തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ
കൊച്ചി: കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ യു.ഡി.എഫിന് ലഭിച്ച ഏറ്റവും മികച്ച, തിളക്കമാർന്ന വിജയമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങൾ യു.ഡി.എഫിനെ പിന്തുണച്ചതിൽ നന്ദിയുണ്ടെന്നും പ്രതീക്ഷിച്ച വിജയം തന്നെയാണ് ലഭിച്ചതെന്നും സതീശൻ വ്യക്തമാക്കി.
യു.ഡി.എഫിന് വിജയത്തിൽ ഒരു ഞെട്ടലും ഉണ്ടായിട്ടില്ല. മധ്യകേരളത്തിൽ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് യു.ഡി.എഫിന് ലഭിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫിന്റെ വോട്ട് ഇരട്ടിച്ചു. 500-ൽ അധികം ഗ്രാമപഞ്ചായത്തുകൾ നേടിയത് ചരിത്ര വിജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി യു.ഡി.എഫിനെതിരെ പറഞ്ഞതെല്ലാം സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയെന്നും, യു.ഡി.എഫ് സർക്കാരിനെതിരെ കൊണ്ടുവന്ന കുറ്റപത്രം ജനം ചർച്ച ചെയ്തെന്നും സതീശൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലും ഈ തിളക്കമാർന്ന വിജയം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്. അവർ അത് സമ്മതിക്കില്ല. ഇ.എം.എസിന്റെ കാലം മുതലുള്ള രീതിയാണത്. താത്വികമായ അവലോകനം നടത്തി പറയാൻ എം.വി. ഗോവിന്ദൻ വിദഗ്ദ്ധനാണെന്നും സതീശൻ പരിഹസിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച സതീശൻ, അദ്ദേഹം ഇതേ രീതിയിൽ തന്നെ മുന്നോട്ട് പോകണമെന്നും, നന്നായാൽ യു.ഡി.എഫിന് ബുദ്ധിമുട്ടാകുമെന്നും അഭിപ്രായപ്പെട്ടു.
ഭൂരിപക്ഷ പ്രീണനത്തിലൂടെ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് പിണറായി വിജയൻ കണക്കുകൂട്ടി. എന്നാൽ ഇത് 'തീക്കൊള്ളികൊണ്ട് തല ചൊറിയലാണെന്ന്' യു.ഡി.എഫ് മുന്നറിയിപ്പ് നൽകിയതാണ്. ന്യൂനപക്ഷ പ്രീണനം മാറ്റി ഭൂരിപക്ഷ പ്രീണനമാണ് സി.പി.ഐ.എം നടത്തിയത്. 1987-ൽ ഇ.എം.എസ് ചെയ്തപോലെയാണ് പിണറായി തന്ത്രങ്ങൾ മെനഞ്ഞതെന്നും സതീശൻ ആരോപിച്ചു. തിരുവനന്തപുരത്ത് ബിജെപിക്ക് വളരാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തത് സിപിഐഎം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെള്ളാപ്പള്ളിയുടെ വിവാദ പരാമർശങ്ങൾ മുഖ്യമന്ത്രി പിന്തുണച്ചത് സംസ്ഥാന വ്യാപകമായി തിരിച്ചടിയായി. കേരളത്തിന്റേത് മതേതര മനസാണ്; വർഗീയത ആര് പറഞ്ഞാലും യു.ഡി.എഫ് എതിർക്കും.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സി.പി.ഐ.എം നേതാക്കളുടെ മനസിലിരിപ്പാണ് എം.എം. മണി പറഞ്ഞത്. അവരുടെ വീട്ടിൽ നിന്ന് പണം നൽകിയാണ് ഔദാര്യങ്ങൾ നൽകുന്നത് എന്നാണ് അവരുടെ ധാരണയെന്നും സതീശൻ വിമർശിച്ചു.
ഇപ്പോഴത്തെ യു.ഡി.എഫ് ഒരു വലിയ പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോമാണ്. രാഷ്ട്രീയത്തിന് അതീതമായി കേരളത്തിൽ നല്ല ഭരണം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന നിരവധി ഘടകങ്ങൾ ചേർന്നതാണ് യു.ഡി.എഫ് എന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോൺഗ്രസിനെ മുന്നണിയിലേക്ക് എത്തിക്കുമെന്ന സൂചനയും വി.ഡി. സതീശൻ നൽകി. 2016-ൽ കൂടെ ഇല്ലാതിരുന്ന പല സാമൂഹിക ഘടകങ്ങളും വരുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് എൽ.ഡി.എഫിൽ നിന്നും എൻ.ഡി.എയിൽ നിന്നും പല ഘടകകക്ഷികളും യു.ഡി.എഫിൽ വരുമെന്നും സതീശൻ പ്രത്യാശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റിലധികം നേടിയെടുക്കണമെന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത്. ഇടതുമുന്നണി കേരളത്തിൽ ശിഥിലമാകുമെന്നും അദ്ദേഹം പ്രവചിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ നീക്കുപോക്ക് ഉൾപ്പെടെ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും സതീശൻ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം ലഭിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന മുൻ നിലപാട് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. കേരളം നന്നാക്കാനുള്ള വഴികൾ യു.ഡി.എഫ് ജനുവരിയിൽ പ്രഖ്യാപിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു. മലപ്പുറത്ത് മുൻപ് 'സാമ്പാർ മുന്നണി' ആയിരുന്നുവെങ്കിൽ ഇത്തവണ 'ടീം യു.ഡി.എഫ്' ആയപ്പോഴാണ് വലിയ വിജയം കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.
v.d. satheesan stated that the biggest challenge is convincing the cpim that they have lost the election, a fact they are unwilling to admit. he celebrated the udfl's bright victory, noting increased support across the state, and mocked the chief minister's ongoing approach, suggesting it would be problematic for the udfl if the cm were to improve. he also hinted at new allies joining the udfl, aiming for over 100 seats in the upcoming assembly elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."