ബോണ്ടി ബീച്ച് വെടിവെപ്പ്: മരണം 15 ആയി, മരിച്ചവരില്‍ 10 വയസ്സുകാരിയും; അക്രമികള്‍ അച്ഛനും മകനുമെന്ന് പൊലിസ്
സിഡ്നി: ആസ്ത്രേലിയയിലെ ബോണ്ടി ബീച്ചില്‍ ജൂത ആഘോഷത്തിനിടെയുണ്ടായ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം 15 ആയി. മരിച്ചവരില്‍ 10 വയസ്സുള്ള കുട്ടിയും ഉള്‍പെടുന്നു. 29 പേര്‍ക്ക് പരുക്കേറ്റു.
അക്രമികള്‍ അച്ഛനും മകനുമാണെന്ന് പൊലിസ് വ്യക്തമാക്കി. ഇതില്‍ അച്ഛന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. 50 വയസ്സായിരുന്നു ഇയാള്‍ക്ക്. 24 കാരനായ മകന്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. പിതാവ് ഒരു ഗണ്‍ ക്ലബ് അംഗമായിരുന്നുവെന്നും ഇയാള്‍ക്ക് ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നുവെന്നും പൊലിസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഹാനുക്കയെന്ന ആഘോഷത്തിന്റെ തുടക്കത്തിലാണ് ബോണ്ടി ബീച്ചില്‍ ആക്രമണമുണ്ടായത്. 1000 പേര്‍ പരിപാടിക്കെത്തിയിരുന്നു. ഇവര്‍ക്ക് നേരെ അക്രമികള്‍ മറഞ്ഞു നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. സ്ഫോടക വസ്തു നിറച്ചതെന്ന് സംശയിക്കുന്ന വാഹനവും കണ്ടെത്തിയിരുന്നു.ബോംബ് സ്‌ക്വാഡ് സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കി. കൂട്ട വെടിവയ്പ് സംഭവം ആസ്ത്രേലിയയില്‍ പതിവുള്ളതല്ല. രാജ്യം നടുക്കത്തിലാണെന്ന് സൗത്ത് വെയില്‍ പ്രധാനമന്ത്രി ക്രിസ് മിന്‍സ് പറഞ്ഞു.
ഭീകരാക്രമണമാണ് നടന്നതെന്നും രാജ്യത്തിന്റെ ഹൃദയത്തിനു നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തതെന്നും ആസ്ത്രേലിയന്‍ പ്രധാനമന്ത്രി അന്റോണി ആല്‍ബനീസ് പറഞ്ഞു. വെറുപ്പ്, അക്രമം, ഭീകരത എന്നിവയെ തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂത കുടുംബങ്ങള്‍ക്കു നേരെ നടന്ന ആക്രമണം പൈശാചികമെന്ന് യു.എന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ആക്രമണത്തെ കുറിച്ച് ന്യൂ സൗത്ത് വെയില്‍സ് പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. 1996 ല്‍ പോര്‍ട് അര്‍തുര്‍ കൂട്ടക്കൊലയ്ക്കു ശേഷം ആസ്ത്രേലിയയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. പതിറ്റാണ്ടുകളായി ആസ്ത്രേലിയയില്‍ ഇത്തരത്തിലുള്ള കൂട്ടക്കൊലകള്‍ നടന്നിട്ടില്ല.
ആസ്ത്രേലിയയില്‍ നടന്ന കൂട്ടക്കൊലയെ ഇന്ത്യ അപലപിച്ചു. ജൂത ആഘോഷത്തോടു അനുബന്ധിച്ച് നടന്ന ആക്രമണത്തെ അപലപിക്കുന്നതായും കൊല്ലപ്പെട്ടവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ആസ്ത്രേലിയന്‍ സര്‍ക്കാരിന്റെ വീഴ്ചയാണ് ആക്രമണത്തിന് കാരണമെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ജൂത വിരുദ്ധ വികാരത്തിന് ആസ്ത്രേലിയ പിന്തുണ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നു മാസം മുന്‍പ് താന്‍ ജൂതവിരുദ്ധതയില്‍ ആസ്ത്രേലിയ എണ്ണ പകരുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ആല്‍ബനീസിന് കത്തെഴുതിയിരുന്നുവെന്ന് നെതന്യാഹു പറഞ്ഞു.
