സഞ്ജു സാംസൺ ഓപ്പണിംഗ് റോളിൽ തിരിച്ചെത്തിയാൽ തിളങ്ങാൻ സാധ്യതയില്ല! കാരണം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം
മുംബൈ: ഫോമില്ലായ്മ കാരണം സമ്മർദ്ദത്തിലായ ശുഭ്മാൻ ഗില്ലിന് പകരം സഞ്ജു സാംസൺ ഓപ്പണിംഗ് റോളിൽ തിരിച്ചെത്തിയാലും തിളങ്ങാൻ സാധ്യതയില്ലെന്ന് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.
വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ്മയും ഓപ്പണറായി ശുഭ്മാൻ ഗില്ലുമാണ് കളിച്ചത്. എന്നാൽ, ഗില്ലിന് ഇരു മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തത് ടീം മാനേജ്‌മെന്റിന് തലവേദനയായിട്ടുണ്ട്.
പഠാൻ്റെ വിലയിരുത്തൽ
ഗില്ലിൻ്റെ മോശം ഫോം ടീം മാനേജ്‌മെന്റിന് മേലുള്ള സമ്മർദ്ദം വർദ്ധിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പഠാൻ്റെ പ്രതികരണം.പഠാൻ്റെ വാക്കുകൾ ഇങ്ങനെ: "ഗില്ലിൻ്റെ ബാറ്റിൽ നിന്ന് റൺസ് വരാതിരിക്കുന്നത് ടീമിന് ഒരു മോശം സൂചനയാണ്. ഇത് അദ്ദേഹത്തിനും ടീം മാനേജ്‌മെന്റിനും മേലുള്ള സമ്മർദ്ദം കൂട്ടുന്നു. എന്തുചെയ്യണമെന്ന് അവർ ചിന്തിക്കേണ്ടിവരും. ഈ സാഹചര്യം കൂടുതൽ വഷളാകാതിരിക്കാൻ ശ്രദ്ധിക്കണം."
"റൺസ് ഇനിയും വന്നില്ലെങ്കിൽ, സഞ്ജുവിനെ തിരികെ കൊണ്ടുവരേണ്ടി വരും. എന്നാൽ, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. കാരണം, ഇപ്പോൾ സഞ്ജുവിന് മേൽ വലിയ സമ്മർദ്ദമുണ്ടാവും. നിരവധി ചോദ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ടീം മാനേജ്‌മെന്റ് സഞ്ജുവിലേക്ക് തിരിച്ചെത്തിയാൽ, റൺസ് നേടേണ്ടത് അദ്ദേഹത്തിന് വളരെ പ്രധാനമാണ്."
ജിതേഷ് തുടരട്ടെ
സഞ്ജു സാംസൺ കരിയറിൽ കൂടുതലും ബാറ്റ് ചെയ്തിട്ടുള്ളത് ടോപ് ത്രീയിലാണ്. ഈ സാഹചര്യത്തിൽ ബാറ്റിംഗ് ഓർഡറിൽ താഴേക്കിറങ്ങുന്നത് സഞ്ജുവിനെ സംബന്ധിച്ച് ബുദ്ധിമുട്ടാകും. ഏഷ്യാ കപ്പ് ഫൈനലിൽ സഞ്ജു മധ്യനിരയിൽ മികച്ച ഇന്നിംഗ്‌സ് കളിച്ചിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ ജിതേഷ് ശർമ്മയെ തന്നെ വിക്കറ്റ് കീപ്പറായി തുടരാൻ അനുവദിക്കുന്നതാണ് ഉചിതമെന്നും പഠാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജിതേഷിന് പകരം വീണ്ടും സഞ്ജുവിനെ കളിപ്പിക്കുകയും പിന്നീട് വീണ്ടും ജിതേഷിനെ കളിപ്പിക്കുകയും ചെയ്യുന്നത് രണ്ട് താരങ്ങൾക്കും ആശയക്കുഴപ്പമുണ്ടാക്കുമെന്നും, സ്ഥിരത ലഭിക്കാതെ വരുമെന്നും ഇർഫാൻ പഠാൻ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."