20 മത്സരങ്ങൾ, 2 വർഷങ്ങൾ നീണ്ട ഇന്ത്യൻ കാത്തിരിപ്പിന് അറുതി; ഒടുവിൽ വിജയം നേടി രാഹുൽ
വിശാഖപട്ടണം: ഏകദിനത്തിൽ ടോസ് നഷ്ടത്തിന്റെ നീണ്ട കാത്തിരിപ്പിന് വിരാമം ദക്ഷിണാഫ്രിക്കക്കെതിരെ കെ.എൽ. രാഹുലിന് ആശ്വാസം.ഇന്ത്യൻ ക്രിക്കറ്റിനെ കഴിഞ്ഞ രണ്ട് വർഷമായി പിന്തുടർന്ന ഒരു 'നിർഭാഗ്യ'ത്തിന് വിശാഖപട്ടണം അറുതി വരുതിയിരിക്കുകയാണ്. 2023ലെ ഏകദിന ലോകകപ്പ് ഫൈനൽ മുതൽ ടീം ഇന്ത്യയെ വിടാതെ പിടികൂടിയ ടോസ് നഷ്ട പരമ്പര, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ അവസാനിച്ചു.
തുടർച്ചയായ 20 മത്സരങ്ങൾ നീണ്ട ടോസ് നഷ്ടത്തിന് ശേഷം, പരമ്പരയിലെ അവസാന മത്സരത്തിൽ ക്യാപ്റ്റൻ കെ.എൽ. രാഹുൽ ടോസ് നേടിയപ്പോൾ അത് ടീമിന് നൽകിയത് വലിയ ആശ്വാസമാണ്. 2023 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് ടോസ് നഷ്ടമായതിന് ശേഷം ഇതാദ്യമായാണ് നീലപ്പട ഒരു ഏകദിന മത്സരത്തിൽ ടോസ് സ്വന്തമാക്കുന്നത്.
ടോസ് ലഭിച്ചപ്പോൾ രാഹുലിന്റെ സന്തോഷം അടക്കാനാവാത്തതായിരുന്നു. ടോസ് നേടിയ ഉടൻ അദ്ദേഹം മുഷ്ടി ചുരുട്ടി വിജയാഘോഷം നടത്തിയത് ശ്രദ്ധേയമായി. ഈ അപ്രതീക്ഷിത പ്രതികരണം കണ്ട് സമീപത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്കൻ നായകൻ ടെംബാ ബാവുമ ചിരിക്കുന്നതും ടോസ് വേളയിലെ രസകരമായ കാഴ്ചയായി.
മുരളി കാർത്തിക്കിന്റെ ഓർമ്മപ്പെടുത്തൽ:
ടിവി അവതാരകനായിരുന്ന മുരളി കാർത്തിക് രാഹുലിനെ ഒരു കാര്യം ഓർമ്മിപ്പിച്ചു. ശുഭ്മാൻ ഗിൽ അവസാനമായി ടോസ് ജയിച്ചപ്പോഴും താനായിരുന്നു അവതാരകനായി ഉണ്ടായിരുന്നത് എന്നും കാർത്തിക് തമാശരൂപേണ പറഞ്ഞു.
ബൗളിംഗ് തിരഞ്ഞെടുത്തതിന് കാരണം: മഞ്ഞും മികച്ച ചേസിംഗ് റെക്കോർഡും
ടോസ് ജയിച്ച രാഹുൽ ബൗളിംഗ് ആണ് തിരഞ്ഞെടുത്തത്. രാത്രിയിൽ മഞ്ഞുവീഴ്ച (dew) ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഇത് രണ്ടാമത് ബൗൾ ചെയ്യുന്ന ടീമിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും രാഹുൽ വ്യക്തമാക്കി. ഇതിനുപുറമെ, ഏകദിനത്തിലെ ഇന്ത്യയുടെ മികച്ച ചേസിംഗ് റെക്കോർഡും തീരുമാനത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പര വിജയിയെ ഇന്ന് അറിയാം
മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ദക്ഷിണാഫ്രിക്കയും ജയിച്ചതോടെ പരമ്പര 1-1 എന്ന നിലയിലാണ്. ഈ നിർണായക മത്സരത്തിൽ ജയിക്കുന്ന ടീമിന് ഏകദിന പരമ്പര സ്വന്തമാക്കാം. ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് ശേഷം ഏകദിന പരമ്പരയിലും തോൽവി ഒഴിവാക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം.
മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെ തകർപ്പൻ സെഞ്ചുറിയും ഇന്ത്യൻ ബൗളർമാരുടെ ശക്തമായ തിരിച്ചുവരവും ശ്രദ്ധേയമായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 47.5 ഓവറിൽ 267 റൺസിന് എല്ലാവരും പുറത്തായപ്പോൾ, ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 271 റൺസ് ആണ്.
ഡി കോക്ക് തിളങ്ങി, ബാവുമ പിന്തുണ നൽകി
ആദ്യ ഓവറിൽ തന്നെ ഓപ്പണർ റിയാൻ റിക്കിൾടണെ നഷ്ടമായ ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് രണ്ടാം വിക്കറ്റിൽ ഒന്നിച്ച ക്വിന്റൺ ഡി കോക്കും (106) ക്യാപ്റ്റൻ ടെംബാ ബാവുമയും (48) ചേർന്നാണ്. ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തുകയും ടീമിനെ ശക്തമായ നിലയിലെത്തിക്കുകയും ചെയ്തു.ബാവുമ പുറത്തായ ശേഷം മാത്യു ബ്രീറ്റ്സ്കീയ്ക്കൊപ്പവും മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഡി കോക്ക് ദക്ഷിണാഫ്രിക്കയെ 28 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെന്ന നിലയിലെത്തിച്ചു. കൂറ്റൻ സ്കോർ ഉറപ്പായി എന്ന് തോന്നിച്ച ഈ ഘട്ടത്തിലാണ് ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണയുടെ രണ്ടാം സ്പെൽ കളി മാറ്റിമറിച്ചത്.
പ്രസിദ്ധ് കൃഷ്ണയുടെ ഇരട്ട പ്രഹരം
ആദ്യ സ്പെല്ലിൽ റൺസ് വഴങ്ങിയ പ്രസിദ്ധ് കൃഷ്ണയെ ക്യാപ്റ്റൻ കെ.എൽ. രാഹുൽ തിരികെ വിളിച്ചത് ഇന്ത്യക്ക് തുണയായി. തന്റെ രണ്ടാം വരവിൽ പ്രസിദ്ധ് കൃഷ്ണ ദക്ഷിണാഫ്രിക്കയുടെ മധ്യനിരയുടെ നടുവൊടിച്ചു.നിലയുറപ്പിച്ച മാത്യു ബ്രീറ്റ്സ്കിയെ (29) വിക്കറ്റിന് മുന്നിൽ കുടുക്കി.പിന്നാലെ ഏയ്ഡൻ മാർക്രത്തെ (1) പുറത്താക്കി ഇരട്ട പ്രഹരമേൽപ്പിച്ചു.ഡി കോക്ക് സെഞ്ചുറി നേടിയ ഉടനെ, 89 പന്തിൽ 106 റൺസെടുത്ത ഡി കോക്കിനെയും പ്രസിദ്ധ് കൃഷ്ണ മടക്കിയതോടെ ദക്ഷിണാഫ്രിക്ക തകർന്നു.പ്രസിദ്ധ് കൃഷ്ണയുടെ ഈ തകർപ്പൻ സ്പെൽ, മത്സരത്തിന്റെ ഗതി ഇന്ത്യക്ക് അനുകൂലമാക്കി.
കുൽദീപിന്റെ സ്പിൻ വല
പ്രസിദ്ധ് കൃഷ്ണ മധ്യനിര തകർത്തതിന് പിന്നാലെ, ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്കയുടെ ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചു.ഡെവാൾഡ് ബ്രെവിസ് (29), മാർക്കോ യാൻസൻ (17) എന്നിവർ ചേർന്ന് ടീമിനെ 200 കടത്തിയെങ്കിലും, ബ്രെവിസിനെ മടക്കി കുൽദീപ് വീണ്ടും പ്രതിരോധത്തിലാക്കി.തുടർന്ന് യാൻസനെ, ലുങ്കി എൻഗിഡിയെ (1) എന്നിവരെയും കുൽദീപ് മടക്കി.അവസാന വിക്കറ്റിൽ കേശവ് മഹാരാജിന്റെ ചെറുത്തുനിൽപ്പ് (15 റൺസ്) ദക്ഷിണാഫ്രിക്കൻ സ്കോർ 267-ൽ എത്തിച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 10 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 50 റൺസ് എടുത്തിട്ടുണ്ട്.രോഹിത്ത് ശർമ്മ 24 പന്തിൽ 24 റൺസും, ജയ്സ്വാൾ 39 പന്തിൽ 20 റൺസുമായി ക്രീസിൽ നിലയുറപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."