തലസ്ഥാനത്ത് അവസാനലാപ്പിൽ സീറ്റ് കണക്കെടുത്ത് മുന്നണികൾ; അട്ടിമറി പ്രതീക്ഷയിൽ യു.ഡി.എഫ്, എൻ.ഡി.എ
തിരുവനന്തപുരം: പോരാട്ടം അതിന്റെ അവസാനലാപ്പിലെത്തിയപ്പോൾ, കൂട്ടിയും കിഴിച്ചും തലപുകയ്ക്കുകയാണ് മുന്നണികൾ. കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, നാല് നഗരസഭകൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, 73 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലായി ആകെ 1,838 സീറ്റുകളിലാണ് ജില്ലയിൽ തദ്ദേശപ്പോര് നടക്കുന്നത്. തീപാറും ത്രികോണപ്പോര് നടക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ അവസാനലാപ്പിൽ പ്രവചനാതീതമാണ് സ്ഥിതിഗതികൾ.
പുനസ്സംഘടനയോടെ വാർഡുകളുടെ എണ്ണം നൂറിൽ നിന്ന് 101 ആയി ഉയർന്നിരുന്നു. ഘടനയും അതിരുകളും മാറിയതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ, ഏത് വാർഡ് ആർക്കൊപ്പം നിൽക്കുമെന്ന അങ്കലാപ്പിലാണ് മുന്നണികൾ. നിലവിലെ 52 സീറ്റെങ്കിലും ഉറപ്പിച്ച് ഭരണം നിലനിർത്താൻ എൽ.ഡി.എഫ് കിണഞ്ഞുപരിശ്രമിക്കുമ്പോൾ, നിലവിലെ പത്ത് സീറ്റിൽ നിന്ന് കേവലഭൂരിപക്ഷത്തിലേക്ക് ഉയർന്ന് ഭരണം പിടിക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം.
കെ.എസ് ശബരീനാഥനെ രംഗത്തിറക്കിയതും വൈഷ്ണ സുരേഷ് വിഷയവും അനുകൂലഘടകമായെന്ന വിലയിരുത്തൽ യു.ഡി.എഫ് ക്യാംപിനുണ്ട്. നിലവിലെ 35 സീറ്റിൽ നിന്ന് ഭരണത്തിലേക്ക് ഉയരുന്നതിനുള്ള ശ്രമത്തിലാണ് എൻ.ഡി.എ. യു.ഡി.എഫ്, എൽ.ഡി.എഫ് വിമതരും സ്വതന്ത്രരും പ്രചാരണ രംഗത്ത് വൻ മുന്നേറ്റമാണ് നടത്തുന്നത്.
ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫിന്റെ 21 സീറ്റിലും യു.ഡി.എഫിന്റെ അഞ്ചു സീറ്റിലും അട്ടിമറികൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മുഴുവൻ സീറ്റും നേടുമെന്ന ആത്മവിശ്വാസം എൽ.ഡി.എഫ് പങ്കുവയ്ക്കുമ്പോൾ യുവാക്കളെ ഇറക്കിയതുവഴി അട്ടിമറിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തിടത്തും നിലവിൽ എൽ.ഡി.എഫ് ഭരണമാണ്. ആ ആത്മവിശ്വാസം എൽ.ഡി.എഫിനുണ്ട്. എന്നാൽ ചില ബ്ലോക്കുകളിലെങ്കിലും ഭരണംപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.
73 ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫിനൊപ്പമുള്ള 52 ഇടങ്ങളിലും യു.ഡി.എഫിനൊപ്പമുള്ള 18 ഇടങ്ങളിലും എൻ.ഡി.എക്കൊപ്പമുള്ള രണ്ടു പഞ്ചായത്തിലും രാഷ്ട്രീയ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ ഭരണ അസ്ഥിരതയുള്ള കാരോട് പഞ്ചായത്തിലും പോരാട്ടം കടുത്തത് തന്നെ. വിമതഭീഷണിയും മുന്നണിബന്ധമില്ലാത്ത കക്ഷികളുടെ സാന്നിധ്യവും പ്രധാന മുന്നണികൾക്ക് വെല്ലുവിളിയാണ്.
The election battle in Thiruvananthapuram is in its final phase, with all major fronts (LDF, UDF, and NDA) intensely calculating their prospects across the 1,838 seats contested in the district's local bodies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."