സഞ്ജൗലി പള്ളി തകർക്കാൻ നീക്കവുമായി ഹിന്ദുത്വ സംഘടനകൾ; ഡിസംബർ 29നകം പൊളിച്ചില്ലെങ്കിൽ തകർക്കുമെന്ന് ഭീഷണി
ഷിംല: നിയമവിരുദ്ധമായി നിർമിച്ചതെന്നാരോപിച്ച് ഹിമാചൽപ്രദേശിലെ സഞ്ജൗലി മസ്ജിദ് തകർക്കാനുള്ള നീക്കവുമായി തീവ്രഹിന്ദുത്വവാദികൾ. അഞ്ചുനിലയുള്ള പള്ളിയുടെ മുകളിലത്തെ മൂന്നുനിലകൾ ഈ മാസം 29ന് മുമ്പ് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ ഷിംല മുനിസിപ്പൽ കോർപറേഷന് നിവേദനം നൽകി.
സമയപരിധിക്ക് മുമ്പായി ഭരണകൂടം ഇടപെടണമെന്ന് ഹിന്ദു സംഘർഷ് സമിതി അംഗം മദൻ താക്കൂർ ആവശ്യപ്പെട്ടു. കോടതി ഉത്തരവ് നടപ്പാക്കാൻ മുനിസിപ്പൽ കോർപറേഷൻ മുന്നോട്ടുവരണം. വഖ്ഫ് ബോർഡിനോ പള്ളി കമ്മിറ്റിക്കോ സാധിക്കാത്ത പക്ഷം തങ്ങൾ തന്നെ അത് തകർക്കുമെന്നും താക്കൂർ ഭീഷണി മുഴക്കി.
മറ്റൊരു ഹിന്ദുത്വ സംഘടനാ നേതാവ് വിജയ് ശർമയും 29ന് മുമ്പായി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുനിസിപ്പൽ കോർപറേഷനിൽ മതിയായ തൊഴിലാളികളില്ലെങ്കിൽ തങ്ങളുടെ സന്നദ്ധപ്രവർത്തകർ പള്ളി പൊളിച്ചുനീക്കൽ പ്രവൃത്തി സൗജന്യമായി ചെയ്യാൻ തയാറാണ്. ഇക്കാര്യം തങ്ങൾ കോർപറേഷനെ അറിയിച്ചിട്ടുണ്ട്. ശരിയായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതിയുടെ പരിഗണനയിൽ കേസ് നിലനിൽക്കെ വിഷയം തെരുവിലേക്ക് വലിച്ചിഴച്ച് വർഗീയ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഹിന്ദുത്വസംഘമെന്ന് മുസ്്ലിം സംഘടനകൾ ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയിലേക്ക് ജുമുഅയ്‌ക്കെത്തിയ വിശ്വാസികളെ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ തടഞ്ഞിരുന്നു. ഇതോടെ പള്ളിയിൽ പ്രാർഥനയ്ക്ക് എത്താൻ പലരും ഭയക്കുന്ന സാഹചര്യമുണ്ടായതായും പ്രദേശത്തെ മുസ്്ലിംകൾ പറഞ്ഞു. പള്ളിക്ക് ദീർഘകാല ചരിത്രമുണ്ടെന്നും അടിസ്ഥാന ഘടന പതിറ്റാണ്ടുകളായി നിലനിൽക്കുന്നതാണെന്ന് രേഖകളുള്ളതായും നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി വഴി മാത്രമേ തീർപ്പാക്കാവൂവെന്നും പള്ളി കമ്മിറ്റി അംഗം പറഞ്ഞു. കേസ് നിലവിൽ ഹിമാചൽപ്രദേശ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
മേൽനിലകളിൽ നിയമപരമായ നടപടി സ്വീകരിക്കാമെന്നും താഴെയുള്ള രണ്ട് നിലകൾക്ക് തൽസ്ഥിതി തുടരാമെന്നുമാണ് കോടതി നിലപാടെടുത്തത്. അന്തിമ ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് മുസ്്ലിം സംഘടനകളും വഖ്ഫ് ബോർഡും അറിയിച്ചു. ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുമ്പ് തന്നെ നിർമിച്ച പള്ളി 2012ലാണ് മൂന്ന് നിലകൾകൂടി അധികമായി ഉയർത്തി അഞ്ചുനിലയാക്കിയത്. എന്നാൽ, മൂന്നുനില ഉയർത്തിയതിന് മതിയായ അനുമതിയില്ലെന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം.
hindutva activists attempt to demolish sanjauli mosque in himachal pradesh, alleging it was built illegally
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."