വീട്ടിൽ കളിക്കാനെത്തിയ കുട്ടിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; 27കാരന് 51 വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: വീട്ടിൽ കളിക്കാൻ വന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മൂന്ന് വർഷത്തോളം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് കാട്ടാക്കട അതിവേഗ പോക്സോ കോടതി കടുത്ത ശിക്ഷ വിധിച്ചു. കാട്ടാക്കട കുളത്തുമ്മൽ പുതിയവിള പുല്ലുവിളകം ഹൗസിൽ താമസിക്കുന്ന കിച്ചു എന്ന ആരോമലിനെ (27) 51 വർഷം കഠിനതടവിനും 1,25,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ് കുമാറാണ് വിധി പ്രസ്താവിച്ചത്.
2018 ഡിസംബറിലാണ് പീഡനം ആരംഭിച്ചത്.കുടുംബ സുഹൃത്തായിരുന്ന പ്രതിയുടെ വീട്ടിൽ കളിക്കാൻ പോയ കുട്ടിയെ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഈ പീഡനം മൂന്ന് വർഷത്തോളം തുടർന്നു.കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അമ്മാവൻ ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് ചൈൽഡ് ലൈനിലും കാട്ടാക്കട പൊലിസിലും പരാതി നൽകി.51 വർഷം കഠിനതടവും 1,25,000 രൂപ പിഴയും. പിഴത്തുക അതിജീവിതന് നൽകണം. പിഴയൊടുക്കാത്തപക്ഷം 13 മാസം അധികമായി കഠിനതടവ് അനുഭവിക്കണം.
കോടതി നടപടികൾ
കേസിൽ പ്രോസിക്യൂഷൻ വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ പ്രമോദും അഭിഭാഷകരായ പ്രസന്ന, പ്രണവ് എന്നിവരും ഹാജരായി. കേസിൽ അന്നത്തെ കാട്ടാക്കട ഇൻസ്പെക്ടർ കിരൺ.ടി.ആർ ആണ് കുറ്റപത്രം സമർപ്പിച്ചത്. അസി. സബ് ഇൻസ്പെക്ടർ സെൽവി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.പ്രോസിക്യൂഷൻ 30 സാക്ഷികളെയും 51 രേഖകളും 5 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. കുട്ടിയുടെ വിശദമായ മൊഴിയും മാതാപിതാക്കളുടെ ചോദ്യങ്ങളോടുള്ള പ്രതികരണവുമാണ് കേസിൽ നിർണായകമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."