ആരോഗ്യനില മോശമായി; നിരാഹാര സമരത്തിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: സൈബർ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ രാഹുൽ ഈശ്വർ നിരാഹാര സമരം ആരംഭിച്ചിരുന്നു.
പ്രാഥമികമായി ഉച്ചയോടെ മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം ജയിലിലേക്ക് തിരികെ കൊണ്ടുപോകാനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാൽ, ആരോഗ്യനില മോശമായ സാഹചര്യത്തിൽ ഡോക്ടർമാർ അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു.
രാഹുൽ ഈശ്വറിനെതിരായ കേസ്:
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇയാളെ ആദ്യം പൂജപ്പുര ജയിലിലേക്ക് മാറ്റുകയും, തുടർന്ന് നിരാഹാരം പ്രഖ്യാപിച്ചതോടെ സെൻട്രൽ ജയിലിലേക്ക് മാറ്റുകയുമായിരുന്നു.
ജാമ്യഹർജിയിലെ വാദം നാളെയും തുടരും
അതേസമയം, രാഹുൽ ഈശ്വർ നൽകിയ ജാമ്യഹർജിയിൽ തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിൽ നാളെയും വാദം തുടരും. ഇരുവിഭാഗത്തിന്റെയും വാദം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഹർജി നാളത്തേക്ക് മാറ്റിവെച്ചത്.പ്രതിഭാഗം വാദിച്ചത് കേസിലെ എഫ്.ഐ.ആർ വായിക്കുക മാത്രമാണ് വീഡിയോയിൽ ചെയ്തതെന്നും, പരാതിക്കാരെ അവഹേളിക്കുന്ന യാതൊന്നും ഇതിലില്ലെന്നും രാഹുൽ ഈശ്വറിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
പ്രോസിക്യൂഷൻ വാദം: രാഹുൽ ഈശ്വർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, കേസിൽ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്സണൽ സ്റ്റാഫംഗങ്ങളെ വിട്ടയച്ചു
അതിനിടെ, ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സഹായിച്ചു എന്ന് ആരോപിച്ച് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ വിട്ടയച്ചു. എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫംഗമായ ഫസൽ അബ്ബാസ്, ഡ്രൈവർ ആൽവിൻ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ പൊലിസ് വിട്ടയച്ചത്.തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയിൽ വെച്ചിരുന്നത്.
ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെ നടപടി
പൊലിസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതായി ചൂണ്ടിക്കാട്ടി ബന്ധുക്കൾ സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഫസൽ അബ്ബാസ് അടക്കമുള്ളവർ എവിടെയാണെന്ന് ബന്ധുക്കളെ അറിയിക്കാൻ നടപടി വേണമെന്നായിരുന്നു ഡിജിപിക്കുള്ള പരാതിയിലെ പ്രധാന ആവശ്യം.
ബന്ധുക്കൾ ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് ഇവരെ വിട്ടയക്കാൻ പൊലിസ് തയ്യാറായത്. ഇന്നലെ ഉച്ചയ്ക്ക് 2:30നായിരുന്നു ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഒരു ദിവസം കഴിഞ്ഞിട്ടും കുടുംബത്തിന് വിവരം ലഭിക്കാത്തതിനെ തുടർന്നാണ് ഫസൽ അബ്ബാസിൻ്റെ സഹോദരി ഡിജിപിക്ക് പരാതി നൽകിയത്.
നിയമവിരുദ്ധ കസ്റ്റഡിയാണെന്നും,രാഹുൽ ഒളിവിൽ പോയതിൽ സഹോദരന് യാതൊരു പങ്കുമില്ലെന്നും, പൊലിസ് മേധാവി ഉടൻ ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇരുവരേയും അന്വേഷണ സംഘം വിട്ടയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."