ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസ്; കോടതി മാറ്റാൻ ഇ.ഡി നീക്കം; എതിർത്ത് സ്‌പെഷൽ പ്രോസിക്യൂട്ടർ
തൃശൂർ: കൊടകര കുഴൽപ്പണ തട്ടിപ്പുകേസ് ഇരിങ്ങാലക്കുട സെഷൻസ് കോടതിയിൽ നിന്നു കൊച്ചിയിലെ ഇ.ഡി കോടതിയിലേക്കു മാറ്റാൻ നീക്കം. കൊടകര കുഴൽപ്പണക്കേസിന്റെ ട്രയൽ കോടതി മാറ്റാൻ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ഇരിങ്ങാലക്കുട സെഷൻസ് കോടതിയിൽ അപേക്ഷനൽകി. കേരള പൊലിസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് എറണാകുളത്തെ ഇ.ഡിയുടെ കോടതിയിലേക്ക് മാറ്റാനാണ് ശ്രമം. വിഷയത്തിൽ ഇ.ഡി കേസിനൊപ്പം നിലവിൽ ഇരിങ്ങാലക്കുട കോടതിയിലുള്ള കേസ് കൂടി പരിഗണിക്കാം എന്നതാണ് ഇ.ഡി നിലപാട്. അതിനിടെ കോടതി മാറ്റത്തിനുള്ള അപേക്ഷയെ സ്‌പെഷൽ പബ്ളിക് പ്രോസിക്യൂട്ടർ എതിർത്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്താണ് കൊടകര ദേശീയപാതയിൽ 3.5 കോടി രൂപ അക്രമിസംഘം തട്ടിയെടുത്തത്. ഇതിലുള്ള അന്വേഷണത്തിനിടെയാണ് തുക ബി.ജെ.പിക്കു വേണ്ടി എത്തിച്ചതാണെന്നു പൊലിസ് കണ്ടെത്തിയത്. 1.75 കോടി രൂപ കണ്ടെടുത്തുവെങ്കിലും ബാക്കി തുക എവിടെയെന്ന അന്വേഷണം വഴിമുട്ടി. കേസിൽ 22 പ്രതികളെയാണ് ഉൾപ്പെടുത്തിയത്. ബി.ജെ.പി നേതാക്കൾ സാക്ഷികളുമാണ്. പൊലിസാണ് ആദ്യം കേസ് അന്വേഷിച്ചത്. കുഴൽപ്പണ ഇടപാടുണ്ടെന്നു കണ്ടെത്തിയതോടെ കേസിൽ ഇ.ഡി തുടരന്വേഷണം നടത്തണമെന്നു ചൂണ്ടിക്കാട്ടി പൊലിസ് റിപ്പോർട്ടു നൽകുകയായിരുന്നു.
കോടതി മാറ്റേണ്ട ആവശ്യമില്ലെന്നാണ് സ്‌പെഷൽ പ്രോസിക്യൂട്ടറുടെ നിലപാട്. കേസ് നടപടികൾ മുന്നോട്ടുകൊണ്ടുപോകേണ്ടത് പൊലിസാണെന്നും കള്ളപ്പണ ഉറവിടം കണ്ടെത്തുകയാണ് ഇ.ഡിയുടെ ചുമതലയെന്നുമാണ് പ്രോസിക്യൂട്ടർ എൻ.കെ ഉണ്ണികൃഷ്ണൻ്റെ നിലപാട്.
അതിനിടെ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് (പി.എം.എൽ.എ) കോടതിയിൽ തുടർനടപടി എന്താകുമെന്ന ആശങ്കയിലാണ് കേസ് അന്വേഷിച്ച പൊലിസ് സംഘം. കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി നേതാക്കളുടെപങ്ക് വ്യക്തമാക്കി പൊലിസ് നൽകിയ റിപ്പോർട്ട് ഇ.ഡി മുക്കിയെന്ന പരാതിയുമുണ്ട്. കേസിൽ തുടരന്വേഷണം വേണമെന്നാണ് പൊലിസിൻ്റെയും അഭിപ്രായം. ബി.ജെ.പി ജില്ലാ ഓഫിസിൽ ആറ് ചാക്കുകെട്ടുകളിൽ ഒൻപത് കോടി രൂപ എത്തിച്ചുവെന്നും താൻ സാക്ഷിയാണെന്നും ബി.ജെ.പി തൃശൂർ ഓഫിസ് മുൻസെക്രട്ടറി തിരൂർ സതീഷ് വ്യക്തമാക്കിയിരുന്നു. ഈ മൊഴി ഇ.ഡി രേഖപ്പെടുത്തിയിട്ടുമില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ 41.4 കോടിയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 12 കോടിയും ഉൾപ്പെടെ 53.4 കോടി രൂപയുടെ കുഴൽപ്പണം എത്തിച്ചുവെന്നാണ് പൊലിസ് കണ്ടെത്തൽ. ഇതിലുൾപ്പെട്ട പണമാണ് കൊടകരയിൽ 2021 ഏപ്രിൽ 3 ന് പുലർച്ചെ കവർന്നത്. സംഭവമുണ്ടായ ഉടനെ പണം കടത്തിയ ഹവാല ഏജന്റ് ധർമരാജൻ അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ബന്ധപ്പെട്ടിരുന്നു. പൊലിസിനെ അറിയിക്കാതെ ധർമരാജനെ പാർട്ടി ഓഫിസിലെത്തിച്ചു. പിന്നീട് കേസ് എടുത്തപ്പോഴാണ് ധർമരാജൻ മൊഴി നൽകിയത്. നേതാക്കളുടെ കോൾ ലിസ്റ്റും പൊലിസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. കുഴൽപ്പണ കവർച്ചാ സംഘത്തെ അറസ്റ്റ് ചെയ്ത പൊലിസ്, അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനടക്കമുള്ളവരെ ചോദ്യംചെയ്തിരുന്നു. 2021 മേയിലാണ് ഇ.ഡി കേസന്വേഷണം ആരംഭിച്ചത്.
ed wants to change the court in the kodakara hawala case linked to bjp leaders
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."