ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക കൂടിക്കാഴ്ച; ജയിലിൽ സന്ദർശനം നടത്തി സഹോദരി
ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പി.ടി.ഐ.) അധ്യക്ഷനുമായ ഇമ്രാൻഖാന്റെ ആരോഗ്യനിലയെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിൽ നിർണ്ണായക നീക്കം. ജയിലിൽ കഴിയുന്ന അദ്ദേഹത്തെ സന്ദർശിക്കാൻ സഹോദരി ഉസ്മ ഖാന് അധികൃതർ അനുമതി നൽകി.
ഇമ്രാൻഖാൻ കൊല്ലപ്പെട്ടുവെന്നും മൃതദേഹം ജയിലിൽ നിന്ന് മാറ്റിയെന്നുമുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രചാരണം നടന്നിരുന്നു. കുടുംബാംഗങ്ങൾക്ക് ഇമ്രാൻഖാനെ കാണാൻ അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് ഈ അഭ്യൂഹങ്ങൾ ശക്തിപ്പെട്ടത്. ഇതോടെ ഇമ്രാൻ അനുകൂലികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. അഭ്യൂഹങ്ങൾ ശക്തമായതോടെ ജയിലധികൃതരും സർക്കാരും പ്രചാരണങ്ങൾ നിഷേധിച്ചെങ്കിലും, സന്ദർശനാനുമതി നിഷേധിച്ചതിലുള്ള ചോദ്യങ്ങൾ അവശേഷിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് റാവൽപിണ്ടിയിലെ അദിയാല ജയിലിൽ കഴിയുന്ന ഇമ്രാൻഖാനെ സന്ദർശിക്കാൻ സഹോദരി ഉസ്മ ഖാന് ജയിൽ അധികൃതർ അനുമതി നൽകിയത്. അനുമതിക്ക് പിന്നാലെ ജയിലിൽ വച്ച് ഇമ്രാൻ ഖാനെ കാണുകയും ആരോഗ്യവാനാണെന്നും ഉസ്മ ഖാൻ അറിയിച്ചു. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ ഖാനെ സന്ദർശിച്ചതിന് ശേഷമാണ് ഉസ്മ ഈ പ്രസ്താവന നടത്തിയത്.
ഇമ്രാൻ ഖാന്റെ ക്ഷേമത്തെക്കുറിച്ച് പി.ടി.ഐ. അനുയായികൾക്കിടയിൽ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്. ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഉസ്മ മാധ്യമങ്ങളോട് പറഞ്ഞു. ഡോൺ ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, നിരവധി പി.ടി.ഐ. അനുയായികൾക്കൊപ്പമാണ് ജയിലിനുള്ളിൽ ഉസ്മ പ്രവേശിച്ചത്. കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ ഉസ്മ, ജയിലിൽ നിന്ന് മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് കൂടുതൽ സംസാരിക്കുമെന്നും കൂട്ടിച്ചേർത്തു.
അഴിമതിക്കേസുകളിൽ ജയിലിൽ കഴിയുന്ന ഇമ്രാൻഖാന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും, അദ്ദേഹത്തിന് ജീവനുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് കുടുംബാംഗങ്ങളും പി.ടി.ഐ. പ്രവർത്തകരും നേരത്തെ പ്രതിഷേധം ശക്തമാക്കിയിരുന്നു.
കുടുംബാംഗങ്ങളെയും അഭിഭാഷകരെയും കാണാൻ ജയിൽ അധികൃതർ അനുവദിക്കുന്നില്ലെന്ന് കാണിച്ച് ഇമ്രാൻഖാന്റെ മറ്റൊരു സഹോദരിയായ അലീമ ഖാൻ നേരത്തെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹരജി നൽകിയിരുന്നു. ആഴ്ചയിൽ രണ്ടുതവണ ഇമ്രാന് ബന്ധുക്കളെ കാണാൻ അവസരമൊരുക്കണമെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി മാർച്ചിൽ നിർദ്ദേശിച്ചിരുന്നു. കോടതി ഉത്തരവുണ്ടായിട്ടും കൂടിക്കാഴ്ചകൾ നിഷേധിക്കുന്നത് ഇമ്രാൻ ഖാന്റെ സുരക്ഷയെയും ആരോഗ്യത്തെയും കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നതായി പി.ടി.ഐ. ആരോപിച്ചു.
കഴിഞ്ഞ ആഴ്ച ജയിലിന് പുറത്ത് സമാധാനപരമായി പ്രതിഷേധിച്ച ഇമ്രാന്റെ സഹോദരിമാരെ പൊലിസ് ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് പി.ടി.ഐ. പ്രവർത്തകരുടെ ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ ഉസ്മ ഖാനത്തിന് ഇമ്രാൻ ഖാനെ സന്ദർശിക്കാൻ ജയിൽ അധികൃതർ അനുമതി നൽകിയത്.
Imran Khan's sister visited the former Prime Minister in jail for a crucial meeting following widespread death rumours. The visit confirms the Pakistani politician's well-being, addressing key concerns about the PTI founder's status while in custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."