിച്ചുവരുത്തി അന്വേഷണം നടത്തണമെന്നും പലരും അഭിപ്രായപ്പെട്ടു.അമ്മയും മകളും തമ്മിലുള്ള തർക്കത്തിൽ ഇതുവരെ കേസെടുത്തിട്ടില്ല.സംഭവത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മംഗളൂരു സിറ്റി പൊലിസ് കമ്മീഷണർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."