ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി
ന്യൂഡൽഹി: ലോക്സഭയിലെ രാഹുൽ ഗാന്ധി-അമിത് ഷാ വാക്പോരിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. അമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗമാണെന്നും, ചോദ്യങ്ങൾക്ക് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുകയാണ് അദ്ദേഹമെന്നും കെ.സി. വേണുഗോപാൽ ഡൽഹിയിൽ പ്രതികരിച്ചു. വോട്ടർ പട്ടിക പരിഷ്കരണ ചർച്ചയ്ക്കിടെ ലോക്സഭയിൽ അമിത് ഷായും രാഹുൽ ഗാന്ധിയും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
ബിജെപി വിജയിച്ച തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉയരുമ്പോൾ, തെരഞ്ഞെടുപ്പ് ജയിച്ചതുകൊണ്ട് ചോദ്യം ചെയ്യരുതെന്ന അമിത് ഷായുടെ നിലപാട് ശരിയല്ല. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ മുമ്പെങ്ങും ഇല്ലാത്ത തരത്തിലുള്ള പരാതികൾ ഉയരുമ്പോഴും കേന്ദ്ര സർക്കാർ കമ്മിഷന് കൂടുതൽ സംരക്ഷണം നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. വോട്ട് ചോർച്ച വിഷയം ഉയർത്തി കോൺഗ്രസ് രാജ്യതലസ്ഥാനത്ത് വൻ റാലി നടത്തുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. ഡിസംബർ 14-ന് ഡൽഹിയിലായിരിക്കും റാലി നടക്കുക.
വോട്ടർ പട്ടിക പരിഷ്കരണ ചർച്ചയുടെ മറുപടിക്കിടെയാണ് സഭയിൽ അമിത് ഷായും രാഹുൽ ഗാന്ധിയും ഏറ്റുമുട്ടിയത്. രാഹുൽ ഗാന്ധിയുടെ 'വോട്ട് കൊള്ള' പ്രചാരണം നുഴഞ്ഞുകയറ്റക്കാരുടെ വോട്ടിന് വേണ്ടിയാണെന്ന് അമിത് ഷാ ആരോപിച്ചു. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ എഴുതിക്കൊടുത്ത് പ്രസംഗം തയ്യാറാക്കുന്നവർ രാഹുൽ ഗാന്ധിയെ അപമാനിതനാക്കുകയാണെന്നും ഷാ പരിഹസിച്ചു.
ഇതിന് പിന്നാലെ, അമിത് ഷായെ പുറത്ത് സംവാദത്തിന് വെല്ലുവിളിച്ചുകൊണ്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പ്രസംഗത്തിനിടെ സഭ ബഹിഷ്കരിക്കുകയായിരുന്നു.
Congress MP K.C. Venugopal criticized Home Minister Amit Shah's Lok Sabha speech as "substandard," alleging that Shah was "making faces when cornered" and unable to answer questions regarding electoral irregularities. Venugopal also announced that the Congress will hold a massive rally in Delhi on December 14 over the issue of alleged vote theft, following the heated exchange between Shah and Rahul Gandhi in Parliament.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."