നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്; ദിലീപിനെ കുറ്റവിമുക്തനാക്കാനുള്ള കാരണവും ഇന്നറിയാം
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. എറണാകുളം പ്രന്‍സിപ്പല്‍ സെഷന്‍സ് കോടതിയാകും വിധി പ്രഖ്യാപിക്കുക. കുറ്റക്കാർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. കുറ്റക്കാരായി വിധിക്കപ്പെട്ടവരുടെ ഭാഗം കൂടി കേട്ടശേഷമായിരിക്കും ശിക്ഷാവിധി പ്രസ്താവിക്കുക. കേസിലെ ഒന്നാംപ്രതി പെരുമ്പാവൂർ വേങ്ങൂർ നടുവിലേക്കുടിയിൽ എൻ.എസ് സുനിൽകുമാർ (പൾസർ സുനി-37) തൃശൂർ കൊരട്ടി പുതുശേരി ഹൗസിൽ മാർട്ടിൻ ആന്റണി (33), എറണാകുളം തമ്മനം മണപ്പാട്ടിപ്പറമ്പിൽ ബി. മണികണ്ഠൻ (37), തലശേരി കതിരൂർ മംഗലശേരിയിൽ വി.പി വിജീഷ് (38), എറണാകുളം ഇടപ്പള്ളി പള്ളിക്കപ്പറമ്പിൽ എച്ച്. സലിം (വടിവാൾ സലിം- 30), തിരുവല്ല പഴയനിലത്തിൽ പ്രദീപ് (31) എന്നീ ആക്രണത്തിൽ നേരിട്ടു പങ്കെടുത്തവരെയാണ് കുറ്റക്കാരെന്ന് കോടതി വിധിച്ചത്.
ഒന്നുമുതൽ ആറുവരെ പ്രതികൾക്കെതിരേ കൂട്ട ബലാത്സംഗം, ക്രിമനൽ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, ഐ.ടി ആക്ട് 66ഇ/67എ (അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ) എന്നീകുറ്റങ്ങളാണ് തെളിഞ്ഞത്. 20വർഷം തടവ് മുതൽ ഇരട്ടജീവപര്യന്തംവരെ ശിക്ഷകിട്ടാവുന്ന കുറ്റങ്ങളാണിത്. ഗൂഢാലോചന കുറ്റം തെളിയിക്കാൻ കഴിയാതെ വന്നതോടെ ഇതേകുറ്റങ്ങളിൽ നിന്നാണ് ദിലീപ് അടക്കം നാല് പ്രതികൾ ഒഴിവായത്. പൾസർ സുനിക്കെതിരേ ചുമത്തിയ ഭീഷണിക്കുറ്റവും നീക്കിയിട്ടുണ്ട്.
പ്രതികളെ രാവിലെ 11-നു മുമ്പ് ജയിലില്‍ നിന്ന് കോടതിയിലെത്തിക്കും. ഇവര്‍ക്ക് ശിക്ഷയെക്കുറിച്ച് പറയാനുള്ളത് കേട്ട ശേഷമാകും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് ശിക്ഷ വിധിക്കുക.
എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങള്‍ വിധിന്യായത്തില്‍ അറിയാം. പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിക്ക് ബോധ്യമാകുമ്പോഴോ തെളിവുകള്‍ നിരത്തി കുറ്റം സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുമ്പോഴോ ആണ് പ്രതിയെ കുറ്റവിമുക്തനാക്കുന്നത്. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റത്തില്‍ കോടതിയുടെ നിഗമനം ഇന്നു വ്യക്തമാകും.
രണ്ടുമുതൽ ആറുവരെ പ്രതികൾക്കെതിരേ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിനുള്ള വകുപ്പ് നിലനിൽക്കും. സിംകാർഡ് നശിപ്പിച്ചതിന് രണ്ടാംപ്രതി മാർട്ടിനെതിരേ തെളിവുനശിപ്പിക്കൽ കുറ്റം കൂടിയുണ്ട്.
സൂത്രാധാരൻ എന്ന കുറ്റം ചുമത്തപ്പെട്ട ദിലീപിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ട കോടതി വിധി സംബന്ധിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നിരിക്കുന്നത്. കേരളത്തെ ഞെട്ടിക്കുകയും ഏറെ വിവാദങ്ങൾക്ക് തുടക്കമിടുകയും ചെയ്ത കേസിൽ എട്ട് വർഷവും എട്ട് മാസവും പിന്നിട്ടശേഷമാണ് വിധി വരുന്നത്. ദിലീപിന് പുറമേ കേസിലെ ഏഴാംപ്രതി കണ്ണൂർ ഇരിട്ടി പൂപ്പാലിയിൽ ചാർലി തോമസ് (51), ഒമ്പതാം പ്രതി കോഴഞ്ചരി സ്‌നേഹഭവനിൽ സനിൽകുമാർ (മേസ്ത്രി സനിൽ-49), രണ്ടാം കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെട്ടിരുന്ന 15-ാം പ്രതിയും ദിലീപിന്റെ സുഹൃത്തുമായ ശരത് നായർ (വി.ഐ.പി ശരത്) എന്നിവരാണ് കുറ്റവിമുക്തരായത്.
കേസിൽ 15 പേരെ പ്രതികളാക്കിയിരുന്നെങ്കിലും രണ്ട് പേരെ വിചാരണക്കിടയിൽ ഒഴിവാക്കുയും മൂന്നുപേരെ മാപ്പുസാക്ഷികളാക്കുകയും ചെയ്തിരുന്നു. ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെവിട്ട വിചാരണകോടതി വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷനും സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ശിക്ഷാവിധി പുറത്തുവന്ന ശേഷം അപ്പീലിൽ അന്തിമ തീരുമാനം എടുക്കുമെന്ന് ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ ഷാജി പറഞ്ഞു.
വിധിക്കെതിരേ അപ്പീൽ പോകുമെന്ന് സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യതകൾ പ്രോസിക്യൂഷൻ പരിശോധിക്കും. കേസിൽ വിചാരണ കോടതിയുടെ ഇടക്കാല വിധികൾക്കെതിരേ പ്രോസിക്യൂഷൻ മുമ്പും ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവുകൾ നേടുകയും ചെയ്തിട്ടുണ്ട്.
മെമ്മറി കാർഡ് പരിശോധനയുമായി ബന്ധപ്പെട്ട് അതിന്റെ 'ഇന്റഗ്രിറ്റി' നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നായിരുന്നു അതിലൊന്ന്. അതൊരു നിർണായക കാര്യമായിരുന്നുവെന്നും അനുകൂല ഉത്തരവാണ് അതിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."