എറണാകുളം തൂക്കി യുഡിഎഫ്; പഞ്ചായത്തുകളിലും തേരോട്ടം
കൊച്ചി: സംസ്ഥാനത്ത് ആകെ ആഞ്ഞ് വീശിയ യു.ഡി.എഫ് കൊടുങ്കാറ്റിൽ ജില്ലയിലെ പഞ്ചായത്തുകളിൽ വലത് ആധിപത്യം വീണ്ടും വർധിപ്പിച്ചു. യു.ഡി.എഫിനൊപ്പം ഉറച്ച് നിലകൊണ്ടിരുന്ന ജില്ലയിലെ ചിലയിടങ്ങളിൽ എൽ.ഡി.എഫ് പേരിനുപോലും ഇല്ലാതായി. കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരിച്ചിരുന്ന കോതമംഗലം കോട്ടപ്പടി പഞ്ചായത്തിൽ ഇത്തവണ ഇടത് വട്ടപ്പൂജ്യമാകുന്ന കാഴ്ച്ചയ്ക്കും ജില്ല സാക്ഷിയായി. പഞ്ചായത്തിലെ 15 വാർഡിലും യു.ഡി.എഫ് മികച്ച വിജയം കരസ്ഥമാക്കി.
കാലടി മേഖലയിൽ ആറു പഞ്ചായത്തുകളിൽ അഞ്ചിലും യു.ഡി.എഫ് അധികാരത്തിലെത്തി. മഞ്ഞപ്ര പഞ്ചായത്ത് എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. ഭരണ തുടർച്ച പ്രതീക്ഷിച്ച തൃപ്പൂണിത്തുറ ഉദയംപേരൂർ പഞ്ചായത്തിൽ എൽ.ഡി.എഫിന് അടിതെറ്റി. കടുത്ത ത്രികോണ മത്സരം നടന്ന ഇവിടെ യു.ഡി.എഫ് വ്യക്തമായ ലീഡിൽ സീറ്റ് തൂത്തുവാരി. 23 വാർഡുകൾ ഉള്ള പഞ്ചായത്തിൽ യു.ഡി.എഫ് 13 സീറ്റ് നേടി ഒറ്റകക്ഷിയായി. എൽ.ഡി.എഫിന് എട്ട് സീറ്റുകളിലും ബി.ജെ.പി ഒരു വാർഡിൽ വിജയിച്ചു. രണ്ടാം വാർഡ് പെരും തൃക്കോവിൽ നിന്നും സ്വതന്ത്രനായി അഞ്ചാം തവണയും മത്സരിച്ച അനിൽകുമാർ എം.കെയും വിജയിച്ചു.
ചോറ്റാനിക്കര പഞ്ചായത്ത് എൽ.ഡി.എഫിൽ നിന്ന് തിരിച്ചുപിടിച്ച് യു.ഡി.എഫ്. 17 വാർഡുകൾ ഉള്ള പഞ്ചായത്തിൽ 13 വാർഡും കൈ പിടിയിൽ ഒതുക്കിയാണ് ഭരണത്തിലെത്തുന്നത്. എൽ.ഡി.എഫിന് നാല് സീറ്റും ലഭിച്ചു. പിണ്ടിമന പഞ്ചായത്തിൽ തുടർച്ചയായ നാലാം വട്ടവും യു.ഡി.എഫ് അധികാരത്തിലെത്തി. 14 വാർഡിൽ, എട്ടെണ്ണം യു.ഡി.എഫിനൊപ്പം നിന്നപ്പോൾ, നാല് വാർഡുകൾ എൽ.ഡി.എഫ് സ്വന്തമാക്കി. രണ്ടിടത്ത് എൻ.ഡി.എ ജയിച്ചു.വൈപ്പിൻ മേഖലയിലെ ആറ് പഞ്ചായത്തുകളിൽ മൂന്നിടത്ത് യു.ഡി.എഫും രണ്ടിടത്ത് എൽ.ഡി.എഫും വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്.പള്ളിപ്പുറം പഞ്ചായത്തിൽ ആകെയുള്ള 24 വാർഡുകളിൽ 13ലും എൽ.ഡി.എഫ് വിജയിച്ചു. ഒമ്പതിടത്ത് യു.ഡി.എഫും രണ്ടിടത്ത് എൻ.ഡി.എയും വിജയിച്ചു. കുഴുപ്പിള്ളി പഞ്ചായത്ത് ഭരണം എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. 14 വാർഡുകളുള്ള ഇവിടെ എൽ.ഡി.എഫ് രണ്ട് സീറ്റിൽ ഒതുങ്ങി. യു.ഡി.എഫ് 10 വാർഡുളിൽ വിജയിച്ചു. എൻ.ഡി.എ ഒരു സീറ്റിൽ വിജയിച്ചപ്പോൾ ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു. എടവനക്കാട് പഞ്ചായത്ത് യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫ് പിടിച്ചെടുത്തു. ആകെയുള്ള 16 വാർഡിൽ ഒമ്പത് വാർഡുകളിൽ എൽ.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് ആറിടത്തും എൻ.ഡി.എ ഒന്നിലും വിജയിച്ചു. നായരമ്പലം പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം നിലനിർത്തി. 17ൽ 10 വാർഡ് യു.ഡി.എഫിനു ലഭിച്ചു. എൽ.ഡി.എഫ് ആറിടത്തും ഒന്നിൽ എൻ.ഡി.എയും വിജയിച്ചു. ഞാറക്കൽ പഞ്ചായത്തിൽ ആകെയുള്ള 17 വാർഡിൽ എൽ.ഡി.എഫും യു.ഡി.എഫും എട്ടു വാർഡുകൾ വീതം നേടി. എൻ.ഡി.എ ഒരു വാർഡിലും വിജയിച്ചു. എളങ്കുന്നപ്പുഴയിലും യു.ഡി.എഫ് ഭരണം നിലനിർത്തി. 24ൽ 13 എണ്ണത്തിൽ യു.ഡി.എഫ് വിജയിച്ചു. എൽ.ഡി.എഫ് എട്ടും എൻ.ഡി.എ രണ്ടു സീറ്റുംനേടി.
