ഹയ്യ വിസയിൽ സുപ്രധാന മാറ്റം; ജിസിസി നിവാസികൾക്ക് ഖത്തറിൽ 2 മാസം വരെ താമസാനുമതി
ദോഹ: ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് ഖത്തറിലേക്കുള്ള പ്രവേശനം കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കിക്കൊണ്ട്, 'ഹയ്യ' ജിസിസി റെസിഡന്റ്‌സ് വിസയിൽ പരിഷ്കാരങ്ങളുമായി ഖത്തർ ടൂറിസം മന്ത്രാലയം. ആഭ്യന്തര മന്ത്രാലയവുമായും സന്ദർശക എൻട്രി മാനേജ്‌മെന്റിനായുള്ള സ്ഥിരം സമിതിയുമായും സഹകരിച്ചാണ് പുതിയ പരിഷ്കാരങ്ങൾ.
പുതിയ പരിഷാകരാങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. പുതിയ പരിഷ്കാരങ്ങളോടെ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് രണ്ട് മാസം വരെ ഖത്തറിൽ തങ്ങാൻ സാധിക്കും. കൂടാതെ, ഇവർക്ക് ഒന്നിലധികം പ്രവേശന ആക്‌സസും (Multiple Entry Access) വാഗ്ദാനം ചെയ്യുന്നുണ്ട്.
അന്താരാഷ്ട്ര കായിക, സാംസ്കാരിക, വിനോദ പരിപാടികൾ നിറഞ്ഞ സീസണിലേക്ക് ഖത്തർ തയ്യാറെടുക്കുന്നതിനിടയിലാണ് ഈ സുപ്രധാന പ്രഖ്യാപനം. 2025 ഫിഫ അറബ് കപ്പിനായി പ്രാദേശിക സന്ദർശകരെ സ്വാഗതം ചെയ്യാൻ ഖത്തർ ഒരുങ്ങുന്ന വേളയിൽ, വിസയിലെ ഈ പരിഷ്കാരങ്ങൾ ജിസിസി നിവാസികൾക്ക് മത്സരങ്ങൾ കാണാനും രാജ്യത്തിന്റെ വിശാലമായ സാംസ്കാരിക വിനോദ ഓഫറുകൾ ആസ്വദിക്കാനും എളുപ്പത്തിൽ സഞ്ചരിക്കാനും അവസരം നൽകും.
ലളിതമായ നടപടിക്രമ മാറ്റങ്ങൾക്ക് അപ്പുറമാണ് ഈ നടപടികൾ. മേഖലയോടുള്ള രാജ്യത്തിന്റെ തുറന്ന സമീപനം ശക്തിപ്പെടുത്തുക, പ്രധാന കായിക, സാംസ്കാരിക പരിപാടികളിൽ സന്ദർശകരുടെ സഞ്ചാരം സുഗമമാക്കുക തുടങ്ങി ഖത്തർ ടൂറിസത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയാണ് ഇവ പ്രതിഫലിപ്പിക്കുന്നതെന്ന് ഹയ്യ ഡയറക്ടർ സയീദ് അൽ കുവാരി പറഞ്ഞു.
ടൂറിസത്തിനും അന്താരാഷ്ട്ര പരിപാടികൾക്കും ഒരു മുൻനിര പ്രാദേശിക ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഖത്തറിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ ടൂറിസത്തിന്റെ സംഭാവന വർദ്ധിപ്പിക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
qatar has announced a major update to the hayya visa, allowing gcc residents to stay in the country for up to two months. the new rule aims to boost tourism and ease travel access for residents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."