'ഇങ്ങനെ അവഗണിക്കാൻ സഞ്ജു എന്ത് തെറ്റാണ് ചെയ്തത്?'; ഗംഭീറിനോട് ചോദ്യങ്ങളുമായി മുൻ ഇന്ത്യൻ താരം; ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനം
മുള്ളൻപൂർ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 മത്സരത്തിലും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഗോൾഡൻ ഡക്കിന് പുറത്തായതോടെ, പ്ലേയിംഗ് ഇലവനിൽ സഞ്ജു സാംസണെ ഒഴിവാക്കിയ ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ വിമർശനത്തിൻ്റെ കൊടുങ്കാറ്റ് ഉയരുന്നു. മുൻ ഇന്ത്യൻ താരവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഗൗതം ഗംഭീറിൻ്റെ സഹതാരവുമായിരുന്ന റോബിൻ ഉത്തപ്പയാണ് ടീം മാനേജ്മെൻ്റിൻ്റെ ഈ നീക്കത്തിനെതിരെ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയത്.
സഞ്ജുവിനെ ഇത്രയധികം അവഗണിക്കാൻ മാത്രം അദ്ദേഹം എന്ത് തെറ്റാണ് ചെയ്തതെന്നും, വിജയകരമായി മുന്നോട്ട് പോയ ഓപ്പണിംഗ് സഖ്യത്തെ എന്തിനാണ് വ്യക്തമായ കാരണമില്ലാതെ മാറ്റിയതെന്നും ഉത്തപ്പ സ്റ്റാർ സ്‌പോർട്‌സിലെ ചർച്ചയിൽ ചോദിച്ചു.
സഞ്ജുവിൻ്റെ സെഞ്ചുറി പ്രകടനങ്ങൾ അവഗണിച്ചു
ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് സെഞ്ചുറികൾ ഉൾപ്പെടെ ഒരു വർഷം മൂന്ന് സെഞ്ചുറികൾ അടിച്ച് റെക്കോർഡിട്ട സഞ്ജു സാംസണെ മാറ്റി നിർത്തിയാണ് ഏഷ്യാ കപ്പ് മുതൽ ശുഭ്മാൻ ഗില്ലിനെ ഓപ്പണറാക്കിയത്.
രണ്ടാം ടി20ക്ക് മുമ്പ്, സഞ്ജുവിനെ ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞത് ഇങ്ങനെയായിരുന്നു: "സഞ്ജുവിന് മുമ്പ് ഗില്ലായിരുന്നു ഓപ്പണർ. ഗിൽ തിരിച്ചുവരുമ്പോൾ സ്വാഭാവികമായും ആ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതുണ്ട്. സഞ്ജുവിന് ടീം മതിയായ പരിഗണനയും അവസരവും നൽകുന്നുണ്ട്."
എന്നാൽ, ഈ ന്യായീകരണത്തെ ചോദ്യം ചെയ്ത ഉത്തപ്പ സഞ്ജുവിൻ്റെ പ്രകടനങ്ങൾ ചൂണ്ടിക്കാട്ടി:
"ഞാൻ വീണ്ടും വീണ്ടും ചോദിക്കുകയാണ്, സഞ്ജു-അഭിഷേക് ഓപ്പണിംഗ് സഖ്യത്തെ മാറ്റാൻ മാത്രം അവരെന്ത് തെറ്റാണ് ചെയ്തത്?""അവസരം കിട്ടിയപ്പോൾ മൂന്ന് സെഞ്ചുറികൾ അടിച്ചാണ് സഞ്ജു ഓപ്പണിംഗ് സ്ഥാനം സ്വന്തമാക്കിയത്. യുവതാരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ താരമായിരുന്നു അയാൾ.""ബാറ്റിംഗ് ശരാശരിയിൽ അഭിഷേകിന് തൊട്ടു താഴെ മാത്രം നിൽക്കുന്ന സഞ്ജുവിനെ ആദ്യം മധ്യനിരയിലേക്ക് മാറ്റുന്നു. പിന്നെ പതുക്കെ ടീമിൽ നിന്നുതന്നെ ഒഴിവാക്കുന്നു. അവൻ വീണ്ടും അവസരം അർഹിക്കുന്നില്ലേ?"
ഗില്ലിൻ്റെ ശൈലി ടി20ക്ക് ചേരുന്നില്ല
ഗില്ലിൻ്റെ ഇപ്പോഴത്തെ പ്രകടനങ്ങളെയും ഉത്തപ്പ വിമർശിച്ചു. നിലവിൽ ഗിൽ പുറത്തെടുക്കുന്ന കളി ടി20 ക്രിക്കറ്റിന് അനുയോജ്യമല്ല. അഭിഷേകിനൊപ്പം വേഗം കൂട്ടാൻ വേണ്ടി തുടക്കത്തിൽ തന്നെ വ്യത്യസ്ത ഷോട്ടുകൾ കളിക്കാൻ ശ്രമിക്കുന്നതാണ് ഗില്ലിൻ്റെ പ്രശ്നം."സമയമെടുത്ത് ക്രീസിൽ നിലയുറപ്പിച്ച്, ആദ്യം 10 പന്തുകളൊക്കെ കളിച്ച് സമ്മർദ്ദം അകറ്റി, പതുക്കെ സ്‌കോർ ഉയർത്തി കത്തിക്കയറുന്നതാണ് ഗില്ലിൻ്റെ ശൈലി. അതാണ് ഗില്ലിന് ടി20യിൽ യോജിക്കുന്നത്. വൈസ് ക്യാപ്റ്റൻ എന്ന സമ്മർദ്ദവും ഗില്ലിനുമേൽ ഉണ്ടാകാം. എങ്കിലും, തെറ്റൊന്നും ചെയ്യാത്ത സഞ്ജുവിനെ മാറ്റിയതിന് ഇതൊന്നും ന്യായീകരണമല്ല," ഉത്തപ്പ കൂട്ടിച്ചേർത്തു.ഒരു വർഷം മൂന്ന് സെഞ്ചുറി അടിച്ച അതേ കളിക്കാരൻ തന്നെയാണ് സഞ്ജു ഇപ്പോഴുമെന്നും, അദ്ദേഹത്തെ ഒഴിവാക്കിയത് ഇന്ത്യൻ ടീമിന് ദോഷകരമാണെന്നും ഉത്തപ്പ വാദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."