അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി
അബൂദബി: അബൂദബിയിലെ അൽ മുസൂൺ കനാലിൽ (Al Musuun Canal) ചത്ത മത്സ്യങ്ങളെ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് പരിസ്ഥിതി ഏജൻസി (Environment Agency – Abu Dhabi). പായൽ പൂത്തതാണ് (Algal Bloom) സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച രാത്രി ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഏജൻസി ഇക്കാര്യം പുറത്തുവിട്ടത്. വിഷയം പരിഹരിക്കാൻ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
"ഈ പ്രദേശത്തെ പായലുകൾ പൂക്കുന്നതുമായി ബന്ധപ്പെട്ടാണ് ചത്ത മത്സ്യങ്ങളുടെ വർദ്ധനവിന് കാരണമെന്ന് ഏജൻസി അറിയിച്ചു. ജലചംക്രമണം കുറയുന്നതിനാൽ ജലത്തിൽ അലിഞ്ഞുചേർന്ന ഓക്സിജന്റെ അളവ് കുറയാൻ ഇത് കാരണമായി," ഏജൻസി വ്യക്തമാക്കി.
ജലത്തിൽ പോഷകങ്ങളുടെ അളവ് വർദ്ധിക്കുമ്പോഴാണ് പലപ്പോഴും പായലുകൾ അമിതമായി വളരുന്നത്. ഈ ആൽഗകൾ വിഷലിപ്തമാവുകയും മനുഷ്യർക്കും മറ്റ് ജീവികൾക്കും ദോഷകരമാവുകയും ചെയ്യാം.
നടപടികൾ ഊർജ്ജിതം
ചത്ത മത്സ്യങ്ങളെ നീക്കം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനും ഉൾപ്പെടെ സാഹചര്യം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ ഏജൻസിയും മറ്റ് അധികാരികളും സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട് എന്ന് EAD കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾക്കായി ജലത്തിന്റെയും മത്സ്യങ്ങളുടെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. "കാരണം കൃത്യമായി തിരിച്ചറിയുന്നതിനായി കനാലിന്റെ പാരിസ്ഥിതിക സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്," അധികൃതർ അറിയിച്ചു.
നിലവിൽ സമഗ്രമായ പരിശോധന പൂർത്തിയാക്കുന്ന ഘട്ടത്തിലാണ് ഏജൻസി. വിശകലനം പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ പൊതുജനങ്ങളുമായി പങ്കുവെക്കുമെന്നും സമാനമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ അറിയിക്കണമെന്നും ഏജൻസി അഭ്യർഥിച്ചു.
2024-ൽ ദുബൈയിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. രാജ്യത്ത് കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതിന് ശേഷമായിരുന്നു അന്ന് ചത്ത മീനുകളെ കണ്ടെത്തിയത്. എന്നാൽ, അന്ന് ഇത് സ്വാഭാവികമാണ് എന്ന് ദുബൈ പരിസ്ഥിതി അധികൃതർ പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.
a large number of fish have died in an abu dhabi canal, prompting concern among locals. the environmental agency investigated the incident and confirmed that water pollution and reduced oxygen levels were the primary causes. authorities are taking measures to clean the canal and prevent similar incidents in the future to protect aquatic life.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."