മൊബൈൽ സുരക്ഷയ്ക്ക് 'സഞ്ചാർ സാഥി' ആപ്പ്; പ്രീ-ഇൻസ്റ്റലേഷൻ വിവാദത്തിൽ; ഡിലീറ്റ് ചെയ്താൽ എന്ത് സംഭവിക്കും?
ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപയോക്താക്കൾ നേരിടുന്ന സൈബർ തട്ടിപ്പുകൾ, സിംകാർഡ് തട്ടിപ്പുകൾ, ഫോൺ മോഷണം എന്നിവ തടയുന്നതിനായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പുറത്തിറക്കിയ സംവിധാനമാണ് 'സഞ്ചാർ സാഥി' (Sanchar Saathi) ആപ്പ്. 'സഞ്ചാർ സാഥി' എന്ന പേര് സൂചിപ്പിക്കുന്നത് പോലെ എല്ലാ സഹായങ്ങൾക്കും ഒപ്പമുണ്ടാകുന്ന ആപ്പ് എന്നാണ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അവകാശപ്പെടുന്നത്. എന്നാൽ സുരക്ഷയ്ക്കായി ലക്ഷ്യമിട്ടിട്ടും ഇപ്പോൾ 'സഞ്ചാർ സാഥി ആപ്പ് വിവാദത്തിന്റെ നിഴലിലാണ്.
എന്താണ് സഞ്ചാർ സാഥി നൽകുന്ന സേവനങ്ങൾ
കേന്ദ്രസർക്കാർ 2023 മേയിലാണ് ഈ പോർട്ടൽ സംവിധാനം ആരംഭിച്ചത്. മൊബൈൽ ഉപയോക്താക്കൾക്ക് നിരവധി സുരക്ഷാ സേവനങ്ങളാണ് ആപ്പ് നൽകുന്നത്
മോഷ്ടിച്ച ഫോണുകൾ ബ്ലോക്ക് ചെയ്യാം
ഫോൺ നഷ്ടപ്പെട്ടാൽ പൊലിസിന്റെ സഹായം കൂടാതെ തന്നെ ആപ്പ്/പോർട്ടൽ വഴി ബ്ലോക്ക് ചെയ്യാനാകും. ഒരു തവണ ഐഎംഇഐ (IMEI) നമ്പർ ഉപയോഗിച്ച് ബ്ലോക്ക് ചെയ്താൽ, പിന്നീട് ഏത് സിം കാർഡ് ഇട്ടാലും ആ ഫോൺ പ്രവർത്തിക്കില്ല. ഫോൺ തിരികെ ലഭിച്ചാൽ ബ്ലോക്ക് നീക്കം ചെയ്യാനും സൗകര്യമുണ്ട്.
സർക്കാർ കണക്കുകൾ പ്രകാരം, ഇതുവരെ 42.14 ലക്ഷത്തിലധികം മൊബൈലുകൾ ബ്ലോക്ക് ചെയ്യുകയും 26.11 ലക്ഷം മോഷ്ടിക്കപ്പെട്ട ഫോണുകൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്.
വ്യാജ സിംകാർഡുകൾ കണ്ടെത്താം
നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മറ്റാരെങ്കിലും വ്യാജ സിം കാർഡുകൾ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും, അത്തരം കണക്ഷനുകൾ റിപ്പോർട്ട് ചെയ്യാനും സാധിക്കും.
തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാം
വ്യാജ കോളുകൾ, എസ്എംഎസുകൾ, വാട്സ്ആപ്പ് സന്ദേശങ്ങൾ തുടങ്ങിയ തട്ടിപ്പുകൾ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാം. റിപ്പോർട്ട് ചെയ്യപ്പെടുന്ന നമ്പറുകൾ ടെലികോം വകുപ്പ് ബ്ലോക്ക് ചെയ്യും.
