എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍
എറണാകുളം: പള്ളുരുത്തിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പൊലിസിന്റെ പിടിയിലായി. നമ്പ്യാപുരത്ത് കള്ളവോട്ടിന് ശ്രമിച്ച ജിന്‍സന്‍ എന്ന യുവാവിനെയാണ് പൊലിസ് പിടികൂടിയത്. ഇതിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കോണ്‍ഗ്രസ്, ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ പ്രതിഷേധവുമായെത്തി.
നേരത്തെ തിരുവനന്തപുരം വഞ്ചിയൂര്‍ വാര്‍ഡില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചേര്‍ത്തതായി പരാതി ഉയര്‍ന്നിരുന്നു. കള്ളവോട്ട് ചെയ്യാനായി സിപിഎം ട്രാന്‍സ്‌ജെന്‍ഡര്‍മാരെ ഉപയോഗിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. തിരുവനന്തപുരത്തിന് പുറമെ ഇടുക്കി വട്ടവടയിലും കള്ളവോട്ടിനെ ചൊല്ലി സിപിഎം, ബിജെപി തര്‍ക്കം ഉടലെടുത്തിരുന്നു.
അതേസമയം സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ ഏഴ് ജില്ലകൾ വിധിയെഴുതി. ഈ ജില്ലകളിൽ ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. അഞ്ചു മണി വരെയുള്ള കണക്കുകൾ അനുസരിച്ച് 70% പോളിങ് പിന്നിട്ടു.
എറണാംകുളത്താണ് ഏറ്റവും കൂടുതൽ പോളിങ് ഉള്ളത്. 73.16 ശതമാനമാണ് എറണാംകുളത്തെ പോളിങ് 65.74% പോളിങ്ങോടെ തിരുവന്തപുരമാണ് ഏറ്റവും കുറവ്. ആലപ്പുഴ 72.57%, ഇടുക്കി 70.00%, കോട്ടയം 69.50%, കൊല്ലം 69.11% പത്തനംതിട്ട 65.78% എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ പോളിങ് കണക്കുകൾ.
മൂന്ന് കോർപറേഷൻ, 39 മുൻസിപ്പാലിറ്റി, 7 ജില്ല പഞ്ചായത്ത്, 75 ബ്ലോക്ക് പഞ്ചായത്ത്, 471 ഗ്രാമ പഞ്ചായത്ത്, 11168 വാർഡുകൾ എന്നിവിടങ്ങിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പ് 11നാണ് നടക്കുന്നത്. തൃശൂർ മുതൽ കാസർകോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക. ഈ ജില്ലകളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു.
A CPM worker, Jinson, was arrested by the police for attempting to cast a fraudulent vote in Nambyapuram, Llooruthy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."