നാട്ടിലേക്ക് അയക്കുന്ന സാധനങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നതായി പ്രവാസികൾ; കാർഗോ രംഗത്ത് വ്യാജന്മാരുടെ അഴിഞ്ഞാട്ടം
റിയാദ്: വിദേശത്ത് നിന്നും പ്രവാസികൾ നാട്ടിലേക്ക് അയച്ച സാധനങ്ങൾ കാർഗോ ഏജൻസികളുടെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നു. വലിയ തുക നൽകി വാങ്ങിയ ലക്ഷക്കണക്കിന് കിലോ സാധനങ്ങളാണ് ഇങ്ങനെ കെട്ടിക്കിടന്ന് നശിക്കുന്നതും കരിഞ്ചന്തയിൽ വിൽക്കപ്പെടുന്നതും. ഈ തട്ടിപ്പിന് പിന്നിൽ വ്യാജന്മാരും അനധികൃത ഏജൻറുമാരുമാണെന്ന് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐ.ഡി.എ) ഭാരവാഹികൾ റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുറഞ്ഞ നിരക്കിൽ സാധനങ്ങൾ നാട്ടിലേക്ക് അയക്കാമെന്ന് വാഗ്ദാനം നൽകി അനധികൃത ഏജൻസികൾ പ്രവാസികളെ സമീപിക്കും. ഇവർ മിനി പിക്കപ്പ് വാനുകളും വ്യാജ നെയിം കാർഡുകളും ബില്ലുകളും ഉപയോഗിച്ചാണ് സാധനങ്ങൾ ശേഖരിക്കുന്നത്. ഇവർ ശേഖരിക്കുന്ന സാധനങ്ങൾ പലപ്പോഴും നാട്ടിലേക്ക് അയക്കപ്പെടുന്നില്ല. ചിലപ്പോൾ റിയാദിലെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നു. നാട്ടിൽ എത്തിയാലും വിതരണം ചെയ്യാനാവാതെ അവിടുത്തെ ഗോഡൗണുകളിലും ഇവ കെട്ടിക്കിടക്കും. പിന്നീട് ഈ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് മറിച്ചുവിൽക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഈ അനധികൃത ഏജൻറുമാർ മറ്റൊരു തട്ടിപ്പ് രീതിയും ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താക്കളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ശേഖരിച്ച ശേഷം, അംഗീകൃത കാർഗോ ഏജൻസികൾ വഴി അത് അയക്കാൻ ശ്രമിക്കും. സാധനം ഏൽപ്പിക്കുന്ന സമയത്ത് ഭാഗികമായി പണം നൽകിയ ശേഷം ബാക്കി പണം പിന്നീട് നൽകാമെന്ന് പറഞ്ഞ് ഇവർ മുങ്ങും. പണം കിട്ടുമെന്ന പ്രതീക്ഷയിൽ അംഗീകൃത ഏജൻസികൾ കാത്തിരിക്കും. എന്നാൽ ഏജൻറുമാരെ പിന്നെ കണ്ടെത്താനാവില്ല. അതോടെ ബാക്കി പണം ലഭിക്കാത്ത സാധനങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാകും.
പ്രവാസികൾ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ഐ.ഡി.എ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ സംഘടന കൂടുതൽ ഉണർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എയർ കാർഗോക്ക് പതിമൂന്ന് റിയാലും സീ കാർഗോക്ക് 7 റിയാലും എന്ന നിലയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ട്. ഈ തുകയിൽ കുറച്ച് കാർഗോ അയക്കാമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചാൽ, അത് തട്ടിപ്പല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സാധനങ്ങൾ അയക്കാൻ ഏൽപ്പിക്കാവൂ എന്നും ഐ.ഡി.എ മുന്നറിയിപ്പ് നൽകി.
kerala-based expatriates report frustration as parcels sent from abroad rot in warehouses due to shady cargo operators. fake agents and fraudulent firms exploit the system, delaying deliveries and hiking fees, prompting calls for stricter regulations to curb the growing scam epidemic in the remittance-heavy freight industry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."