പ്രവാസി ബിസിനസ്സുകാർക്ക് കറന്റ് അക്കൗണ്ട് തുടങ്ങാൻ ഇനി കൂടുതൽ സ്വാതന്ത്ര്യം; നിർണായക നീക്കവുമായി RBI
മുംബൈ: ഇന്ത്യയിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന പ്രവാസി ഇന്ത്യക്കാർക്കും, പ്രത്യേകിച്ച് യുഎഇയിൽ ബിസിനസ്സുകൾ ഉള്ളവർക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കറന്റ് അക്കൗണ്ടുകൾ, ഓവർഡ്രാഫ്റ്റ് (OD) സൗകര്യങ്ങൾ, കാഷ് ക്രെഡിറ്റ് (CC) അക്കൗണ്ടുകൾ എന്നിവ സംബന്ധിച്ച നിയമങ്ങൾ പരിഷ്‌കരിച്ചു. പണമിടപാടുകൾ വേഗത്തിലാക്കാനും ബാങ്കുകൾക്കും ഉപഭോക്താക്കൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുമാണ് RBI യുടെ ഈ നിർണായക നീക്കം.
പ്രധാന മാറ്റങ്ങൾ പ്രവാസികൾക്ക് ഗുണകരമാവുന്നത് ഇങ്ങനെ:
1. കറന്റ് അക്കൗണ്ടുകൾക്ക് ഇനി കൂടുതൽ സ്വാതന്ത്ര്യം
10 കോടി രൂപയിലധികം വായ്പയെടുത്ത സ്ഥാപനങ്ങൾക്ക് കറന്റ് അക്കൗണ്ട് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായിരുന്ന കർശന നിയന്ത്രണങ്ങളാണ് RBI ലഘൂകരിച്ചത്. ഒന്നിലധികം ബാങ്കുകളിൽ വായ്പയുള്ള ബിസിനസ്സുകൾക്ക് ഇത് നേരത്തെ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
പുതിയ നിയമപ്രകാരം ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ നൽകിയ മൊത്തം വായ്പയുടെ 10%-ത്തിൽ കൂടുതൽ വായ്പ നൽകിയ ബാങ്കുകൾക്ക് മാത്രമേ ഇനി അവരുടെ കറന്റ് അക്കൗണ്ടോ ഓവർഡ്രാഫ്റ്റ് അക്കൗണ്ടോ തുടങ്ങാനും നിലനിർത്താനും അനുവാദമുള്ളൂ.
എന്നാൽ, 10 ശതമാനത്തിൽ കൂടുതൽ വായ്പ നൽകിയ ഒരേയൊരു ബാങ്കേ ഉള്ളൂവെങ്കിൽ, അല്ലെങ്കിൽ അങ്ങനെയൊരു ബാങ്ക് ഇല്ലെങ്കിൽ പോലും, ഏറ്റവും കൂടുതൽ തുക വായ്പ നൽകിയ ആദ്യത്തെ രണ്ട് ബാങ്കുകൾക്ക് ഈ അക്കൗണ്ടുകൾ അനുവദിക്കാവുന്നതാണ്. ഇതോടെ, യുഎഇയിലിരുന്ന് ഇന്ത്യയിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രവാസികൾക്ക് അക്കൗണ്ട് തുടങ്ങാൻ കൂടുതൽ ബാങ്കുകളെ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ടാകും.
2. കാഷ് ക്രെഡിറ്റ് അക്കൗണ്ടുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി
ഇന്ത്യൻ ബിസിനസ്സുകളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമായ കാഷ് ക്രെഡിറ്റ് അക്കൗണ്ടുകൾക്ക് കറന്റ് അക്കൗണ്ടുകൾക്ക് സമാനമായ നിയന്ത്രണങ്ങൾ നേരത്തെ ഉണ്ടായിരുന്നു. ഇവ ഒഴിവാക്കണമെന്ന ബാങ്കുകളുടെ ആവശ്യം RBI അംഗീകരിച്ചു. കാഷ് ക്രെഡിറ്റ് അക്കൗണ്ടുകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തു.
