ഗസ്സയിലേക്ക് 15 ട്രക്കുകളിലായി 182 ടൺ സഹായം; യുഎഇയുടെ ഗാലന്റ് നൈറ്റ് 3 ദൗത്യം തുടരുന്നു
ദുബൈ: അതിശൈത്യത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ കുടുംബങ്ങൾക്ക് ആശ്വാസമായി, യുഎഇയുടെ 257-ാമത് മാനുഷിക സഹായം ഗസ്സയിലെത്തി. ഓപറേഷൻ "ഗാലന്റ് നൈറ്റ് 3"ക്ക് കീഴിലാണ് മാനുഷിക സഹായം എത്തിച്ചിരിക്കുന്നത്. ദുരിതബാധിതർക്കുള്ള താമസസ്ഥലത്തിനുള്ള സാധനങ്ങളും (Shelter Supplies) ശൈത്യകാല വസ്ത്രങ്ങളുമാണ് പ്രധാനമായും എത്തിച്ചിരിക്കുന്നത്.
15 ട്രക്കുകളിലായി 182 ടൺ സഹായം
15 ട്രക്കുകളിലായി 182ടൺ സഹായമാണ് എത്തിച്ചിരിക്കുന്നത്. ഈ സഹായത്തിൽ ടെന്റുകൾ, താമസസ്ഥലത്തിനായി ആവശ്യമായ മറ്റ് സാധനങ്ങൾ, അവശ്യ താപന സാമഗ്രികൾ (Heating Supplies) എന്നിവയുണ്ട്. വീടുകൾ നഷ്ടപ്പെട്ടവർക്കും പലായനം ചെയ്തവർക്കും സുരക്ഷിതമായ താമസസൗകര്യം ഒരുക്കാൻ ഇത് സഹായിക്കും.
യുഎഇ റെഡ് ക്രസന്റിന്റെ (Emirates Red Crescent) പിന്തുണയോടെയാണ് ഈ വാഹനവ്യൂഹം പ്രവർത്തിക്കുന്നത്. മാനുഷിക സഹായത്തിന്റെ വലിയൊരു ഭാഗം ശൈത്യകാല വസ്ത്രങ്ങൾക്കായി നീക്കിവച്ചിരിക്കുന്നു. കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ എന്നിവർക്കായി വിതരണം ചെയ്യുന്ന ശൈത്യകാല ജാക്കറ്റുകൾ, മറ്റ് കമ്പിളി വസ്ത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കടുത്ത തണുപ്പിൽ നിന്ന് അവരെ സംരക്ഷിക്കാനും ദുരിതാശ്വാസ ക്യാമ്പുകളിലെ കഷ്ടപ്പാടുകൾ ലഘൂകരിക്കാനും ഇത് ഉപകരിക്കും.
ആവശ്യങ്ങൾ വർധിക്കുന്നു: സഹായം തുടരും
ഗസ്സയിലെ മാനുഷിക ആവശ്യകതകൾ വർധിക്കുന്ന സാഹചര്യത്തിൽ എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഓപ്പറേഷൻ "ഗാലന്റ് നൈറ്റ് 3" ഫീൽഡ് ടീമുകളുമായി ഏകോപിപ്പിച്ച് താമസസ്ഥലത്തിനും ശൈത്യകാല ആവശ്യങ്ങൾക്കും ഊന്നൽ നൽകിയുള്ള മാനുഷികസഹായം അയക്കുന്നത് തുടരുകയാണ്.
ഇതുവരെ, "ഗാലന്റ് നൈറ്റ് 3" ഓപ്പറേഷന് കീഴിൽ കരമാർഗം ഗസ്സയിൽ പ്രവേശിച്ച യുഎഇയുടെ മൊത്തം സഹായത്തിന്റെ അളവ് ഏകദേശം 29,584 ടൺ ആയി. ഇത് ഗസ്സ മുനമ്പിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് ആശ്വാസം നൽകുകയും ദുർബല വിഭാഗങ്ങളുടെ ദുരിതം ലഘൂകരിക്കുകയും ചെയ്യുന്നു.
അതിശൈത്യത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാനും, കഠിനമായ ജീവിത സാഹചര്യങ്ങൾ ലഘൂകരിക്കാനും, ദുർബല വിഭാഗങ്ങളെ പിന്തുണയ്ക്കാനും, അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ട് പലസ്തീൻ ജനതയ്ക്ക് യുഎഇ മാനുഷിക പിന്തുണ നൽകുന്നത് തുടരുകയാണ്.
The UAE's 257th humanitarian aid shipment arrives in Gaza, providing crucial support to Palestinian families struggling in the harsh winter conditions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."