ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ
തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് കരുത്തേകാൻ റഷ്യയുമായി വീണ്ടും റോക്കറ്റ് എഞ്ചിൻ കരാറിന് ഐഎസ്ആർഒ ഒരുങ്ങുന്നു. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിൽ നിന്ന് സെമി ക്രയോജനിക് എഞ്ചിനുകൾ ഇറക്കുമതി ചെയ്യാനാണ് തീരുമാനം. ഇന്ത്യ തദ്ദേശീയമായി ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതുവരെയാണ് റഷ്യൻ എഞ്ചിനുകളുടെ സേവനം പ്രയോജനപ്പെടുത്തുക.
റഷ്യൻ എൻജിൻ LVM3 യുടെ ശേഷി വർദ്ധിപ്പിക്കും
റോസ്കോസ്മോസുമായി കരാറിലെത്തുന്ന റഷ്യൻ എഞ്ചിനുകൾ (ആർ ഡി 191) ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം 3-യിലാണ് ഘടിപ്പിക്കുക.എൻപിഒ എനർഗോമാഷ് വികസിപ്പിച്ച ആർ ഡി 191 സെമി ക്രയോ എഞ്ചിനുകളാണ് വാങ്ങുക. നിശ്ചിത എണ്ണം എഞ്ചിനുകൾ മാത്രമാണ് ഇറക്കുമതി ചെയ്യുക.മണ്ണെണ്ണയും (Kerosene) ദ്രവീകൃത ഓക്സിജനും (Liquid Oxygen - LOX) ഇന്ധനമായി ഉപയോഗിക്കുന്നതാണ് സെമി ക്രയോ എഞ്ചിനുകൾ.
എൽവിഎം 3 മാറ്റങ്ങൾ: നിലവിൽ രണ്ട് വികാസ് എഞ്ചിനുകൾ ഉപയോഗിക്കുന്ന ദ്രവ ഇന്ധന സ്റ്റേജിന് (L110) പകരമായി, രണ്ട് റഷ്യൻ എഞ്ചിനുകളുള്ള എസ് സി 120 സ്റ്റേജ് ആയിരിക്കും എൽവിഎം 3-യിൽ കൂട്ടിച്ചേർക്കുക.
നിലവിൽ താഴ്ന്ന ഭൂ ഭ്രമണപഥത്തിലേക്ക് (LEO) 10,000 കിലോഗ്രാം, ജിയോ ട്രാൻസ്ഫർ ഓർബിറ്റിലേക്ക് (GTO) 4,200 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള എൽവിഎം 3-യുടെ ശേഷി പുതിയ ഘട്ടം വരുന്നതോടെ വർദ്ധിക്കും.
തദ്ദേശീയ എഞ്ചിൻ വൈകുന്നതാണ് കാരണം
ചന്ദ്രയാൻ-4, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ മൊഡ്യൂളുകളുടെ വിക്ഷേപണം അടക്കം ഭാരിച്ച ദൗത്യങ്ങൾക്കായി എൽവിഎം 3-യുടെ ശേഷി വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, തദ്ദേശീയമായ സെമി ക്രയോജനിക് എഞ്ചിനായ SE 2000 പൂർണ്ണ സജ്ജമാകാൻ ഇനിയും വർഷങ്ങളെടുക്കുമെന്നാണ് ഐഎസ്ആർഒയുടെ വിലയിരുത്തൽ.
സെമി ക്രയോജനിക് എഞ്ചിൻ വികസന പദ്ധതി 2006-ൽ ആരംഭിച്ച് 2009-ൽ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. എഞ്ചിൻ പരീക്ഷണങ്ങൾക്കായി യുക്രെയ്നുമായി ഉണ്ടാക്കിയ ധാരണ യുദ്ധം കാരണം തടസ്സപ്പെട്ടു.ഐഎസ്ആർഒ സ്വന്തം നിലയ്ക്ക് മഹേന്ദ്രഗിരിയിൽ പരീക്ഷണ സംവിധാനങ്ങൾ ഒരുക്കി. എഞ്ചിന്റെ പവർഹെഡ് ടെസ്റ്റ് ആർട്ടിക്കിളിന്റെ പരീക്ഷണം 2025 മേയ് മാസം അവസാനമാണ് നടന്നത്.ദൗത്യങ്ങൾ വൈകുന്നത് ഒഴിവാക്കാനായാണ് റഷ്യൻ എഞ്ചിനുകൾ താൽക്കാലികമായി ഉപയോഗിക്കാൻ തീരുമാനിച്ചത്.
മുൻപ് ക്രയോ എഞ്ചിനുകൾ വാങ്ങി; അനുഭവം മുതൽക്കൂട്ട്
1991-ൽ സമാനമായ രീതിയിൽ റഷ്യയിൽ നിന്ന് കെവിഡി 1 എന്ന ക്രയോജനിക് എഞ്ചിൻ ഇന്ത്യ വാങ്ങിയിരുന്നു. അന്ന് സാങ്കേതിക വിദ്യാ കൈമാറ്റം അമേരിക്കൻ ഉപരോധം കാരണം മുടങ്ങിയെങ്കിലും ജിഎസ്എൽവിയുടെ ആദ്യ വിക്ഷേപണങ്ങളിൽ ഈ റഷ്യൻ എഞ്ചിനുകൾ ഉപയോഗിച്ചു. പിന്നീട്, തദ്ദേശീയമായി ക്രയോ എഞ്ചിൻ വികസിപ്പിച്ചെടുത്തപ്പോൾ ഇന്ത്യ അതിലേക്ക് മാറി.ഇതേ നയമാണ് സെമി ക്രയോ എഞ്ചിനുകളുടെ കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്. റഷ്യൻ എഞ്ചിൻ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന അനുഭവസമ്പത്ത് സ്വന്തം പദ്ധതിക്ക് ഗുണം ചെയ്യുമെന്ന് ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."