നീതിക്കായുള്ള പോരാട്ടത്തില്‍ കൂടെ നിന്നവര്‍; കേസിന്റെ ഗതി തിരിച്ച രണ്ടുപേര്‍ വിധി കേള്‍ക്കാനില്ല
കൊച്ചി: വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ നടിയെ ആക്രമിച്ച കേസില്‍ ഒടുവില്‍ ഇന്ന് വിധി പറയുമെന്ന പ്രതീക്ഷിക്കപ്പെടുമ്പോള്‍ ഓര്‍മകളില്‍ രണ്ട് മനുഷ്യര്‍. മകള്‍ക്ക് സംഭവിച്ചതെന്നതു പോലെ വേദനയെ സ്വന്തത്തിലേക്ക് ഏറ്റെടുത്ത കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന പി.ടി തോമസ് പിന്നെ സംവിധായകന്‍ ബാലചന്ദ്രകുമാറും. മലയാള ചലച്ചിത്ര മേഖലയുടെ മറ്റൊരു മുഖം തുറന്നുകാട്ടപ്പെടുകയും, രാജ്യവ്യാപകമായി ചര്‍ച്ചയാവുകയും ചെയ്ത കേസില്‍ വിധിയെത്തുമ്പോള്‍ പക്ഷേ, അത് കേള്‍ക്കാന്‍ നീതിക്കായി ആത്മാര്‍ത്ഥമായി പോരാടിയ ഈ രണ്ടുപേരും ജീവിച്ചിരിപ്പില്ല. അന്വേഷണഘട്ടത്തിലും സാക്ഷിവിസ്താരത്തിലും അതിജീവിതയ്ക്ക് ഏറ്റവും അനുകൂല നിലപാടെടുത്തവരായിരുന്നു ഈ രണ്ടുപേര്‍.
2017 ഫെബ്രുവരി 17 ന് രാത്രി ആക്രമിക്കപ്പെട്ട ആദ്യം സഹായം തേടി നടി എത്തുന്നത് സംവിധായകന്‍ ലാലിന്റെ വീട്ടിലാണ്. നടി സംഭവങ്ങള്‍ വിവരിച്ചപ്പോള്‍ അതിന്റെ ഗൗരവം തിരിച്ചറിഞ്ഞ ലാല്‍ നിര്‍മാതാവ് ആന്റോ ജോസഫിനെ വിവരമറിയിച്ചു. ആന്റോ ജോസഫിന്റെ വീടിന്റെ സമീപത്ത് വീടുള്ള അന്നത്തെ തൃക്കാക്കര എം.എല്‍.എ പി.ടി തോമസിനോട് വിവരം പറഞ്ഞു. തുടര്‍ന്ന് ആന്റോക്കൊപ്പം പി.ടി തോമസും ആക്രമിക്കപ്പെട്ട നടിയെ കാണാന്‍ ലാലിന്റെ വീട്ടിലേക്ക് എത്തി.
ആ രാത്രിയെ കുറിച്ച് പി.ടി തോമസിന്റെ ഭാര്യയും നിലവിലെ എം.എല്‍.എയുമായ ഉമാ തോമസ് അടുത്തിടെ പറഞ്ഞത് ഇങ്ങനെ -'കിടന്ന ഉടനെയാണ് രാത്രി 11.30ഓടെയാണ് പി.ടിക്ക് ഫോണ്‍ വരുന്നത്. അദ്ദേഹം അസ്വസ്ഥനായി. ഉടന്‍ തന്നെ ഒരു സ്ഥലം വരെ പോയി വരാമെന്നു മാത്രം പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. അത്യാവശ്യകാര്യമാണെന്ന് മാത്രം പറഞ്ഞു. എന്നാല്‍ തിരിച്ചു വന്നപ്പോള്‍ പി.ടി കൂടുതല്‍ അസ്വസ്ഥനായിരുന്നു. അന്ന് പിന്നെ ഉറങ്ങിയിട്ടില്ല. സ്വന്തം മകള്‍ക്ക് സംഭവിച്ചത് പോലുള്ള വേദനയായിരുന്നു അദ്ദേഹത്തിന്. അടുത്ത ദിവസം അതിരാവിലെ ആലപ്പുഴക്ക് പോയി. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല അന്ന് ഉപവാസത്തിലായിരുന്നു. അവിടെ എത്തിയാണ് ചെന്നിത്തലയെ അറിയിച്ച ശേഷമാണ് പുറംലോകത്തോട് പറഞ്ഞത്. അതുവരെ ആരും തന്നെ ഇത് അറിഞ്ഞിരുന്നില്ല.
