മെസ്സി ഡൽഹിയിലെത്താൻ വൈകി: കാത്തിരുന്ന് മടുത്ത് മോദി; അവസാന നിമിഷം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി
ന്യൂഡൽഹി: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. പ്രധാനമന്ത്രി വിദേശ പര്യടനത്തിനായി യാത്ര തിരിച്ചതാണ് കൂടിക്കാഴ്ച റദ്ദാകാൻ കാരണം. ഇന്ന് രാവിലെയായിരുന്നു മെസ്സിയും സംഘവും ഡൽഹിയിൽ എത്തേണ്ടിയിരുന്നത്. എന്നാൽ കനത്ത പുകമഞ്ഞ് കാരണം മെസ്സിയും സംഘവും ഡൽഹിയിൽ എത്താൻ മൂന്ന് മണിക്കൂർ വൈകി. നാല് ദിവസത്തെ ഒമാൻ, എത്യോപ്യ, ജോർദാൻ സന്ദർശനത്തിനായി മോദി തിരിച്ചതോടെയാണ് അവസാന നിമിഷം കൂടിക്കാഴ്ച റദ്ദാക്കിയത്. മെസ്സിയും പ്രധാനമന്ത്രി മോദിയും തമ്മിൽ 21 മിനിറ്റ് കൂടിക്കാഴ്ച നടത്തുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്.
ഇന്ത്യയുമായി പുരാതന ബന്ധങ്ങളുള്ള മൂന്ന് രാജ്യങ്ങളിലേക്കാണ് താൻ യാത്ര തിരിക്കുന്നതെന്ന് പ്രധാനമന്ത്രി ഇന്ത്യ വിടുന്നതിന് മുമ്പ് പ്രസ്താവനയിൽ അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നഷ്ടമായെങ്കിലും ഡൽഹിയിൽ മെസ്സിക്ക് മറ്റ് തിരക്കിട്ട പരിപാടികളുണ്ട്. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ മൂന്ന് ദിവസത്തെ പര്യടനം പൂർത്തിയാക്കിയാണ് മെസ്സി ഡൽഹിയിലെത്തിയത്.
മെസ്സി ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന്, അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് യാത്ര തിരിക്കുന്ന മെസ്സിക്ക് ഗംഭീരമായ സ്വീകരണമായിരിക്കും നൽകുക.
ഡൽഹിയിൽ നടക്കുന്ന സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിനും മെസ്സി സാക്ഷിയാകും. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമായി സമ്മാനങ്ങൾ കൈമാറുന്ന ചടങ്ങും നടക്കും. വിജയിക്കുന്ന ടീമിന് ട്രോഫി സമ്മാനിക്കുന്നതും മെസ്സിയാണ്. ഇന്ത്യൻ താരം വിരാട് കോഹ്‌ലിയും ചടങ്ങിൽ പങ്കെടുക്കും. വൈകുന്നേരം പുരാന ക്വിലയിൽ അഡിഡാസ് നടത്തുന്ന പരിപാടിയിലും മെസ്സിക്ക് പങ്കെടുക്കേണ്ടതുണ്ട്. രോഹിത് ശർമ്മ ഉൾപ്പെടെയുള്ള പ്രമുഖ ഇന്ത്യൻ കായിക താരങ്ങളുമായും മെസ്സി അവിടെ കൂടിക്കാഴ്ച നടത്തും. രാത്രി 8 മണിയോടെ മെസ്സി വിമാനത്താവളത്തിലേക്ക് പുറപ്പെടും.
മെസ്സിയുടെ ഇന്ത്യാ പര്യടനത്തിന്റെ തുടക്കം അൽപ്പം പ്രക്ഷുബ്ധമായിരുന്നു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ആരാധകരുടെ തിരക്ക് കാരണം മാറ്റിവെക്കേണ്ടി വന്നിരുന്നു. മെസ്സിയെ വ്യക്തമായി കാണാൻ കഴിയാതെ വന്നതോടെ ആരാധകർ നാശനഷ്ടങ്ങൾ വരുത്തിവെച്ചിരുന്നു.
എന്നാൽ, ആദ്യ ദിവസം തന്നെ മെസ്സി ഹൈദരാബാദിലേക്ക് പോയതോടെ സ്ഥിതി മാറി. അവിടെ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോടും ആരാധകരോടുമൊപ്പം സൗഹൃദ ഫുട്ബോൾ സെഷനിൽ പങ്കെടുത്തതോടെ ഉത്സവാന്തരീക്ഷം തിരികെ വന്നു. മുംബൈയിൽ രണ്ടാം ദിവസം പരിപാടികൾ വളരെ സുഗമമായി നടന്നു. വാങ്കഡെ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ കാണികൾക്കിടയിൽ സച്ചിൻ ടെണ്ടുൽക്കർ, സുനിൽ ഛേത്രി എന്നിവരോടൊപ്പം മെസ്സി ഒരു മണിക്കൂറോളം ചെലവഴിച്ചു.
argentine football legend lionel messi faced unexpected delays en route to delhi, leaving indian pm narendra modi waiting and ultimately canceling their scheduled high-profile meeting at the eleventh hour. the mix-up sparked social media buzz over diplomatic faux pas and celebrity schedules clashing with state affairs.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."