ഇൻഡിഗോ പ്രതിസന്ധി; എത്ര വലിയ വിമാന കമ്പനിയായാലും നടപടിയെടുക്കും; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ഡൽഹി: ഇൻഡിഗോ പ്രതിസന്ധിയുടെ സാഹചര്യത്തിൽ രാജ്യത്തെ വിമാന കമ്പനികൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കാൻ ഒരു വിമാന കമ്പനിയെയും അനുവദിക്കില്ലെന്നാണ് വ്യോമയാന മന്ത്രി കെ രാം മോഹൻ നായിഡു വ്യക്തമാക്കിയത്. യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ സാധിക്കില്ലെന്നും വിമാന കമ്പനികളെ തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും പിന്നോട്ട് പോവാൻ അനുവദിക്കില്ലെന്നും കെ രാം മോഹൻ നായിഡു പറഞ്ഞു. ലോകസഭയിൽ സംസാരിക്കുകയായിരുന്നു വ്യോമയാന മന്ത്രി.
ഇൻഡിഗോ സർവീസുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക് എത്തിയെന്നും എയർപോർട്ടുകളുടെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തിയെന്നും തിരക്കുകളോ മറ്റുള്ള ബുദ്ധിമുട്ടുകളോ ഇല്ലെന്നും യാത്രക്കാർക്കുള്ള നഷ്ടപരിഹാരം, ലഗേജ് കൈകാര്യം, യാത്രക്കാർക്കായുള്ള മറ്റുളള സൗകര്യങ്ങൾ എന്നിവ ഉത്തരവാദിത്തപ്പെട്ടവരുടെ മേൽനോട്ടത്തിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇൻഡിഗോ പ്രതിസന്ധിയിൽ കമ്പനിക്ക് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. നിയമ ലംഘനം, പ്രവർത്തന പരാജയം, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുക എന്നീ സാഹചര്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും എത്ര വലിയ വിമാന കമ്പനിയായാലും ഇത്തരം സാഹചര്യങ്ങളിൽ നടപടി നേരിടേണ്ടി വരുമെന്നും കെ രാം മോഹൻ നായിഡു പറഞ്ഞു. ആഗോളതലത്തിൽ ഏറ്റവും ഉയർന്ന സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്താൻ രാജ്യം തയ്യാറല്ല. ഇൻഡിഗോ പ്രതിസന്ധിക്ക് കാരണമായ ഫ്ലൈറ്റ് ടോറി സമയ ക്രമീകരണം പൈലറ്റുമാരുടെ പ്രവർത്തനം മികച്ചതാക്കുന്നതിനായി ശാസ്ത്രീയമായി രൂപകൽപ്പന ചെയ്തതാണെന്നും ഇത് നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."