മയക്കുമരുന്ന് ശൃംഖലയെ സഹായിച്ചു; യുവാവിന് 3 വർഷം തടവും 1 ലക്ഷം ദിർഹം പിഴയും വിധിച്ച് ദുബൈ കോടതി
ദുബൈ: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട പണം സ്വീകരിക്കാൻ സ്വന്തം ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ സൗകര്യം ഒരുക്കിക്കൊടുത്ത കേസിൽ ഏഷ്യൻ വംശജനായ വ്യക്തിക്ക് മൂന്ന് വർഷം തടവും 100,000 ദിർഹം (ഏകദേശം 22.5 ലക്ഷം രൂപ) പിഴയും വിധിച്ച് ദുബൈ കോടതി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ യുഎഇയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കോടതിയുടെ ഉത്തരവ് പ്രകാരം, പ്രതിയുടെ അക്കൗണ്ടിലെ മുഴുവൻ പണവും കണ്ടുകെട്ടും. കൂടാതെ, മറ്റുള്ളവർക്ക് നേരിട്ടോ ഇടനിലക്കാർ വഴിയോ പണം കൈമാറ്റം ചെയ്യുന്നതിനോ നിക്ഷേപിക്കുന്നതിനോ ഇദ്ദേഹത്തിന് രണ്ട് വർഷത്തെ വിലക്കും ഏർപ്പെടുത്തി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക മാർഗ്ഗങ്ങൾക്കെതിരെ യുഎഇ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് വിധി.
ബർ ദുബൈയിലെ ഒരു വസതിയിൽ നാല് ഏഷ്യൻ പുരുഷന്മാർ മയക്കുമരുന്ന് ഉപയോഗിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നതായി ആന്റി-നാർക്കോട്ടിക്സ് ജനറൽ ഡിപ്പാർട്ട്‌മെന്റിന് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളാണ് കേസിന് ആധാരം. പ്രോസിക്യൂഷൻ വാറന്റിന്റെ അടിസ്ഥാനത്തിൽ പൊലിസ് നടത്തിയ റെയ്ഡിൽ ഒരു പാക്കറ്റ് ഹെറോയിൻ, പ്രിസിഷൻ സ്കെയിൽ, മയക്കുമരുന്ന് വിതരണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു. കൂടാതെ, പ്രതികളിൽ ഒരാളുടെ വാഹനത്തിൽ നിന്ന് കൂടുതൽ അളവിൽ മയക്കുമരുന്നും പിടികൂടി.
ചോദ്യം ചെയ്യലിൽ, ഒരു പ്രതി വിതരണക്കാരനിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് സമ്മതിച്ചു. മറ്റൊരാൾ, മയക്കുമരുന്ന് വിറ്റുകിട്ടിയ പണം യുഎഇയിലെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചതായും സമ്മതിച്ചു.
പ്രതികളിൽ ഒരാൾ തനിക്ക് മയക്കുമരുന്ന് വ്യാപാരത്തിൽ പങ്കില്ലെന്ന് വാദിച്ചു. അവരെ സഹായിക്കാൻ വേണ്ടിയാണ് മറ്റൊരാൾക്ക് തന്റെ ബാങ്ക് കാർഡ് കടം നൽകിയതെന്നും, അക്കൗണ്ട് മയക്കുമരുന്ന് പണം കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്നുണ്ടെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും ഇദ്ദേഹം വാദിച്ചു.
എന്നാൽ, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കായി അക്കൗണ്ട് ഉപയോഗിക്കാൻ അനുവദിച്ചത് തെറ്റാണെന്നും ഇക്കാരണം കൊണ്ട് തന്നെ പ്രതി ഉത്തരവാദിയാണെന്ന് കണ്ടെത്തിയ കോടതി, ഇയാളുടെ വാദം തള്ളിക്കളയുകയും ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക്, പരോക്ഷമായിട്ടാണെങ്കിൽ പോലും, പിന്തുണ നൽകുന്ന ആർക്കും കർശനമായ ശിക്ഷകൾ നേരിടേണ്ടിവരുമെന്ന വ്യക്തമായ സന്ദേശമാണ് ഈ വിധി നൽകുന്നത്. രാജ്യത്തെ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്ക് പിന്നിലെ സാമ്പത്തിക ശൃംഖല ഇല്ലാതാക്കാനുള്ള അധികൃതരുടെ ശക്തമായ ശ്രമങ്ങളെയാണ് ഇത് അടിവരയിടുന്നത്.
dubai court gives three year jail term and aed 100000 fine to man for letting his bank account be used in drug trafficking
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."