ക്രൗഡ് ഫണ്ടിങ്ങിൽ ചരിത്രം കുറിച്ച് 'തഹിയ്യ' ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് 40 കോടിയിലധികം
കോഴിക്കോട്: വരുംനൂറ്റാണ്ടിന്റെ സാമൂഹിക വൈജ്ഞാനിക മുന്നേറ്റത്തിനു കരുത്തുപകരാനുള്ള കർമപദ്ധതികൾക്കായി സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി ശേഖരിക്കുന്ന തഹിയ്യ ഫണ്ട് സമാഹരണം ചരിത്രമാകുന്നു. നൂറ്റാണ്ട് ആഘോഷത്തിന്റെ ഭാഗമായി സമസ്ത ആവിഷ്‌കരിച്ച പദ്ധതികൾക്കു വേണ്ടിയുള്ള ഫണ്ട് ശേഖരണം രാവിലെ 11 മണി ആയപ്പോഴേക്കും 42 കോടി രൂപ കവിഞ്ഞിട്ടിട്ടുണ്ട്. ഇതോടെ കേരളത്തിൽ ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിക്കുന്ന ഏറ്റവും വലിയ കലക്ഷനായി 'തഹിയ്യ' മാറിക്കഴിഞ്ഞു.
ഇന്ന് രാത്രി 12 മണി വരെയാണ് ഫണ്ട് സമാഹരണം നടക്കുക. വൈകീട്ട് നാലു മുതൽ രാത്രി 12 വരെ ഫണ്ട് ക്ലോസിങ് സെറിമണിയിൽ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കൾ സംബന്ധിക്കും. പ്രോഗ്രാം തത്സമയം സമസ്ത ഓൺലൈൻ എന്ന യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.
സെപ്റ്റംബർ 28ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളാണ് തഹിയ്യ ആപ്പ് ലോഞ്ചിങ് നിർവഹിച്ചത്. നവംബർ 15 വരെയായിരുന്നു ഫണ്ട് സ്വീകരിക്കുന്നതിന് സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ, വിവിധ രാജ്യങ്ങളിലെ പ്രവർത്തകരുടെയും നേതാക്കളുടെയും അഭ്യർഥനപ്രകാരം 15 ദിവസംകൂടി നീട്ടിനൽകുകയായിരുന്നു.
ഒരുനൂറ്റാണ്ടുകാലം കേരളത്തിന്റെ വിവിധ മേഖലകളിൽ സാധ്യമാക്കിയ സാമുദായിക സാമൂഹിക നവോത്ഥാനത്തിന്റെ തുടർച്ച വരും തലമുറകളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് നൂറാം വാർഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക പദ്ധതികളിലൂടെ സമസ്ത ലക്ഷ്യമാക്കുന്നത്.
മഹല്ല്, മദ്റസാ, യൂനിറ്റ് തലങ്ങളിൽ ജനകീയ മുന്നേറ്റം നടത്തിയ തഹിയ്യ ഫണ്ട് ശേഖരണത്തിലേക്ക് വീട്ടകങ്ങളിൽനിന്ന് ആത്മനിർവൃതിയുടെ വിഹിതങ്ങൾ ഒഴുകുകയാണ്. വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നും ജി.സി.സി രാജ്യങ്ങളിലെ സംഘടനാ പ്രവർത്തകരിൽനിന്നുമായി മികച്ച പ്രതികരണങ്ങളാണ് തഹിയ്യയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്.
സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി, തമിഴ്നാട്ടിൽ നടപ്പാക്കുന്ന പ്രത്യേക പദ്ധതികൾ, ഇ-ലേണിങ് വില്ലേജ്, റിഹാബിലിറ്റേഷൻ സെന്റർ, മെഡിക്കൽ കെയർ ആൻഡ് പാലിയേറ്റീവ് സെന്റർ, പ്രധാന നഗരങ്ങളിൽ ആസ്ഥാനവും ഹോസ്റ്റൽ സംവിധാനവും, കൈത്താങ്ങ് 2025, ഇന്റർനാഷനൽ ഹെറിറ്റേജ് മ്യൂസിയം, തച്ചനാട്ടുകരയിൽ സ്ഥാപിക്കുന്ന ഇസ്തിഖാമ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ, 10,313 പ്രബോധകരുടെ സേവന പ്രവർത്തനങ്ങൾ എന്നിവക്കും മറ്റുമാണ് ഫണ്ട് സമാഹരണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."