യു.എ.ഇ–ഒമാൻ ദേശീയാഘോഷങ്ങൾ: ഒരാഴ്ചക്കിടെ ഹത്ത അതിർത്തി കടന്നത് ഒന്നര ലക്ഷത്തിലധികം പേർ
ദുബൈ: യു.എ.ഇയുടെയും ഒമാന്റെയും ദേശീയ ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളോടനുബന്ധിച്ച് ലഭിച്ച അവധി ദിവസങ്ങളിൽ ഹത്ത അതിർത്തിയിൽ യാത്രക്കാരുടെ തിരക്ക് റെക്കോഡിലെത്തി. നവംബർ 25 മുതൽ ഡിസംബർ 2 വരെ 145,265 പേരാണ് ഹത്ത അതിർത്തി വഴി ഒമാനിലേക്ക് കടന്നു പോയതെന്ന് ദുബൈയിലെ ജനറൽ ഡയരക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) അധികൃതർ അറിയിച്ചു. യു.എ.ഇയുടെ 54-ാം ദേശീയ ദിനത്തിന്റെയും ഒമാന്റെ 55-ാം ദേശീയ ദിനത്തിന്റെയും അവധി ദിവസങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ വന്നതോടെയാണ് അതിർത്തിയിൽ യാത്രക്കാരുടെ ഒഴുക്ക് അസാധാരണമായി വർധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
അവധി ദിവസങ്ങളിലുണ്ടായ ഈ അപ്രതീക്ഷിത തിരക്ക് കൃത്യമായി കൈകാര്യം ചെയ്യാനായി ജി.ഡി.ആർ.എഫ്.എ നടപ്പാക്കിയ സനദ് ടീം പ്ലാൻ വൻ വിജയമായിരുന്നു. ഉദ്യോഗസ്ഥരെ തന്ത്രപരമായി വിന്യസിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനം ശക്തമാക്കുകയും ചെയ്‌തതിലൂടെ യാത്രക്കാർക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സാധിച്ചുവെന്ന് ജി.ഡി.ആർ.എഫ്.എ കൂട്ടിച്ചേർത്തു.
തിരക്കേറിയ ദിവസങ്ങളിൽ പോലും പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകാനായതിൽ ഉദ്യോഗസ്ഥരുടെ പ്രൊഫഷണലിസമാണ് നിർണായകമായതെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്.ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. “യാത്രക്കാരുടെ സൗകര്യമാണ് ഞങ്ങളുടെ മുൻഗണന. അതിനായി ആവശ്യമായ എല്ലാ ഒരുക്കങ്ങളും മുൻകൂട്ടി ഉറപ്പാക്കുകയായിരുന്നു'' -അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇ-ഒമാൻ ദേശീയാഘോഷങ്ങൾ ഒരേസമയം ആയതാണ് തിരക്ക് വർധിക്കാൻ പ്രധാന കാരണമായത്. അവധി ദിവസങ്ങളും യാത്രക്കാർക്ക് ഏറ്റവും മികച്ച സേവനാനുഭവവും നൽകാനാണ് ശ്രമിച്ചതെന്ന് ലാൻഡ് ആൻഡ് പോർട്ട് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയരക്ടർ ജനറൽ മേജർ ജനറൽ സലാഹ് അഹമ്മദ് അൽ ഖംസി അഭിപ്രായപ്പെട്ടു.
യാത്രക്കാരുടെ എണ്ണത്തിലുണ്ടായ പെട്ടെന്നുള്ള ഉയർച്ച നേരിടാൻ മുൻകൂട്ടി തയാറാക്കിയ പദ്ധതികൾ സഹായകമായതായും, സേവന നിലവാരത്തെയോ സമയക്രമത്തെയോ ഇത് ബാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് തിരക്കുള്ള സാഹചര്യമുണ്ടായാലും അതിനെ നേരിടാൻ ദുബൈ സംവിധാനങ്ങൾ പൂർണമായും സന്നദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. അതിർത്തി സേവനങ്ങൾ കാലാനുസൃതമായി കൂടുതൽ കാര്യക്ഷമമാക്കുകയും, സംവിധാനങ്ങൾ കൂടുതൽ നവീകരിക്കുകയും ചെയ്യുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Summary: UAE-Oman National Celebrations: Over 1.5 lakh people crossed the Hatta border in a week
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."