നോട്ട' ഇല്ലാതിരുന്നത് പോളിങ് ശതമാനം കുറച്ചോ ?
പാലക്കാട്: വോട്ടിങ് ശതമാനം കുറയാൻ 'നോട്ട'യിൽ വോട്ട് ചെയ്യാൻ അവസരം ഇല്ലാതിരുന്നതും കാരണമായോ? വോട്ടിങ് മെഷിനിൽ നോട്ട ഉണ്ടാകില്ലെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം പോളിങ്ങിന് തിരിച്ചടിയായോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. നിഷേധ വോട്ടിന് അവസരമില്ലെന്ന ധാരണ പല വോട്ടർമാർക്കും ഉണ്ടായി.
രാഷ്ട്രീയപാർട്ടികളോടോ സ്ഥാനാർഥികളോടോ ഉള്ള അതൃപ്തി പ്രകടിപ്പിക്കാൻ വോട്ടർമാർ 'നോട്ട'ക്ക് വോട്ട് ചെയ്തിരുന്നു. ഈ സൗകര്യം ഇത്തവണ ഇല്ലാത്തത് കാരണം, ഒരു സ്ഥാനാർഥിയെയും പിന്തുണയ്ക്കാൻ താൽപര്യമില്ലാത്തവർ തെരഞ്ഞെടുപ്പ് സംവിധാനത്തിൽ നിന്ന് വിട്ടുനിന്നുവെന്നാണ് വിലയിരുത്തൽ. എന്നാൽ, നോട്ട എന്ന സാങ്കേതിക സംവിധാനം മാറ്റിയിരുന്നെങ്കിലും വോട്ടർമാർക്ക് നിഷേധ വോട്ടിന് അവസരമുണ്ടായിരുന്നു.
ത്രിതലത്തിൽ താൽപര്യമുള്ള സ്ഥാനാർഥിക്ക് മാത്രം വോട്ട് ചെയ്ത് എൻഡ് ബട്ടൺ അമർത്തി നിഷേധവോട്ട് ചെയ്യാൻ സാധിക്കുമായിരുന്നു. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികളിൽ ആരെയും താൽപര്യമില്ലെങ്കിൽ നേരിട്ട് എൻഡ് ബട്ടൺ അമർത്താനും അവസരമുണ്ടായിരുന്നു. വോട്ടിങ് മെഷിനിൽ നോട്ടയില്ലെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം ശ്രദ്ധയിൽപ്പെട്ടെങ്കിലും എൻഡ് ബട്ടൺ സംവിധാനം പലരും വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇതാണ് പലരെയും വോട്ട് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."