ഇന്ത്യയിലെ വ്യാപാര സ്ഥാപനങ്ങളുടെ ദൈനംദിന ചെലവുകൾ, വിതരണക്കാർക്കുള്ള പണം നൽകൽ തുടങ്ങിയ കാര്യങ്ങൾക്ക് CC സൗകര്യങ്ങളെ ആശ്രയിക്കുന്ന പ്രവാസി സംരംഭകർക്ക് ഇത് വലിയ നേട്ടമാണ്. ഇടപാടുകൾ കൂടുതൽ ലളിതമായി നടത്താൻ സാധിക്കും.
3. പണ കൈമാറ്റം അതിവേഗം
കളക്ഷൻ അക്കൗണ്ടുകളിൽ ലഭിക്കുന്ന പണം, രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പ്രധാന ഇടപാട് അക്കൗണ്ടിലേക്ക് നിർബന്ധമായും കൈമാറണം എന്ന നിബന്ധനയിൽ RBI മാറ്റം വരുത്തിയില്ല. സമയപരിധി വർദ്ധിപ്പിക്കാനുള്ള ബാങ്കുകളുടെ ആവശ്യം നിരസിച്ചത്, വിദേശത്തിരുന്ന് ബിസിനസ്സ് നടത്തുന്നവർക്ക് പണം ലഭിക്കുന്നതിലും അത് ഉപയോഗിക്കുന്നതിലുമുള്ള കാലതാമസം കുറയ്ക്കും. ഇത് സുഗമമായ പണലഭ്യത (Liquidity) ഉറപ്പാക്കാൻ സഹായിക്കും.
4. നിരീക്ഷണം കർശനമായി തുടരും
അക്കൗണ്ടുകൾ ശരിയായ ആവശ്യങ്ങൾക്കാണോ ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാൻ ബാങ്കുകൾക്ക് കടുത്ത നിരീക്ഷണങ്ങൾ തുടരേണ്ടി വരും. അനൗദ്യോഗിക പേയ്‌മെന്റ് ചാനലുകളായി ഉപയോഗിക്കുന്നത് തടയാൻ ബാങ്കുകൾ ഇടപാട് അക്കൗണ്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കണം. ഇത് സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കും.
പ്രവാസികൾക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ
കറന്റ് അക്കൗണ്ടിനും ഓവർഡ്രാഫ്റ്റ് അക്കൗണ്ടിനുമായി കൂടുതൽ ബാങ്കുകളെ സമീപിക്കാം. കാഷ് ക്രെഡിറ്റ് നിയന്ത്രണങ്ങൾ നീക്കിയത് ബിസിനസ് പ്രവർത്തനങ്ങൾ സുഗമമാക്കും. രണ്ട് ദിവസത്തിനുള്ളിൽ പണം കൈമാറാനുള്ള നിയമം പണ ലഭ്യത ഉറപ്പാക്കുന്നു. ആശയക്കുഴപ്പങ്ങൾ ഇല്ലാതാക്കുകയും വിദേശത്തിരുന്ന് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ സാമ്പത്തിക കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഈ മാറ്റങ്ങൾ പ്രവാസി സമൂഹത്തിന് സഹായകമാകും എന്ന വിലയിരുത്തലാണ് ധനകാര്യ വിദഗ്ധർ നൽകുന്നത്.
The Reserve Bank of India (RBI) has significantly eased rules for opening current accounts and cash credit (CC) facilities, offering greater flexibility to Non-Resident Indian (NRI) businesses, especially those operating in the UAE and managing finances in India. Key changes include relaxing restrictions on current accounts for borrowers with high debt, allowing more banks to offer these facilities, and completely lifting controls on CC accounts to streamline daily business operations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."