കൈകൾ കെട്ടി 'പോയി മരിക്ക്' എന്ന് പറഞ്ഞ് അച്ഛൻ കനാലിൽ തള്ളിയിട്ട 17കാരി 2 മാസത്തിന് ശേഷം അത്ഭുതകരമായി തിരിച്ചെത്തി; നടുക്കുന്ന വെളിപ്പെടുത്തലുകൾ
ചണ്ഡിഗഢ്: മാസങ്ങൾക്ക് മുമ്പ് അച്ഛൻ കൈകൾ കെട്ടി കനാലിലേക്ക് തള്ളിയിട്ടെന്ന് കരുതപ്പെട്ട 17 വയസുകാരി അത്ഭുതകരമായി തിരിച്ചെത്തി. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ഈ സംഭവം നടന്നത്. പെൺകുട്ടി ഞായറാഴ്ച മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും രക്ഷപ്പെട്ടതിനെക്കുറിച്ചുള്ള നടുക്കുന്ന വെളിപ്പെടുത്തലുകൾ നടത്തുകയും ചെയ്തു.
ദാരുണമായ സംഭവം
കഴിഞ്ഞ സെപ്റ്റംബർ 29നാണ് സംഭവം നടന്നത്. മകളുടെ സ്വഭാവത്തിൽ സംശയമുണ്ടായിരുന്ന അച്ഛൻ സുർജിത് സിംഗ്, ഭാര്യയുടെയും മൂന്ന് ഇളയ സഹോദരിമാരുടെയും മുന്നിൽ വെച്ച് മകളുടെ കൈകൾ കയറുകൊണ്ട് കെട്ടി കനാലിലേക്ക് തള്ളിയിടുകയായിരുന്നു.ഈ ക്രൂരകൃത്യം മൊബൈലിൽ റെക്കോർഡ് ചെയ്യപ്പെടുകയും അത് വലിയ തോതിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
കനാലിലേക്ക് തള്ളിയിടുമ്പോൾ, 'ചൽ മർ (പോയി മരിക്ക്)' എന്ന് അയാൾ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാമായിരുന്നു. കരഞ്ഞുകൊണ്ട് സഹായത്തിനായി അപേക്ഷിച്ച ഭാര്യയോട് 'മർനേ ദേ (അവൾ മരിക്കട്ടെ)' എന്നും മകൾ വെള്ളത്തിലൂടെ ഒഴുകി പോകുമ്പോൾ 'ബൈ ബൈ' എന്നും അയാൾ കൂട്ടിച്ചേർത്തു.
സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ കസിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫിറോസ്പൂർ സിറ്റി പൊലിസ് സുർജിത് സിംഗിനെതിരെ കൊലപാതകത്തിന് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്നുമുതൽ അയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
അതിജീവനത്തിന്റെ ധീരകഥ
താൻ എങ്ങനെ രക്ഷപ്പെട്ടുവെന്ന് പെൺകുട്ടി മാധ്യമങ്ങളോട് വെളിപ്പെടുത്തി.കനാലിലെ ശക്തമായ ഒഴുക്കിൽപ്പെട്ടപ്പോൾ കൈകളിലെ കെട്ടുകൾ അത്ഭുതകരമായി അഴിഞ്ഞുപോയി.ഒഴുക്കിൽ പോകുമ്പോൾ, വെള്ളത്തിൽ നിന്ന് പുറത്തേക്ക് തള്ളിനിന്നിരുന്ന ഒരു ഇരുമ്പ് കമ്പിയിൽ തലയിടിക്കുകയും, വേദനയോടെയാണെങ്കിലും ആ കമ്പിയിൽ പിടിച്ച് അവൾ കരയിലെത്തുകയുമായിരുന്നു.അതുവഴി പോയ മൂന്ന് പേരാണ് തന്നെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചതെന്നും അവൾ പറഞ്ഞു.രണ്ട് മാസത്തോളം താൻ അഭയം തേടിയ സ്ഥലം വെളിപ്പെടുത്താൻ തയ്യാറാവാതിരുന്ന പെൺകുട്ടി, തനിക്ക് സുഖമില്ലായിരുന്നു എന്നും ചികിത്സയിലായിരുന്നു എന്നും അറിയിച്ചു.
'അച്ഛനെ മോചിപ്പിക്കണം'
ഇളയ സഹോദരിമാരെ നോക്കാൻ മറ്റാരുമില്ലെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞ പെൺകുട്ടി, ജയിലിലുള്ള അച്ഛനെ മോചിപ്പിക്കണമെന്ന് വികാരഭരിതമായി അധികൃതരോട് അപേക്ഷിച്ചു.ആക്രമണ സമയത്ത്, മദ്യലഹരിയിലായിരുന്ന അച്ഛനെ അമ്മ പ്രകോപിപ്പിക്കുകയായിരുന്നു എന്നും അവൾ ആരോപിച്ചു.ബന്ധുക്കളെ വിശ്വാസമില്ലാത്തതിനാൽ പൊലിസ് സംരക്ഷണം വേണമെന്നും അവൾ ആവശ്യപ്പെട്ടു.പെൺകുട്ടിയെ ജീവനോടെ കണ്ടെത്തിയ സാഹചര്യത്തിൽ, കൊലപാതകക്കുറ്റം കൊലപാതക ശ്രമമായി മാറ്റാൻ സാധ്യതയുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."