പള്ളി പൊളിച്ചിട്ട് 33 വർഷം; അന്തിമ വിധി വന്നിട്ട് വന്നിട്ട് ആറുവർഷം; രാമക്ഷേത്രം ഉയർന്നു; പള്ളി നിർമാണത്തിന് അനുമതിയില്ല
ഫൈസാബാദ്: അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയിൽ രാമക്ഷേത്രം ഉയരുകയും അതിന് മുകളിൽ പ്രധാനമന്ത്രി കാവിക്കൊടി ഉയർത്തുകയും ചെയ്‌തെങ്കിലും, മസ്ജിദിന്റെ ഭൂമിക്ക് പകരമായി മുസ്‍ലിംകൾക്ക് അനുവദിച്ച അഞ്ച് ഏക്കർ സ്ഥലത്തെ പള്ളി നിർമാണത്തിന് ഇനിയും അനുമതി ലഭിച്ചില്ല. 2019 നവംബർ ഒമ്പതിനാണ് ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ സുപ്രിംകോടതി വിധി പറഞ്ഞത്.
ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്നതിന് തെളിവില്ലെന്ന് പറഞ്ഞ അഞ്ചംഗ സുപ്രിംകോടതി ബെഞ്ച്, ഭൂമി രാമക്ഷേത്ര നിർമാണത്തിനായി കൈമാറണമെന്നും പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നുമാണ് വിധി പറഞ്ഞത്. വിധി പറയുന്നതിന് മുമ്പുതന്നെ രാമക്ഷേത്രനിർമാണത്തിനുള്ള ഇഷ്ടികകളുൾപ്പെടെ അയോധ്യയിൽ നിറഞ്ഞിരുന്നു. നിർമാണം പൂർത്തിയാകാതെ, കഴിഞ്ഞവർഷത്തെ പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ക്ഷേത്രത്തിൽ പ്രധാനമന്ത്രി പ്രതിഷ്ഠ നടത്തി. പിന്നാലെ നിർമാണം പൂർത്തിയായതിന്റെ സൂചനയായി കഴിഞ്ഞമാസം പ്രധാനമന്ത്രി ക്ഷേത്രത്തിന് മുകളിൽ കാവിക്കൊടിയും ഉയർത്തി.
എന്നാൽ സുപ്രിംകോടതി നിർദേശപ്രകാരം അയോധ്യയിലെ ധന്നിപൂർ ഗ്രാമത്തിൽ അനുവദിച്ച ഭൂമിയിൽ മസ്ജിദ് നിർമിക്കാനുള്ള അനുമതി അപേക്ഷ പോലും അയോധ്യ വികസന അതോറിറ്റി അംഗീകരിച്ചിട്ടില്ല. ഉത്തർപ്രദേശ് സർക്കാരിൽനിന്ന് എൻ.ഒ.സി ലഭിക്കാത്തതിനാൽ സെപ്റ്റംബറിൽ ഇതിനുള്ള അനുമതി നിഷേധിക്കപ്പെട്ടിരുന്നു. പുതുക്കിയ രൂപകൽപന തയാറാക്കി ഈ മാസം അവസാനത്തോടെ അയോധ്യ വികസന അതോറിറ്റിക്ക് സമർപ്പിക്കുമെന്നാണ് നിർമാണച്ചുമതലയുള്ള ഇന്തോ ഇസ്‍ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ.ഐ.സി.എഫ്) ട്രസ്റ്റ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മുമ്പത്തെ ഭൂപടം പിന്തുടർന്നില്ലെന്നും എൻ.ഒ.സി ഫയൽ ചെയ്യാത്തതിനാലാണ് അനുമതി നിരസിക്കപ്പെട്ടതെന്നുമാണ് ഐ.ഐ.സി.എഫ് ചീഫ് ട്രസ്റ്റിയും യു.പി സുന്നി സെൻട്രൽ വഖ്ഫ് ബോർഡ് ചെയർമാനുമായ സുഫാർ അഹമ്മദ് ഫാറൂഖി പറയുന്നത്.
അയോധ്യയിൽനിന്ന് 25 കിലോമീറ്റർ അകലെ ലഖ്‌നൗ ദേശീയപാതയിൽ മസ്ജിദ് ബിൻ അബ്ദുല്ല എന്ന പേരിലാണ് പള്ളി നിർമിക്കുക. സർക്കാർ നൽകിയ സ്ഥലത്ത് പള്ളി, ആശുപത്രി, ഗവേഷണ കേന്ദ്രം, കമ്മ്യൂണിറ്റി കിച്ചൺ, ലൈബ്രറി എന്നിവയം ഇയരും. അയ്യായിരം പേരെ ഒരേസമയം ഉൾക്കൊള്ളുന്ന പള്ളിയാകും നിർമിക്കുകയെന്നാണ് ട്രസ്റ്റ് അവകാശപ്പെടുന്നത്.
33 years after the masjid was demolished; 6 years since the final verdict; ram temple built; no permission for babri masjid reconstruction.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."