തദ്ദേശത്തില്‍ വോട്ടിട്ടത് തലസ്ഥാനത്ത്; വിവാദകേന്ദ്രമായി സുരേഷ്‌ഗോപി
തൃശൂര്‍: സുരേഷ് ഗോപി വീണ്ടും വിവാദക്കുരുക്കിൽ. തദ്ദേശതെരഞ്ഞെടുപ്പില്‍ തലസ്ഥാനത്തു വോട്ടുചെയ്തതിനെ ചൊല്ലി രൂക്ഷമായ പ്രതിഷേധമാണുയര്‍ന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ടൗണിനടുത്ത നെട്ടിശേരിയില്‍ വോട്ട് ചെയ്ത സുരേഷ് ഗോപി ഇപ്പോള്‍ തിരുവനന്തപുരം ശാസ്തമംഗലത്തു വോട്ട് ചെയ്തതെങ്ങനെയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ നേതാവ് വി.എസ് സുനില്‍കുമാര്‍ രംഗത്തുവന്നു.
സുരേഷ് ഗോപിയുടെ ചെമ്പ് തെളിഞ്ഞെന്നായിരുന്നു കോണ്‍ഗ്രസ് പരിഹാസം. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും 2 വോട്ടര്‍ പട്ടികയെന്ന മറുപടിയുമായി വന്ന ബി.ജെ.പിക്ക് സമൂഹമാധ്യമങ്ങളില്‍ കണക്കറ്റ പരിഹാസമേറ്റുവാങ്ങേണ്ടിവന്നു. ഒരുവര്‍ഷമാകും മുമ്പാണ് വോട്ടര്‍പട്ടികയിലെ സ്ഥലംമാറ്റിയതെന്നു ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുറത്തുനിന്നുമുള്ള വോട്ടര്‍മാരെ എത്തിച്ച് വോട്ടുചെയ്തുവെന്ന വിവാദത്തിന്റെ ചൂടാറും മുമ്പാണ് അടുത്ത വിവാദം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നെട്ടിശേരിയിലെ വീട്ടു വിലാസത്തിലായിരുന്നു സുരേഷ് ഗോപി വോട്ട് ചെയ്തത്. രണ്ടു സ്ഥലങ്ങളിലും വോട്ടു നിലനിര്‍ത്തുന്ന സുരേഷ് ഗോപിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു സുനില്‍ കുമാര്‍ വ്യക്തമാക്കി.
ധാര്‍മികതയുണ്ടെങ്കില്‍ സുരേഷ്‌ഗോപി രാജിവെച്ചൊഴിയണമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. ചെമ്പെന്ന് കേള്‍ക്കുമ്പോള്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും മാനസിക വിഭ്രാന്തിയാണെന്നായിരുന്നു ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന്റെ മറുപടി.
തൃശൂര്‍ മണ്ഡലത്തിലെ സ്ഥിരം താമസക്കാരനാണെന്നു പറഞ്ഞും വ്യാജരേഖകള്‍ തയാറാക്കിയുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപി തൃശൂരില്‍ വോട്ട് ചെയ്തത്. അതേ തന്ത്രം ഉപയോഗിച്ച് തിരുവനന്തപുരത്ത് വോട്ട് ചെയ്തതില്‍ ഗൂഢാലോചനയും അട്ടിമറിയുമുണ്ടെന്നും സമഗ്രാന്വേഷണത്തിലൂടെ വസ്തുത കണ്ടെത്തണമെന്നുമാണ് സുനില്‍കുമാറിന്റെ ആവശ്യം.
1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ ഓര്‍ഡിനറി റസിഡന്റ്‌സ് എന്ന നിര്‍വചനപ്രകാരം എവിടെയാണോ സ്ഥിരതാമസം അവിടെയാണ് വോട്ട്. സ്ഥിരതാമസമില്ലാതെ വന്നും പോയുമിരിക്കുന്ന ആളുകളെ ഓര്‍ഡിനറി റസിഡന്റ് എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. വ്യത്യസ്ത പട്ടികയിലായതുകൊണ്ട് ഒരാള്‍ക്ക് വേറെ സ്ഥലത്ത് പോയി വോട്ടുചെയ്യാമെന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."