നിലമ്പൂരിൽ 32 കിലോ ചന്ദനം പിടികൂടി; രണ്ടു പേർ അറസ്റ്റിൽ
നിലമ്പൂർ: നിലമ്പൂരിൽ വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 32 കിലോഗ്രാം അനധികൃത ചന്ദനമര കഷണങ്ങൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കിഴിശ്ശേരി മുണ്ടുപറമ്പ് സ്വദേശികളായ രണ്ടുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുളിയക്കോട് പൂപ്പറ്റ വീട്ടിൽ അബ്ദുൾ നാസർ (48), സുഹൃത്ത് മുണ്ടുപറമ്പ് പുളിയക്കോട് വടക്കേത്ത് വീട്ടിൽ അബ്ദുൾ റഹ്മാൻ (56) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത ചന്ദനം, ചെറിയ കഷണങ്ങളും ചീളുകളും ഉൾപ്പെടെ 32 കിലോഗ്രാം തൂക്കം വരും. ഇത് വിൽക്കാനായി സൂക്ഷിച്ചതാണെന്നാണ് വനം വകുപ്പിൻ്റെ നിഗമനം.
സംഭവം
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വനം വിജിലൻസ് ഏതാനും ദിവസങ്ങളായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്ന്, അബ്ദുൾ നാസറിൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ വീടിനോട് ചേർന്നുള്ള ഷെഡിൽ ഒളിപ്പിച്ച നിലയിൽ ചന്ദനം കണ്ടെത്തുകയായിരുന്നു. ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്.
വനം വിജിലൻസ് റേഞ്ച് ഓഫിസർ ബി. ബിജേഷ് കുമാർ, എസ്.എഫ്.ഒ വി. ജോസ്മോൻ, ബി.എഫ്.ഒമാരായ സി. അനിൽകുമാർ, എസ്. സത്യരാജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയും, അറസ്റ്റും നടത്തിയത്.
അതേസമയം, പിടിച്ചെടുത്ത ചന്ദനവും അറസ്റ്റിലായ പ്രതികളെയും തുടർ നടപടികൾക്കായി കൊടുമ്പുഴ വനം സ്റ്റേഷന് കൈമാറും. തുടരന്വേഷണം കൊടുമ്പുഴ വനം സ്റ്റേഷൻ്റെ കീഴിലായിരിക്കുമെന്ന് റേഞ്ച് ഓഫിസർ വ്യക്തമാക്കി.
The Forest Vigilance wing in Nilambur has seized 32 kg of illicit sandalwood, and arrested two individuals from Kizhishery Munduparamba, as part of an ongoing crackdown on sandalwood smuggling in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."