ആയുധക്കച്ചവടം: യുദ്ധക്കെടുതി ലാഭമാക്കി ഭീമന്മാർ; റെക്കോർഡ് വിൽപ്പനയുമായി ലോകോത്തര പ്രതിരോധ കമ്പനികൾ
സ്റ്റോക്ക്ഹോം: ലോകമെമ്പാടും നടക്കുന്ന യുദ്ധങ്ങളും സംഘർഷങ്ങളും ആയുധ നിർമ്മാതാക്കൾക്ക് പണം കൊയ്യാനുള്ള വിളവെടുപ്പ് കാലമായി മാറിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. കഴിഞ്ഞ വർഷം ആഗോള ആയുധ വിൽപ്പന റെക്കോർഡ് വരുമാനമാണ് നേടിയത്. പ്രമുഖ പ്രതിരോധ കമ്പനികൾ ഒറ്റ വർഷം വിറ്റഴിച്ചത് 67,900 കോടി ഡോളറിന്റെ (ഏകദേശം 59 ലക്ഷം കോടി രൂപ) ആയുധങ്ങളാണ്.
സ്വീഡൻ ആസ്ഥാനമായുള്ള പ്രമുഖ ഗവേഷണ സ്ഥാപനമായ സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് യുദ്ധം ഒരു ലാഭക്കച്ചവടമായി മാറിയതിന്റെ ഈ ഞെട്ടിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ലോകമെമ്പാടും ആയുധ നിർമ്മാതാക്കളുടെ വരുമാനം ആറ് ശതമാനമാണ് വർധിച്ചത്. 2015-നെ അപേക്ഷിച്ച് ഇത് 26 ശതമാനം കൂടുതലാണ്. യുക്രെയ്‌നിലെയും ഗസ്സയിലെയും യുദ്ധങ്ങളാണ് ആഗോളതലത്തിൽ ആയുധങ്ങളുടെ ആവശ്യകത കുത്തനെ കൂട്ടിയതെന്നാണ് ഗവേഷകനായ ലോറെൻസോ സ്‌കാരസാറ്റോ ചൂണ്ടിക്കാണിക്കുന്നത്.
ആയുധങ്ങളുടെ ഉയർന്ന ഡിമാൻഡ് മുതലെടുത്താണ് കമ്പനികൾ റെക്കോർഡ് ലാഭം കൊയ്യുന്നത്. പല രാജ്യങ്ങളും തങ്ങളുടെ ആയുധ ശേഖരം വർധിപ്പിക്കാനും കാലഹരണപ്പെട്ട ആയുധങ്ങൾ മാറ്റി സ്ഥാപിക്കാനും തിരക്കുകൂട്ടിയതും വിൽപ്പന വർധിക്കാൻ കാരണമായി.
ആഗോളതലത്തിൽ ആയുധങ്ങൾ തേടിയുള്ള നെട്ടോട്ടത്തിൽ യൂറോപ്പാണ് മുൻപന്തിയിൽ. റഷ്യയുടെ ഭീഷണിയും യുക്രെയ്ൻ യുദ്ധവുമാണ് യൂറോപ്യൻ രാജ്യങ്ങളെ കൂടുതൽ ആയുധങ്ങൾ വാങ്ങാൻ പ്രേരിപ്പിച്ച പ്രധാന ഘടകം. യുക്രെയ്‌നെ സൈനികമായി പിന്തുണയ്ക്കുന്ന രാജ്യങ്ങൾ മാത്രമല്ല, അല്ലാത്ത രാജ്യങ്ങളും തങ്ങളുടെ സൈന്യത്തെ നവീകരിക്കുന്ന തിരക്കിലാണെന്നും ഗവേഷകർ പറയുന്നു.
ഏഷ്യ-ഓഷ്യാനിയ മേഖലയിൽ മാത്രമാണ് ആയുധ വിൽപ്പനയിൽ ഇടിവുണ്ടായത്. ചൈനയിൽ അഴിമതി ആരോപണങ്ങളെത്തുടർന്ന് കരാറുകൾ കുറഞ്ഞതാണ് ഇതിന് കാരണം. എങ്കിലും ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും കമ്പനികൾ ആയുധങ്ങളുടെ വിൽപനയിൽ റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയത്.
ആഗോള ആയുധ വിപണിയിൽ പതിവുപോലെ ആധിപത്യം നിലനിർത്തുന്നത് ഇപ്പോഴും അമേരിക്ക തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ 100 പ്രതിരോധ കമ്പനികളിൽ 39 എണ്ണവും അമേരിക്കയിലാണ്. ലോക്ക്ഹീഡ് മാർട്ടിൻ, ആർടിഎക്‌സ്, നോർത്രോപ് ഗ്രുമ്മൻ തുടങ്ങിയ അമേരിക്കൻ കമ്പനികൾ മാത്രം 33,400 കോടി ഡോളറിന്റെ വരുമാനമാണ് നേടിയത്. ഇത് ആഗോള വിൽപനയുടെ ഏകദേശം പകുതിയോളമായി വരും.
അതേസമയം യൂറോപ്യൻ കമ്പനികളുടെ വരുമാനം 13 ശതമാനം വർധിച്ച് 15,100 കോടി ഡോളറിലെത്തി. യുക്രെയ്‌ന് വെടിക്കോപ്പുകൾ നൽകിയ ചെക്ക് ആസ്ഥാനമായുള്ള ചെക്കോസ്ലോവാക് ഗ്രൂപ്പ് ഏകദേശം 200 ശതമാനം വളർച്ച രേഖപ്പെടുത്തി.ഉപരോധങ്ങൾക്കിടയിലും റഷ്യൻ പ്രതിരോധ വ്യവസായ മേഖലയുടെ വരുമാനം 23 ശതമാനമാണ് വർധിച്ചത്
ശതകോടീശ്വരൻ എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് (SpaceX) കമ്പനി ആദ്യമായി ആഗോള സൈനിക നിർമ്മാതാക്കളുടെ പട്ടികയിൽ ഇടംപിടിച്ചു. സൈനിക വരുമാനം ഇരട്ടിയിലധികം വർധിച്ച് 1.8 ബില്യൺ ഡോളർ ആയതോടെയാണ് സ്‌പേസ് എക്‌സ് മികച്ച 100 കമ്പനികളിൽ ഇടം നേടിയത്. ഗസ്സ നടക്കുന്ന കൂട്ടക്കൊലയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഇസ്റാഈലി ആയുധ കമ്പനികൾക്കാണ്.
The world's top arms and military service companies recorded a shocking record high in sales, fueled by conflicts like the wars in Ukraine and Gaza, and rising geopolitical tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."