ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതിപേരെയും കൊന്നത് ഇസ്‌റാഈൽ; റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് റിപ്പോർട്ട്
പാരിസ്: 2025ൽ ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെ കൊന്നൊടുക്കിയത് ഇസ്‌റാഈൽ. പാരിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ (ആർ.എസ്.എഫ്) വാർഷിക റിപ്പോർട്ടിൽ ആണ് കണക്കുകൾ. ലോകത്ത് ഈ വർഷം ആകെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതി പേരെയും കൊന്നത് ഇസ്‌റാഈൽ ആണ്. ഗസ്സയിൽ ഇസ്‌റാഈൽ സൈന്യം ഈ വർഷം 29 മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തി.
ആഗോള തലത്തിൽ ആകെ 67 പേരാണ് ഈ വർഷം കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകർ. 2024 ൽ 66 പേരായിരുന്നു കൊല്ലപ്പെട്ടത്. ഈ വർഷം കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരിൽ 43 ശതമാനം പേരെയും ഇസ്‌റാഈൽ ആണ് കൊന്നത്. മാധ്യമങ്ങളുടെ ഏറ്റവും വലിയ ശത്രുവാണ് ഇസ്‌റാഈലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തെക്കൻ ഗസ്സയിലെ ആശുപത്രിക്ക് നേരെ ഓഗസ്റ്റ് 25ന് നടത്തിയ ആക്രമണത്തിൽ ആണ് ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. അന്ന് അഞ്ച് ജേണലിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഒരു ആക്രമണത്തിൽ ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നത് ഈ സംഭവത്തിലാണ്. അന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികളായ റോയിട്ടേഴ്‌സ്, അസോസിയേറ്റഡ് പ്രസ് എന്നിവയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു.
2023 ഒക്ടോബർ ഏഴ് മുതൽ ഇതുവരെ 220 മാധ്യമ പ്രവർത്തകരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിലും ഇസ്‌റാഈൽ ആണ് മുന്നിൽ. ഗസ്സയിലേക്ക് റിപ്പോർട്ട് ചെയ്യാൻ പോകാൻ വിദേശ മാധ്യമപ്രവർത്തകരെ ഇപ്പോഴും ഇസ്‌റാഈൽ സൈന്യം സമ്മതിക്കുന്നില്ല. ഉക്രൈനിലെ യുദ്ധത്തിൽ മൂന്നു മാധ്യമപ്രവർത്തകരും സുദാനിലെ ആഭ്യന്തര യുദ്ധത്തിൽ നാലു മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു. മെക്‌സിക്കോയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഒൻപത് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഇടതുപക്ഷ പ്രസിഡന്റ് ക്ലൗഡിയ ഷെയിൻബോമിനെതിരേയുള്ള സംഘർഷത്തിനിടെയാണ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."