എന്തുകൊണ്ട് തോറ്റു? കാരണം തേടി സി.പി.എമ്മും സി.പി.ഐയും; സി.പി.എം സെക്രട്ടേറിയറ്റും സി.പി.ഐ നേതൃയോഗവും ഇന്ന്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിയുടെ കാരണംതേടി എൽ.ഡി.എഫ്. ഇതിൻ്റെ ഭാഗമായി നാളെ എൽ.ഡി.എഫ് യോഗം ചേരും. സി.പി.എം സെക്രട്ടേറിയറ്റും സി.പി.ഐ നേതൃയോഗങ്ങളും ഇന്ന് ചേരുന്നുണ്ട്.
ഭരണവിരുദ്ധവികാരം അത്ര ശക്തമായി ഉണ്ടായിരുന്നോയെന്നും ശബരിമല സ്വർണക്കൊള്ള ആഴത്തിൽ ജനങ്ങളെ സ്വാധീനിച്ചോയെന്നും ചർച്ച ചെയ്യും. വികസന നേട്ടങ്ങൾ, ക്ഷേമ പ്രഖ്യാപനങ്ങൾ ഇതൊന്നും ജനം പരിഗണിക്കാതിരുന്നത് ചർച്ച ചെയ്യും. തദ്ദേശത്തിലെ തിരിച്ചടിയിൽ ഘടകകക്ഷികൾക്കും അതൃപ്തിയുണ്ട്. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാനുള്ള തീരുമാനം യോഗങ്ങളിൽ ഉണ്ടാകും. തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലെ ഭരണം നഷ്ടമായതും ബി.ജെ.പിയുടെ ശക്തി വർധിച്ചതും പ്രത്യേകം പരിശോധിക്കും.
തിരുവനന്തപുരത്തെ തകർച്ചയ്ക്ക് പിന്നാലെ സി.പി.എമ്മിനുള്ളിൽ ഭിന്നത രൂക്ഷമാണ്. ജില്ലാ നേതൃത്വത്തിനും പടിയിറങ്ങുന്ന മേയർ ആര്യാ രാജേന്ദ്രനുമെതിരേ പാർട്ടിയിൽ നിന്ന് ഉയരുന്ന അമർഷം സി.പി.എം ജില്ലാ യോഗങ്ങളിലും പ്രകടമാകും. സർക്കാരിൻ്റെ ജനകീയ പ്രവർത്തനങ്ങൾ വോട്ടാകുമെന്ന വിശ്വാസം തെറ്റിയെന്ന് പറഞ്ഞ മന്ത്രി വി. ശിവൻ കുട്ടി, ആര്യക്കെതിരായ വിമർശനങ്ങൾ തള്ളിക്കളഞ്ഞു. കനത്ത തിരിച്ചടി നേരിട്ട മറ്റ് ജില്ലകളിലും പ്രാദേശിക നേതൃത്വം തോൽവി പരിശോധിച്ച് വരികയാണ്. ബി.ജെ.പിയുടെ വളർച്ച ഗൗരവമായി കണ്ട് തിരുത്തലുകൾ വരുത്താനാണ് തീരുമാനം. വൻ തിരിച്ചടി നേരിട്ടതിന് പിന്നാലെ ഒളിഞ്ഞും തെളിഞ്ഞും അതൃപ്തി പരസ്യമാക്കി ഘടകകക്ഷികളും രംഗത്തെത്തി. ശബരിമല സ്വർണപ്പാളി വിവാദം കൈകാര്യം ചെയ്തതിൽ പിഴവുപറ്റിയെന്നും പി.എം ശ്രീ വിഷയത്തിലെ നിലപാട് തിരിച്ചടിയായതിനാൽ തിരുത്തലുകൾ അനിവാര്യമെന്നും വിവിധ ഘടകകക്ഷികൾ ആവശ്യപ്പെട്ടു. തോൽവിക്ക് പിന്നാലെ ജനങ്ങളിൽ നിന്ന് അഭിപ്രായം തേടുകയാണ് സി.പി.ഐ. ജനങ്ങൾക്ക് പറയാനുള്ളത് പാർട്ടി വിലാസത്തിൽ നേരിട്ട് എഴുതി അയക്കാമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഫേസ്ബുക്കിൽ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."