'ഇതാണ് സായിദിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും യഥാർത്ഥ ആത്മാവ്'; ഗസ്സയ്ക്ക് സഹായഹസ്തവുമായി യുഎഇ
ദുബൈ: ഇസ്റാഈൽ ആക്രമണങ്ങൾ തകർത്ത ഗസ്സയ്ക്ക് അതിജീവനത്തിന്റെ കരുതൽ നൽകാനൊന്നിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാനപ്രകാരം, 'മുഹമ്മദ് ബിൻ റാഷിദ് മാനുഷിക കപ്പലിലേക്ക്' ഉദ്ദേശിച്ചിരുന്ന 10 ദശലക്ഷം ഭക്ഷണപ്പൊതികൾ പായ്ക്ക് ചെയ്യാൻ ഞായറാഴ്ച എക്‌സ്‌പോ സിറ്റി ദുബൈയിലെ എക്‌സിബിഷൻ സെന്ററിൽ ഒത്തുചേർന്നത് ആയിരക്കണക്കിന് വളണ്ടിയർമാർ.
മന്ത്രിമാർ, ബിസിനസ് നേതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവർ ഈ മനുഷ്യസ്‌നേഹ ദൗത്യത്തിൽ പങ്കാളികളായി.
2,000 വളണ്ടിയർമാരെയായിരുന്നു ദൗത്യത്തിനായി ക്ഷണിച്ചത്. എന്നാൽ, വെറും ഒരാഴ്ചയ്ക്കുള്ളിൽ 20,000-ത്തിലധികം ആളുകളാണ് സംരഭത്തിന്റെ ഭാഗമാകാൻ രജിസ്റ്റർ ചെയ്തത്.
"ഞങ്ങൾക്ക് 2,000 വളണ്ടിയർമാരെ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ, എന്നാൽ അതിലും കൂടുതൽ ആളുകളാണ് ഈ ഉദ്യമത്തിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെട്ടത്, ഒരാഴ്ചയ്ക്കുള്ളിൽ 20,000-ത്തിലധികം പേർ രജിസ്റ്റർ ചെയ്തു. ഇതാണ് യുഎഇയിലെ ജനങ്ങൾ. ഇതാണ് സായിദിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും യഥാർത്ഥ ആത്മാവ്, ഫലസ്തീൻ ജനതയോടുള്ള യുഎഇയിലെ ജനങ്ങളുടെ ആഴത്തിലുള്ള വാത്സല്യമാണിത്. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ലക്ഷ്യത്തിനും നമ്മുടെ ഫലസ്തീൻ സഹോദരീസഹോദരന്മാർക്കും യുഎഇ നൽകുന്ന ഉറച്ച പിന്തുണ തുടരും." തന്റെ 'എക്‌സ്' അക്കൗണ്ടിൽ അദ്ദേഹം കുറിച്ചു.
വിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരി, യുഎഇ കാബിനറ്റ് സെക്രട്ടറി ജനറലും സഹമന്ത്രിയുമായ മറിയം ബിൻത് അഹമ്മദ് അൽ ഹമ്മദി, ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഗാലിത തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കെടുത്തു. കൂടാതെ, ഗ്രാൻഡ് മുഫ്തി ഡോ. അഹ്മദ് അബ്ദുൾ അസീസ് അൽ ഹദ്ദാദ് ഉൾപ്പെടെയുള്ള പ്രമുഖരും ദൗത്യത്തിൽ പങ്കുചേർന്നു.
വളണ്ടിയർമാർ ഊഴമനുസരിച്ച് അവശ്യ ഭക്ഷ്യവസ്തുക്കൾ കാർട്ടണുകളിൽ നിറച്ചു. 30 മിനിറ്റിനുള്ളിൽ 90 പെട്ടികൾ നിറയ്ക്കാൻ ഗ്രൂപ്പുകളെ ചുമതലപ്പെടുത്തി.
"ഗാസയിലെ ജനങ്ങൾ ഒറ്റയ്ക്കല്ലെന്ന് അവർക്ക് തോന്നണം. എല്ലാവരും ഒരേ ലക്ഷ്യത്തോടെയാണ് ഇവിടെയുള്ളത്," പ്രോഗ്രാംസ് ആൻഡ് ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ഫുസാൻ അൽ ഖാലിദി പറഞ്ഞു.
ലക്ഷ്യം 10 ദശലക്ഷം ഭക്ഷണപ്പൊതി
'ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3'-ന്റെ ഔദ്യോഗിക വക്താവ് മുഹമ്മദ് അൽ ഷെരീഫ് അറിയിച്ചതനുസരിച്ച്, വെറും മൂന്ന് മണിക്കൂറിനുള്ളിൽ മൂന്ന് ദശലക്ഷം ഭക്ഷണത്തിനുള്ള സാധനങ്ങൾ പായ്ക്ക് ചെയ്യാൻ സാധിച്ചു. ദിവസാവസാനത്തോടെ 10 ദശലക്ഷം ഭക്ഷണത്തിനുള്ള ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് ബിൻ റാഷിദ് മാനുഷിക കപ്പലിലെ ഭക്ഷ്യവസ്തുക്കൾ ഈജിപ്തിലെ അൽ-അരീഷ് തുറമുഖത്തേക്ക് അയച്ച ശേഷം ഗസ്സയിലേക്ക് എത്തിക്കും. ഇത് പുതുവർഷത്തിന് മുമ്പ് ഗസ്സയിലെ ജനങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3 വഴി ഇതുവരെ 103,000 ടൺ സഹായമാണ് യുഎഇ ഗസ്സയിലെ ജനങ്ങളിലേക്ക് എത്തിച്ചത്. യുഎഇയുടെ മൊത്തം മാനുഷിക സഹായം ഏകദേശം 2.6 ബില്യൺ ഡോളറിലെത്തി, ഇത് മൊത്തം ആഗോള സഹായത്തിന്റെ 46 ശതമാനത്തോളം വരും. ഗസ്സയ്ക്ക് ഏറ്റവും കൂടുതൽ സഹായം നൽകുന്ന രാജ്യം ഇപ്പോഴും യുഎഇയാണ്.
uae provides critical humanitarian assistance to gaza, emphasizing compassion and solidarity. officials highlight the gesture as embodying the true spirit of saiyid’s sons and daughters, reinforcing support for vulnerable communities and alleviating human suffering amid ongoing challenges.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."