ആക്രമണത്തെ ആസ്ത്രേലിയന്‍ മുസ്‌ലിം നേതൃത്വമായ ഇമാം കൗണ്‍സില്‍ അപലപിച്ചു. അക്രമത്തിനും കുറ്റകൃത്യത്തിനും നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ല. അക്രമികള്‍ നിയമത്തിനു മുന്നില്‍ ശിക്ഷ ലഭിക്കണമെന്നും ആസ്ത്രേലിയന്‍ നാഷനല്‍ ഇമാം കൗണ്‍സില്‍, കൗണ്‍സില്‍ ഓഫ് ഇമാംസ് ന്യൂ സൗത്ത് വെയില്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും പ്രസ്താവനയില്‍ സംഘടന കൂട്ടിച്ചേര്‍ത്തു.
അക്രമിയെ ജീവന്‍ പണയംവച്ച് കീഴ്പ്പെടുത്തിയത് അഹ്‌മദ്
സിഡ്നി: ജൂത ആഘോഷത്തിനിടെ ബോണ്ടി ബീച്ചില്‍ കൂട്ടക്കൊല നടത്തുന്നതിനിടെ അക്രമിയെ പിന്നിലൂടെ ചെന്ന് കീഴ്പ്പെടുത്തി തോക്ക് പിടിച്ചു വാങ്ങിയ ഹീറോ രണ്ടു കുട്ടികളുടെ പിതാവായ 43 കാരനായ അഹ്‌മദ് അല്‍ അഹ്‌മദെന്ന് തിരിച്ചറിഞ്ഞു. ഒരു തോക്കുധാരിയെ കീഴ്പ്പെടുത്തുന്നതിനിടെ രണ്ടാമത്തെ തോക്കുധാരി അഹ്‌മദിനു നേരെ നിറയൊഴിച്ച് സുഹൃത്തിനെ രക്ഷപ്പെടുത്താനും ശ്രമിച്ചു. വെടിയുണ്ടയേറ്റ് പരുക്കേറ്റ അഹ്‌മദിനെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കയാണ്.
നീളമുള്ള മെഷിന്‍ ഗണ്‍ ഉപയോഗിച്ച് മരത്തിനു പിന്നില്‍ നിന്നു ആളുകള്‍ക്കു നേരെ നിറയൊഴിക്കുന്ന അക്രമിക്ക് പിന്നിലൂടെ സ്വന്തം ജീവന്‍ വകവയ്ക്കാതെ ഓടിച്ചെന്ന് അക്രമിയെ കീഴ്പ്പെടുത്തി തോക്ക് കൈവശപ്പെടുത്തുകയാണ് അഹ്‌മദ് ചെയ്തത്. ഇതിനിടെ നിലത്തു വീണുപോയ അക്രമിക്ക് നേരെ തോക്കു ചൂണ്ടിയതോടെ ഇയാള്‍ എഴുന്നേറ്റ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ സമീപത്തെ ഫൂട് ഓവര്‍ബ്രിഡജില്‍ നിന്ന് മറ്റൊരു തോക്കുധാരി അഹ്‌മദിനെതിരേ വെടിവയ്ക്കുന്നുണ്ടായിരുന്നു. അഹ്‌മദാണ് നിരവധി പേരുടെ ജീവന്‍ രക്ഷിച്ചതെന്ന് ബന്ധു മുസ്തഫ പറഞ്ഞു.
അഹ്‌മദ് അക്രമിയെ കീഴ്പ്പെടുത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. തോക്ക് ഉപയോഗിച്ച് പരിചയമില്ലാത്ത ആളായിരുന്നു അഹ്്മദെന്നും അക്രമിക്കെതിരേ തോക്ക് ചൂണ്ടിയതോടെ അയാള്‍ പതറി ഓടുകയായിരുന്നുവെന്നും ബന്ധു പറഞ്ഞു. സുതര്‍ലാന്റില്‍ പഴക്കട നടത്തുകയാണ് അഹ്‌മദ്. വെടിയേറ്റ അഹ്്മദ് പിന്നീട് ശസ്ത്രക്രിയക്ക് വിധേയനായി.
death toll in the bondi beach shooting has reached 15, including a 10-year-old girl. police say the attackers were a father and son. investigation and security updates continue.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."