ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി
കൊച്ചി: ക്ഷേമപെൻഷൻ സംബന്ധിച്ച വിവാദ പരാമർശത്തിൽ സി.പി.ഐ.എം നേതാവ് എം.എം മണിയെ തള്ളി ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബി രംഗത്ത്. മണിയുടെ പ്രസ്താവന തികച്ചും അനുചിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും ഒരു സർക്കാർ ജനങ്ങൾക്ക് നൽകുന്ന ഔദാര്യമല്ല, മറിച്ച് അവരുടെ അവകാശമാണ്. ഇടതുപക്ഷം എന്നും ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണിയുടെ ഭാഗത്തുനിന്നുണ്ടായത് ഈ സമീപനത്തിന് വിരുദ്ധമായ അഭിപ്രായപ്രകടനമാണ്. ഇത് ഒരു പിശകായി കണക്കാക്കുന്നു. ഈ പരാമർശം അദ്ദേഹം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എ. ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു.
പെൻഷൻ കൃത്യമായി വാങ്ങി ഭക്ഷണം കഴിച്ചശേഷം ജനം നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്തുവെന്നും നന്ദികേട് കാണിച്ചുവെന്നുമായിരുന്നു എം.എം. മണിയുടെ വിവാദ പരാമർശം. ഈ പ്രസ്താവനയ്ക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് രൂക്ഷവിമർശനം ഉയർന്നിരുന്നു.
മറ്റ് നേതാക്കളുടെ പ്രതികരണങ്ങൾ
മണിയുടെ പരാമർശത്തെ തള്ളിക്കളയാതെയായിരുന്നു എം.വി. ജയരാജൻ പ്രതികരിച്ചത്. പ്രസ്താവനയെ തോൽവിയുടെ പശ്ചാത്തലത്തിൽ ഉണ്ടായ ഒന്നായി കാണണമെന്നും, പെൻഷൻ ഉൾപ്പെടെയുള്ളവ വർധിപ്പിച്ചിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മണിയുടെ പരാമർശത്തെ ശക്തമായി വിമർശിച്ചു. ആനുകൂല്യങ്ങൾ ഇവരുടെ വീട്ടിൽനിന്ന് ഔദാര്യമായി കൊടുത്തതാണോ എന്ന് അദ്ദേഹം ചോദിച്ചു. മാത്രമല്ല, മണി പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ മനസ്സിലിരിപ്പാണ് എന്നും സതീശൻ ആരോപിച്ചു.
MA Baby, a leader, has publicly disagreed with MM Mani regarding welfare pensions. Baby stated that the pensions are the people's right, not a charity, and indicated that he expects a correction on the matter.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."