പാലാ ആര് ഭരിക്കണം?; ജോസ് കെ മാണിയുടെ തട്ടകത്തിൽ ഇനി പുളിക്കക്കണ്ടം കുടുംബം 'കിംഗ് മേക്കർ'
പാലാ: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ ശക്തികേന്ദ്രമായ പാലാ നഗരസഭയുടെ ഭരണം ഇനി പുളിക്കക്കണ്ടം കുടുംബം തീരുമാനിക്കും. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഒരു കുടുംബത്തിലെ മൂന്ന് പേരുടെ വിജയമാണ് നഗരസഭാ ഭരണത്തിൽ നിർണ്ണായക ശക്തിയായി മാറിയിരിക്കുന്നത്.
സിപിഐഎം മുൻ നേതാവും മുൻ കൗൺസിലറുമായ ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്റെ മകൾ ദിയ പുളിക്കക്കണ്ടം എന്നിവരാണ് പാലാ നഗരസഭയിലെ 13, 14, 15 വാർഡുകളിൽ നിന്ന് സ്വതന്ത്രരായി വിജയം നേടിയത്.
32 അംഗങ്ങളുള്ള പാലാ നഗരസഭയിൽ എൽഡിഎഫ് 11 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ, യുഡിഎഫ് 10 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ബിജെപിക്ക് ഒരു സീറ്റാണുള്ളത്. ഈ സാഹചര്യത്തിൽ പുളിക്കക്കണ്ടം കുടുംബത്തിൽ നിന്നും വിജയിച്ച മൂന്ന് സ്വതന്ത്രരുടെ പിന്തുണ ആർക്കാണോ ലഭിക്കുന്നത്, അവർക്ക് ഭരണം ഉറപ്പിക്കാം.
കഴിഞ്ഞ 20 വർഷമായി കൗൺസിലറായി തുടർച്ചയായി വിജയിക്കുന്ന വ്യക്തിയാണ് ബിനു. ബിജെപി സ്ഥാനാർഥിയായും സിപിഐഎം സ്ഥാനാർഥിയായും രണ്ട് തവണ സ്വതന്ത്രനായും അദ്ദേഹം വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയിൽ സിപിഐഎം ചിഹ്നത്തിൽ വിജയിച്ച ഏക അംഗവുമായിരുന്നു ബിനു. കേരള കോൺഗ്രസു(എം)മായുള്ള തർക്കങ്ങളെ തുടർന്ന് ഇദ്ദേഹത്തെ പിന്നീട് സിപിഐഎം പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
ബിനുവിന്റെ സഹോദരനായ ബിജു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്യുകയും ചെയ്തിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ ദിയ, മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിഎ പൂർത്തിയാക്കി എംബിഎയ്ക്ക് ചേരാനുള്ള ഒരുക്കത്തിലാണ്.
നാല് പതിറ്റാണ്ട് കാലം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി വി സുകുമാരൻ നായരുടെ മക്കളാണ് ബിനുവും ബിജുവും. ഈ കുടുംബത്തിന്റെ രാഷ്ട്രീയപരമായ വ്യത്യസ്ത നിലപാടുകൾ പാലാ നഗരസഭാ ഭരണത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് ഇനി അറിയേണ്ടത്.
in the pala municipal council election, a hung verdict has resulted in the pulikkakkandam family emerging as the decisive 'kingmaker' trio. the three independent winners—binu pulikkakkandam (a cpi(m) renegade), his brother biju, and his daughter diya—hold the balance of power in jose k. mani's stronghold. the 32-member council saw the ldf win 11 seats and the udf secure 10, leaving neither front with a majority. the support of the three independent family members is now crucial for either the ldf or the udf to form the new municipal governing body in pala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."