മദ്യപിച്ച് വാഹനമോടിച്ച് ഡെലിവറി റൈഡറെ പരുക്കേൽപ്പിച്ചു; 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി
അബൂദബി: മദ്യപിച്ച് വാഹനമോടിച്ച് ഡെലിവറി റൈഡറെ ഇടിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ ഡ്രൈവർക്ക് വൻ തുക നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി സിവിൽ കോടതി. ഡെലിവറി റൈഡർക്കേറ്റ പരുക്കുകളും സാമ്പത്തിക ബുദ്ധിമുട്ടും കണക്കിലെടുത്ത് 30,000 ദിർഹം (ഏകദേശം 6.7 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകാനാണ് അബൂദബി ഉത്തരവിട്ടത്.
ക്രിമിനൽ നടപടിക്ക് പിന്നാലെ സിവിൽ വിധി
ഡ്രൈവർക്ക് ക്രിമിനൽ കോടതി നേരത്തെ തന്നെ ശിക്ഷ വിധിച്ചിരുന്നു. ഈ കേസിൽ 20,000 ദിർഹം പിഴ ചുമത്തുകയും ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ സിവിൽ കോടതിയുടെ നഷ്ടപരിഹാര വിധി.
എമറാത്ത് അൽ യൂമിന്റെ റിപ്പോർട്ട് അനുസരിച്ച്, മദ്യപിച്ച ഡ്രൈവർ ഇടിച്ചതിനെ തുടർന്ന് ഡെലിവറി റൈഡറുടെ ലിഗമെന്റുകൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും മോട്ടോർ സൈക്കിളിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടർന്ന് ഇരയ്ക്ക് വരുമാനം പൂർണ്ണമായും നഷ്ടപ്പെടുകയും ചികിത്സാ ചെലവുകൾ വഹിക്കേണ്ടി വരികയും ചെയ്തിരുന്നു.
ഇൻഷുറൻസ് കമ്പനിയും ബാധ്യസ്ഥർ
100,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഡെലിവറി ജീവനക്കാരൻ ഡ്രൈവർക്കും ഇൻഷുറൻസ് കമ്പനിക്കുമെതിരെ കേസ് ഫയൽ ചെയ്തത്. ക്രിമിനൽ വിധിപ്രകാരം ഡ്രൈവർ ട്രാഫിക് നിയമം ലംഘിച്ചെന്നും അശ്രദ്ധ കാരണം പരുക്കും നാശനഷ്ടവും വരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ റിപ്പോർട്ടുകൾ റൈഡറുടെ നഷ്ടത്തിന്റെ വ്യാപ്തിയെ പിന്തുണയ്ക്കുന്നതായും കോടതി നിരീക്ഷിച്ചു.
യുഎഇ മോട്ടോർ ഇൻഷുറൻസ് ചട്ടങ്ങൾ അനുസരിച്ച്, ഡ്രൈവർ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ അപകടമുണ്ടാക്കിയാൽ ഇൻഷുറൻസ് കമ്പനികൾക്ക് നഷ്ടപരിഹാരത്തുക ഡ്രൈവറിൽ നിന്ന് തിരികെ ഈടാക്കാവുന്നതാണ്. ഇതനുസരിച്ച് ഡ്രൈവറും ഇൻഷുറൻസ് കമ്പനിയും സംയുക്തമായി 30,000 ദിർഹം നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും നൽകാൻ ബാധ്യസ്ഥരാകും. ഇൻഷുറൻസ് കമ്പനി നൽകുന്ന നഷ്ടപരിഹാരത്തുക ഡ്രൈവറിൽ നിന്ന് തിരികെ ഈടാക്കാനും കോടതി ഉത്തരവിട്ടു.
abu dhabi court directs compensation of 30,000 dirhams after a delivery rider was injured by a drunk driver, highlighting strict legal action against reckless driving and alcohol-related accidents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."