ഇനിയൊരു പെണ്‍കുട്ടിക്കും ഇത്തരത്തില്‍ ഒരു അനുഭവമുണ്ടാവരുത് എന്ന് പറഞ്ഞ് പി.ടി അതിജീവിതക്ക് ധൈര്യം പകര്‍ന്നു. ഞാന്‍ ജീവനോടെയുള്ള കാലം വരെ മോള്‍ക്കൊപ്പമുണ്ടാവും. ധീരമായി പോരാടണം എന്നു പറഞ്ഞ് നിയമ പോരാട്ടത്തിന് അവള്‍ക്ക് ധൈര്യം പകര്‍ന്നു. പി.ടിയുടെ ഫോണില്‍ തന്നെയാണ് ഐ.ജി പി വിജയനെ വിളിച്ച് മൊഴിയെടുക്കാനുള്ള സൗകര്യമൊരുക്കി. സത്യം എന്തായാലും ഒരു ദിവസം പുറത്തുവരും എന്നും പെണ്‍കുട്ടിയോട് പറഞ്ഞു'
കേസ് ശക്തമായി വിചാരണ നടപടികള്‍ ആരംഭിച്ചപ്പോള്‍ പി.ടിയായിരുന്നു പ്രോസിക്യൂഷന് ബലമായത്. സംഭവത്തില്‍ ആദ്യം ഇടപെട്ട ആള്‍ എന്ന നിലയില്‍ പി.ടിയുടെ മൊഴി കേസിന് ശക്തമായ പിടിവള്ളിയായി. രാഷ്ട്രീയ, സിനിമാ മേഖലയില്‍ നിന്നും അദ്ദേഹത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഉമാ തോമസ് വെളിപ്പെടുത്തിയിരുന്നു. മൊഴി നല്‍കരുതെന്നും, മൊഴി മാറ്റണമെന്നുമെല്ലാം പലരും ആവശ്യപ്പെട്ടു. എന്നാല്‍ പി.ടി വഴങ്ങിയില്ല.
മൊഴികൊടുക്കാന്‍ പോയപ്പോള്‍ പി.ടിക്ക് ദുരനുഭവം ഉണ്ടായതായും ഉമാ തോമസ് ഓര്‍ക്കുന്നു. മൊഴി കൊടുക്കേണ്ടെന്നും മൊഴി ശക്തമാകരുതെന്നും പറഞ്ഞവരുണ്ടായിരുന്നു. പല തരത്തിലുള്ള ഇടപെടലുകളുണ്ടായി. എല്ലാത്തിനും ഒരു ഉത്തരമാണ് പി.ടി തോമസ് നല്‍കിയത്. 'ഞാന്‍ ഒന്നും കൂട്ടി പറയില്ല, പക്ഷേ, ഒന്നും കുറച്ച് പറയാനും തയ്യാറല്ല' തെറ്റ്ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണ് അദ്ദേഹം എന്നും പറഞ്ഞിട്ടുള്ളത് -ഉമാ തോമസ് ഓര്‍ക്കുന്നു.
സംഭവം നടന്ന് നാല് മാസത്തിനു പിന്നാലെ കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവന നടത്തിയപ്പോള്‍ നിരുപാധികം മാപ്പ് പറയണമെന്ന ആവശ്യപ്പെട്ട് പയടി രംഗത്തെത്തി. നടനെ ന്യായീകരിച്ച ജനപ്രതിനിധികളായ മുകേഷിനെയും ഗണേഷ്‌കുമാറിനെയും വിമര്‍ശിച്ചും അദ്ദേഹം മുന്‍നിരയിലുണ്ടായി. 2021 ഡിസംബര്‍ 22ന് മരിക്കുന്നത് വരെ അദ്ദേഹം തന്റെ പോരാട്ടത്തില്‍ ഉറച്ചു നിന്നു.
ഒരു വേള കേസ് ദുര്‍ബലമാവുന്നു എന്ന് തോന്നുന്ന ഘട്ടത്തിലാണ് നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തുന്നത്. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും അദ്ദേഹം പിന്മാറിയില്ല. ബാലചന്ദ്രകുമാര്‍ കോടതിയിലും പുറത്തും നടത്തിയ ഇടപെടലുകള്‍ സമാനകളില്ലാത്തതായിരുന്നു. കേസിലെ കുറ്റകൃത്യത്തിന് ആവശ്യത്തിലധികം തെളിവുണ്ടായിരുന്നു. എന്നാല്‍ അതിനു പിന്നിലെ ഗൂഢാലോചനയുടെ കാര്യത്തിലേക്കു ബലപ്പെട്ട തെളിവുകള്‍ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. വിചാരണ പാതിവഴി പിന്നിട്ട ഘട്ടത്തില്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഈ ഘട്ടത്തില്‍ അന്വേഷണ സംഘത്തിന് തുണയായത്. ദിലീപിനെയും ഒപ്പമുള്ളവരെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ഈ മൊഴികള്‍.
as the court is expected to deliver its verdict in the actress assault case, memories of p t thomas and filmmaker balachandra kumar come to the forefront. both played crucial roles in supporting the survivor during the investigation and trial, though they are no longer alive to witness the outcome. their early interventions, statements, and unwavering commitment significantly strengthened the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."