'പൾസർ സുനി ഒരു ദയയും അർഹിക്കുന്നില്ല'; നടിയെ ആക്രമിച്ച കേസിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് കോടതി
കൊച്ചി: വിധിക്ക് മുൻപ് കോടതിയിൽ നാടകീയ രംഗങ്ങൾ മറ്റു പ്രതികൾ വികാരാധീനരായപ്പോൾ പൾസർ സുനി ഭാവഭേദമില്ലാതെ നിന്നു.നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവാദത്തിനിടെ കോടതിമുറിയിൽ ഒന്നാം പ്രതി പൾസർ സുനിക്കെതിരെ (സുനിൽ കുമാർ) അതിരൂക്ഷമായ ഭാഷയിൽ കോടതി പ്രതികരിച്ചു. മറ്റ് പ്രതികളോട് കാണിച്ചതിനേക്കാൾ കടുപ്പമേറിയ സമീപനമാണ് കോടതി സുനിയോട് സ്വീകരിച്ചത്. കുറഞ്ഞ ശിക്ഷ നൽകണമെന്ന സുനിയുടെ അഭിഭാഷകന്റെ ആവശ്യം തള്ളിക്കൊണ്ട് സംസാരിച്ച കോടതി, പൾസർ സുനി ഈ കേസിലെ മറ്റു പ്രതികളെപ്പോലെയല്ലെന്ന് ചൂണ്ടിക്കാട്ടി.
കോടതിയുടെ നിരീക്ഷണങ്ങൾ:
- "പൾസർ സുനി ഈ കേസിലെ യഥാർത്ഥ പ്രതിയല്ലേ, മറ്റുള്ളവർ കൃത്യത്തിന് കൂട്ടുനിന്നവരല്ലേ?"
- "പൾസർ സുനി ഒരു ദയയും അർഹിക്കുന്നില്ല. ഇത് ഒരു സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണ്."
- "അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കണമായിരുന്നു."
- ഈ കേസിനെ ഡൽഹിയിലെ നിർഭയ കേസുമായി താരതമ്യം ചെയ്യരുതെന്ന സുനിയുടെ അഭിഭാഷകന്റെ വാദത്തെയും കോടതി തള്ളിക്കളഞ്ഞു. ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട ശിക്ഷാവാദത്തിൽ, പൾസർ സുനിയോട് ഒരു തരത്തിലുമുള്ള കരുണ കാണിക്കേണ്ടതില്ലെന്ന ശക്തമായ സൂചനകളാണ് കോടതി നൽകിയത്.
ശിക്ഷാവിധിക്ക് മുൻപ് കോടതി മുറിയിൽ പ്രതികൾ
നടി ആക്രമിക്കപ്പെട്ട കേസിൽ ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന് തന്നെ ഉണ്ടാകും. ഉച്ചയ്ക്ക് പതിനൊന്നരയോടെ ആറ് പ്രതികളെയും കനത്ത സുരക്ഷയിൽ കോടതിയിലെത്തിച്ചു. വിധിക്ക് മുൻപായി പ്രതികൾക്ക് പറയാനുള്ളത് കേട്ട കോടതിയിൽ പലരും വികാരാധീനരായി.
പൾസർ സുനി (ഒന്നാം പ്രതി): കോടതി സംസാരിച്ചപ്പോഴും ഭാവഭേദമൊന്നുമില്ലാതെയാണ് സുനിൽ കുമാർ നിന്നത്. വീട്ടിൽ അമ്മ മാത്രമേയുള്ളൂവെന്നും അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്നും സുനിൽ കോടതിയെ അറിയിച്ചു.
മാർട്ടിൻ (രണ്ടാം പ്രതി): ഡ്രൈവറായ മാർട്ടിൻ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. താൻ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ചെയ്യാത്ത തെറ്റിനാണ് ജയിലിൽ കഴിഞ്ഞതെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും മാർട്ടിൻ കോടതിയോട് അപേക്ഷിച്ചു. ഈ കേസിൽ ആദ്യം അറസ്റ്റിലായതും മാർട്ടിനായിരുന്നു.
മണികണ്ഠൻ (മൂന്നാം പ്രതി): താൻ മനസ്സ് അറിഞ്ഞ് തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചു. ഭാര്യയും മകളും മകനുമുണ്ടെന്ന് ചൂണ്ടിക്കാട്ടി തന്നോടും കുടുംബത്തോടും ദയ കാണിക്കണമെന്ന് അപേക്ഷിച്ചു.
വിജീഷ് (നാലാം പ്രതി): കുടുംബ പശ്ചാത്തലം പറഞ്ഞ് കുറഞ്ഞ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട വിജീഷ്, തലശ്ശേരി സ്വദേശിയായതിനാൽ കണ്ണൂർ ജയിലിൽ ഇടണമെന്നും അപേക്ഷിച്ചു.
വടിവാൾ സലിം (അഞ്ചാം പ്രതി): താൻ കുറ്റം ചെയ്തിട്ടില്ലെന്നും തനിക്ക് ഭാര്യയും മൂന്ന് വയസ്സുള്ള ഒരു പെൺകുട്ടിയും ഉണ്ടെന്നും കോടതിയെ അറിയിച്ചു.
പ്രദീപ് (ആറാം പ്രതി): പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയിൽ സംസാരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."