ഫോൺ ഒറിജിനൽ ആണോയെന്ന് അറിയാം
ഒരു ഫോൺ വാങ്ങുമ്പോൾ അത് ഒറിജിനലാണോ വ്യാജനാണോ എന്ന് അതിന്റെ ഐഎംഇഐ നമ്പർ ഉപയോഗിച്ച് പരിശോധിക്കാനാകും. ഒരേ ഐഎംഇഐ നമ്പറിൽ ഒന്നിലധികം ഫോണുകൾ പ്രവർത്തിക്കുന്നത് സുരക്ഷാ ഭീഷണിയായും ജാമ്യമില്ലാ കുറ്റമായും കണക്കാക്കുന്നു.
പ്രീ-ഇൻസ്റ്റലേഷൻ വിവാദം
നവംബർ 28 മുതൽ 90 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിർമ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഹാൻഡ്‌സെറ്റുകളിലും 'സഞ്ചാർ സാഥി' ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് മൊബൈൽ ഫോൺ നിർമ്മാതാക്കൾക്ക് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നിർദേശം നൽകിയതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്.
ആപ്പിൾ, സാംസങ്, ഗൂഗിൾ അടക്കമുള്ള കമ്പനികൾക്ക് നൽകിയ നിർദേശത്തിൽ, ആപ്പ് ഒരിക്കൽ പ്രീ-ഇൻസ്റ്റാൾ ചെയ്താൽ ഉപയോക്താക്കൾക്ക് അത് പ്രവർത്തനരഹിതമാക്കാൻ (Disable) കഴിയരുത് എന്നൊരു വ്യവസ്ഥയുണ്ടായിരുന്നു. ഇത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും, ജനങ്ങളെ നിരീക്ഷിക്കാനുള്ള നീക്കമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ വിവാദം ശക്തമായതോടെ കേന്ദ്ര വാർത്താ വിനിമയ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആപ്പ് നിർബന്ധമല്ലെന്നും, ഇത് അടിച്ചേൽപ്പിക്കുന്ന തീരുമാനമല്ലെന്നുമാണ് മന്ത്രി വ്യക്തമാക്കുന്നത്. ആവശ്യമില്ലാത്തവർക്ക് ഫോണുകളിൽ നിന്ന് ആപ്പ് നീക്കം ചെയ്യാൻ (Uninstall/Delete) സാധിക്കുമെന്നും മന്ത്രി പറയുന്നു. ആപ്പ് നിലനിർത്തണോ വേണ്ടയോ എന്നത് വ്യക്തികളുടെ തീരുമാനമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ, ഈ ആപ്പ് ഡിലീറ്റ് ചെയ്യുന്നതുകൊണ്ട് ഉപയോക്താവിന് സാങ്കേതികമായി ദോഷകരമായതൊന്നും സംഭവിക്കില്ല. ആപ്പ് നൽകുന്ന സുരക്ഷാ സേവനങ്ങൾ (മോഷ്ടിച്ച ഫോൺ ബ്ലോക്ക് ചെയ്യൽ, വ്യാജ സിം പരിശോധന) ആവശ്യമില്ലെങ്കിൽ ഡിലീറ്റ് ചെയ്യാവുന്നതാണ്. എന്നിരുന്നാലും, സൈബർ സുരക്ഷാ ഭീഷണികൾ വർധിക്കുന്ന ഈ കാലഘട്ടത്തിൽ, ഈ സേവനങ്ങൾക്കായി ആപ്പ് നിലനിർത്തുന്നതാണ് അഭികാമ്യം.
സഞ്ചാർ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന കേന്ദ്രമന്ത്രിയുടെ ഉറപ്പ് സ്വകാര്യത സംബന്ധിച്ച ആശങ്കകൾക്ക് താൽക്കാലിക ആശ്വാസം നൽകിയിട്ടുണ്ടെങ്കിലും, ജനങ്ങളെ നിരീക്ഷിക്കാനുള്ള സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണ്.
sanchar saathi app: government's mobile security app faces privacy row over mandatory pre-installation on new smartphones in india. telecom minister clarifies app is optional and users can delete it despite initial directives suggesting it was non-removable. the app's purpose is to combat cyber fraud, help block stolen phones, and check imei authenticity, but extensive permissions fuel surveillance concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."