എനർജി ഡ്രിങ്കുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്; വിദ്യാലയങ്ങളിലെ ഉപയോഗത്തിന് പൂർണ്ണ നിരോധനം
കുവൈത്തി സിറ്റി: രാജ്യത്തെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന എനർജി ഡ്രിങ്കുകളുടെ അമിത ഉപയോഗം തടയുന്നതിനുമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എനർജി ഡ്രിങ്കുകളുടെ വിൽപ്പന പൂർണ്ണമായും നിരോധിച്ചു.
പൊതു-സ്വകാര്യ സ്കൂളുകൾ, സർവ്വകലാശാലകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എനർജി ഡ്രിങ്കുകളുടെ വിതരണവും വിൽപ്പനയും ഇനി മുതൽ അനുവദിക്കില്ല. വിദ്യാർത്ഥികളുടെ ആരോഗ്യത്തെയും ഭക്ഷണരീതികളെയും ദോഷകരമായി ബാധിക്കുന്ന പാനീയങ്ങൾ ഒഴിവാക്കി സുരക്ഷിതമായ ഉപഭോഗ ശീലങ്ങൾ വളർത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിൽപ്പനയ്ക്കുള്ള പുതിയ നിബന്ധനകൾ
പ്രായപരിധി: 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ എനർജി ഡ്രിങ്കുകൾ വിൽക്കാൻ പാടുള്ളൂ.
അളവ് നിയന്ത്രണം: ഒരാൾക്ക് പ്രതിദിനം രണ്ട് ക്യാനുകൾ മാത്രമേ നൽകാവൂ.
കഫീൻ അളവ്: ഓരോ ക്യാനിലും (250 മില്ലി) കഫീന്റെ അളവ് 80 മില്ലിഗ്രാമിൽ കൂടാൻ പാടില്ല.
നിരോധിത മേഖലകൾ: റെസ്റ്റോറന്റുകൾ, കഫേകൾ, സ്പോർട്സ് ക്ലബ്ബുകൾ, ഫുഡ് ട്രക്കുകൾ എന്നിവിടങ്ങളിൽ എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് നിരോധിച്ചു. സഹകരണ സംഘങ്ങളിലും (Co-operative Societies) സമാന്തര വിപണികളിലും (Parallel Markets) മാത്രമേ ഇവ ലഭ്യമാകൂ.
പരസ്യങ്ങൾക്കില്ല അനുമതി: എനർജി ഡ്രിങ്കുകളുമായി ബന്ധപ്പെട്ട എല്ലാത്തരം പരസ്യങ്ങൾക്കും സ്പോൺസർഷിപ്പുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പാക്കേജിംഗിൽ വ്യക്തമായ ആരോഗ്യ മുന്നറിയിപ്പുകൾ രേഖപ്പെടുത്തണമെന്നും ഉത്തരവ് ആവശ്യപ്പെടുന്നു.
ആരോഗ്യരംഗത്തെ മറ്റൊരു പ്രധാന പരിഷ്കാരമായി "ഹോം ഹെൽത്ത്കെയർ അസിസ്റ്റന്റ്" (Home Healthcare Assistant) എന്ന പ്രൊഫഷനെ മെഡിക്കൽ മേഖലയിലെ അംഗീകൃത തൊഴിലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. വീടുകളിൽ രോഗികളെ പരിചരിക്കുന്നവർക്ക് വ്യക്തമായ മാനദണ്ഡങ്ങളും പ്രൊഫഷണൽ യോഗ്യതയും ഉറപ്പാക്കാനാണ് നീക്കം. രോഗികളുടെ സുപ്രധാന അടയാളങ്ങൾ നിരീക്ഷിക്കുക, മരുന്നുകൾ നൽകുന്നതിൽ സഹായിക്കുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതലകൾ.
kuwait has enforced strict controls on energy drinks, including a complete ban on their use in schools. the move aims to safeguard children and teenagers from potential health risks linked to high caffeine and sugar content. authorities said awareness campaigns inspections and penalties will follow as part of broader public health measures targeting youth safety nutrition and responsible consumption nationwide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."