മുപ്പത് വർഷത്തോളമായി ഇടത് പക്ഷ കോട്ടയയായിരുന്ന ആലങ്ങാട് പഞ്ചായത്ത് അട്ടിമറി വിജയത്തിലൂടെ യു.ഡി.എഫ് പിടിച്ചെടുത്തു. 24 വാർഡുകളിൽ 18 എണ്ണം യു.ഡി.എഫ് കരസ്ഥമാക്കി. ആറു സീറ്റുകൾ മാത്രമാണ് എൽ.ഡി.എഫിന് നേടാനായത്. പത്തു വർഷമായി എൽ.ഡി.എഫ് ഭരണമായിരുന്ന കരുമാല്ലൂർ പഞ്ചായത്തിലും യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു. 22 വാർഡുകളിൽ യു.ഡി.എഫ് 13, എൽ.ഡി.എഫ് ആറ്, എൻ.ഡി.എ മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. ചിറ്റാട്ടുകര പഞ്ചായത്തിൽ അട്ടിമറി വിജയത്തിലൂടെ യു.ഡി.എഫ് അധികാരം പിടിച്ചെടുത്തു. 20 സീറ്റുകളിൽ 16 എണ്ണം യു.ഡി.എഫ് നേടി. ഭരണ കക്ഷിയായിരുന്ന എൽ.ഡി.എഫിന് മൂന്ന് സീറ്റുകൾ മാത്രമാണ് നേടാനായത്. എൻ.ഡി.എ ഒരു സീറ്റ് നേടി.
ചേന്ദമംഗലം പഞ്ചായത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ഒൻപതു സീറ്റുകൾ നേടി ഒപ്പത്തിനൊപ്പം ആയി. എൽ.ഡി.എഫ് വിമതനായി മത്സരിച്ച ഫസൽ റഹ്മാനും വിജയിച്ചു. ഇതോടെ 19 സീറ്റുകൾ ഉള്ള ചേന്ദമംഗലം പഞ്ചായത്തിലെ ഭരണം ഫസൽ റഹ്മാന്റെ തീരുമാനത്തിനനുസരിച്ചായി മാറും. വടക്കേക്കര പഞ്ചായത്ത് എൽ.ഡി.എഫ് നിലനിർത്തി. 21 വാർഡുകളിൽ 10 എണ്ണം എൽ.ഡി.എഫ് നേടി. യു.ഡി.എഫ് ഒൻപതും എൻ.ഡി.എ രണ്ടും വീതം സീറ്റുകൾ നേടി.
എൽ.ഡി.എഫ് ഭരിച്ചിരുന്ന കോട്ടുവള്ളി പഞ്ചായത്തിൽ 11 സീറ്റുകൾ നേടി യു.ഡി.എഫ്. എൽ.ഡി.എഫ് പത്തും എൻ.ഡി.എ മൂന്നും സീറ്റുകൾ നേടി. ഏഴിക്കര പഞ്ചായത്തിൽ ആകെയുള്ള 15 സീറ്റിൽ 13 സീറ്റും യു.ഡി.എഫ് നേടി ഭരണം നിലനിർത്തി. എൽ.ഡി.എഫും എൻ.ഡി.എയും ഓരോ സീറ്റുകൾ നേടി. കീഴ്മാട് പഞ്ചായത്തിൽ 22 വാർഡിൽ 14 ഇടത്തും വിജയിച്ച് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു. ഇടതുമുന്നണി അഞ്ചിടത്ത് വിജയിച്ചപ്പോൾ വെൽഫെയർ പാർട്ടി രണ്ടിടത്തും എസ്.ഡി.പി.ഐ ഒരിടത്തും വിജയിച്ചു. കുമ്പളം പഞ്ചായത്തിൽ 19 വാർഡുകളിൽ 15ലും വിജയിച്ച് പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ച് പിടിച്ചു. എൽ.ഡി.എഫ് മൂന്ന് സീറ്റിൽ ഒതുങ്ങി. രണ്ട് സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത്തവണ ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."