ദുബൈയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിത്തന്നെ തുടരുന്നു; ഈ വർഷം യാത്രക്കാർക്ക് നഷ്ടമായത് 45 മണിക്കൂർ
ദുബൈ: രാജ്യത്ത് ഗതാഗതക്കുരുക്ക് അതിരൂക്ഷമായിതന്നെ തുടരുന്നു. രാജ്യത്ത് വർദ്ധിച്ചവരുന്ന ജനസംഖ്യയും വാഹനപ്പെരുപ്പവുമാണ് ഗതാതക്കുരുക്കിന് കാരണമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ദുബൈയിലെ യാത്രികർക്ക് ഈ വർഷം മാത്രം ഏകദേശം 45 മണിക്കൂർ വരെ ട്രാഫിക്കിൽ നഷ്ടമായതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ വർഷം ഇത് 35 മണിക്കൂറായിരുന്നു. ഒര വർഷം കൊണ്ട് 10 മണിക്കൂറാണ് ഇതിൽ വർദ്ധിച്ചിരിക്കുന്നത്.
ഇൻ റിക്സ് (INRIX) പുറത്തുവിട്ട 2025-ലെ ഗ്ലോബൽ ട്രാഫിക് റിപ്പോർട്ട് പ്രകാരം യുഎഇയിലെ വിവിധ എമിറേറ്റുകളിലായി 8 മുതൽ 45 മണിക്കൂർ വരെയാണ് ട്രാഫിക്കിൽ ചിലവഴിക്കേണ്ടി വന്നത്. ദുബൈയിലെ താമസക്കാർക്ക് 45 മണിക്കൂർ നഷ്ടമായപ്പോൾ അബൂദബിയിലെ താമസക്കാർക്ക് 29 മണിക്കൂറും ഉമ്മുൽഖുവൈനിലെ താമസക്കാർക്ക് 28 മണിക്കൂറും അൽഐനിലെ താമസക്കാർക്ക് 17 മണിക്കൂറും ഫുജൈറയിലെ താമസക്കാർക്ക് 8 മണിക്കൂറുമാണ് ട്രാഫിക്കിൽ നഷ്ടമായത്.
കഴിഞ്ഞ 5 വർഷത്തിനിടെ യുഎഇയിലെ ജനസംഖ്യയിൽ രണ്ട് ദശലക്ഷത്തിലധികം വർദ്ധനവാണുണ്ടായത്. ഈ വർഷം നവംബറോടെ ഇത് 11.48 ദശലക്ഷത്തിലെത്തിയിരുന്നു. ഈ ജനപ്പെരുപ്പവും ഗതാഗതക്കുരുക്കിന് വലിയ തോതിൽ കാരണമാകുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വർധിച്ചുവരുന്ന ഈ ഗതാഗത വെല്ലുവിളി നേരിടാൻ ദുബൈ, അബൂദബി ഉൾപ്പെടെയുള്ള എമിറേറ്റുകൾ കോടിക്കണക്കിന് ദിർഹമാണ് ചെലവഴിക്കുന്നത്. ഗതാഗതക്കുരുക്ക് പരമാവധി കുറയ്ക്കാനും മൊബിലിറ്റി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള വലിയൊരു പദ്ധതി യുഎഇ സർക്കാർ നവംബറിൽ പ്രഖ്യാപിച്ചിരുന്നു.
2030 ഓടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 170 ബില്യൺ ദിർഹമിന്റെ ദേശീയ ഗതാഗത, റോഡ് പദ്ധതികളുടെ പാക്കേജാണ് യുഎഇയുടെ ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ അൽ മസ്രൂയി യുഎഇ ഗവൺമെന്റ് വാർഷിക യോഗത്തിൽ പ്രഖ്യാപിച്ചത്.
ഈ പദ്ധതികളിൽ, ഇത്തിഹാദ് റോഡിൽ ആറ് വരികൾ കൂടി കൂട്ടിച്ചേർത്ത് മൊത്തം 12 വരികളാക്കും. എമിറേറ്റ്‌സ് റോഡ് മുഴുവൻ ഭാഗവും 10 വരികളായി വികസിപ്പിച്ച് ശേഷി 65% വർദ്ധിപ്പിക്കുകയും യാത്രാ സമയം 45 ശതമാനം കുറയ്ക്കുകയും ചെയ്യും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡും 10 വരികളായി വികസിപ്പിച്ച് ശേഷി 45 ശതമാനം വർദ്ധിപ്പിക്കും. പ്രതിദിനം 360,000 യാത്രകൾ വഹിക്കാൻ ശേഷിയുള്ള, 120 കിലോമീറ്റർ നീളത്തിൽ 12 ലെയ്‌നുകളുള്ള ഒരു നാലാമത്തെ ഫെഡറൽ ഹൈവേയുടെ നിർമ്മാണ പഠനവും ഈ പദ്ധതിയുടെ ഭാഗമാണ്.
വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന്റെ ഫലമായി, ദുബൈയിലെ തിരക്കേറിയ സമയങ്ങളിലെ ശരാശരി വേഗത കുറഞ്ഞുവരികയാണ്. 2023-ലെ മണിക്കൂറിൽ 33 mph ആയിരുന്നത് 2025-ൽ 29 mph ആയി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ദുബൈയിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ 175 ബില്യൺ ദിർഹത്തിന്റെ നിക്ഷേപമാണ് ഉണ്ടായിട്ടുള്ളത്. ദുബൈ മെട്രോ, ദുബൈ ട്രാം, 25,000 ലെയിൻ കിലോമീറ്റർ റോഡുകൾ, 560 കിലോമീറ്റർ സൈക്ലിംഗ് ട്രാക്കുകൾ, 1,050 പാലങ്ങളും തുരങ്കങ്ങളും തുടങ്ങിയവ ഈ നിക്ഷേപത്തിന്റെ ഭാഗമാണ്. മക്കിൻസി & കമ്പനിയുടെ പഠനം അനുസരിച്ച്, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) പദ്ധതികൾ കാരണം ഇന്ധനച്ചെലവിലും സമയച്ചെലവിലുമായി 319 ബില്യൺ ദിർഹം ലാഭിക്കാൻ സാധിച്ചു.
ലോകത്തെ തിരക്കേറിയ നഗരങ്ങളിൽ ഇസ്താംബുൾ മുന്നിൽ
ഇൻറിക്സ് 2025 ഗ്ലോബൽ ട്രാഫിക് സ്‌കോർകാർഡിൽ, തുർക്കിയിലെ ഇസ്താംബുളാണ് തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത്. ഇവിടെ യാത്രക്കാർക്ക് 118 മണിക്കൂറാണ് ഗതാഗതക്കുരുക്കിൽ നഷ്ടപ്പെട്ടത്. മെക്സിക്കോ സിറ്റി, ചിക്കാഗോ, ന്യൂയോർക്ക് സിറ്റി, ലണ്ടൻ, പാരീസ്, ലോസ് ഏഞ്ചൽസ് തുടങ്ങിയ നഗരങ്ങളും ഏറ്റവും തിരക്കേറിയവരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
traffic congestion in dubai continues to worsen, causing commuters to lose an estimated 45 hours this year. the rising delays highlight increasing pressure on city transport networks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."