ആലപ്പുഴ ആർക്കൊപ്പം? തദ്ദേശപ്പോരിൽ മുന്നണികൾക്ക് പ്രതീക്ഷയും ആശങ്കയും
ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലത്തേക്ക് ചാഞ്ഞ ചരിത്രമുണ്ടെങ്കിലും, നിയമസഭാ-തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ആലപ്പുഴ എപ്പോഴും ഇടതുകോട്ടയാണ്. ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ എട്ടും സ്വന്തമാക്കി ഈ മേൽക്കോയ്മ തദ്ദേശ സ്ഥാപനങ്ങളിലും ഇടതുമുന്നണി നിലനിർത്തുന്നു. എന്നാൽ, ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ്. ലക്ഷ്യമിടുന്നത്. അതേസമയം, ഇരുമുന്നണികൾക്കുമുള്ളിലെ പ്രശ്‌നങ്ങൾ ജില്ലയിലെ തെരഞ്ഞെടുപ്പ് ചിത്രം സങ്കീർണ്ണമാക്കുന്നു. നിലവിലെ ഭരണത്തിൽ വ്യക്തമായ മേൽക്കോയ്മയാണ് എൽ.ഡി.എഫിനുള്ളത്.
ഗ്രാമപഞ്ചായത്തുകൾ: 72-ൽ 56 പഞ്ചായത്തുകളിലും എൽ.ഡി.എഫ്. ഭരണമാണ്. യു.ഡി.എഫ്. 15 ഇടത്തും ഒരിടത്ത് സ്വതന്ത്രനുമാണ് പ്രസിഡന്റ്.
ബ്ലോക്ക് പഞ്ചായത്തുകൾ: കഴിഞ്ഞ തവണ ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തും എൽ.ഡി.എഫ്. നേടി. നിലവിൽ 11 ബ്ലോക്കുകൾ എൽ.ഡി.എഫ്. ഭരിക്കുമ്പോൾ ഒരെണ്ണം യു.ഡി.എഫിനാണ്.
ജില്ലാ പഞ്ചായത്ത്: എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടത്തേക്ക് ചാഞ്ഞ ചരിത്രമുള്ള ജില്ലാ പഞ്ചായത്തിൽ നിലവിൽ 21 സീറ്റുമായി എൽ.ഡി.എഫാണ് ഭരണത്തിൽ. യു.ഡി.എഫിന് രണ്ട് സീറ്റ് മാത്രമാണുള്ളത്. ഇത്തവണ ഡിവിഷനുകളുടെ എണ്ണം 21-ൽ നിന്ന് 24 ആയി വർധിച്ചിട്ടുണ്ട്.
എന്നാൽ, ഈ വിജയത്തുടർച്ചക്ക് വെല്ലുവിളിയുയർത്തുന്നത് മുന്നണിക്കുള്ളിലെ ഭിന്നതകളാണ്. കുട്ടനാട്ടിലെ പഞ്ചായത്തുകളിലെ സി.പി.എം-സി.പി.ഐ പോരും, രാമങ്കരിയിലെ തർക്കങ്ങളുമാണ് പ്രധാന ആശങ്ക. മുൻ മന്ത്രി ജി. സുധാകരന്റെ നയപരമായ ഇടപെടലുകളും തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം. വിമതശല്യവും എൽ.ഡി.എഫിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. സി.പി.എം, എൽ.ഡി.എഫ്. പാളയങ്ങളിലെ പടലപ്പിണക്കങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നത്.
നഗരസഭകൾ: 2020-ൽ ജില്ലയിലെ ആറ് നഗരസഭകളിൽ എൽ.ഡി.എഫും യു.ഡി.എഫും മൂന്ന് വീതം പങ്കിട്ടെടുത്തത് ഇത്തവണ ആവർത്തിക്കാനാണ് യു.ഡി.എഫ്. ശ്രമം.
ജില്ലാ പഞ്ചായത്ത്: ഡിവിഷനുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കൂടുതൽ സീറ്റുകൾ നേടാനാകുമെന്നും യു.ഡി.എഫ്. കണക്കുകൂട്ടുന്നു. എങ്കിലും, മുന്നണിയിലെ പ്രശ്‌നങ്ങൾ പരിഹരിച്ചെങ്കിലും പലയിടത്തും യു.ഡി.എഫിനെ കുഴക്കുന്നത് ശക്തമായ വിമത ഭീഷണിയാണ്.
എൻ.ഡി.എ: തർക്കങ്ങൾ പ്രതിസന്ധിയിൽ
ബി.ജെ.പി- ബി.ഡി.ജെ.എസ്. തർക്കങ്ങൾ എൻ.ഡി.എ. മുന്നണിക്കും പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. മുന്നണിയിലെ ഈ പ്രശ്‌നങ്ങൾ വിജയസാധ്യതകളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകൾ, ആറ് നഗരസഭകൾ, 12 ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആലപ്പുഴ ഇത്തവണയും ഇടത്തേക്ക് കുത്തൊഴുകുമോ, അതോ യു.ഡി.എഫ്. തിരിച്ചുപിടിക്കുമോ എന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം.
alappuzha is a politically significant district in kerala, often considered a stronghold of the left democratic front (ldf) in local and assembly elections, despite a trend of favoring the united democratic front (udf) in lok sabha (parliamentary) polls.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."