കരോളും സമ്മാനപ്പൊതികളുമല്ല; ക്രിസ്മസ് പുലരിയിലും ഗസ്സയെ വരവേറ്റത് ഇസ്‌റാഈലിന്റെ മരണ ബോംബുകള്‍; സമാധാനഗീതങ്ങള്‍ക്ക് പകരം ഡ്രോണുകളുടെ ഇടിമുഴക്കങ്ങള്‍
ഗസ്സ സിറ്റി: ലോകം മുഴുവന്‍ സമാധാനത്തിന്റേയും സാന്തിയുടേയും ഗീതികള്‍ മുഴക്കിയ, കരോളകളും സമ്മാനപ്പൊതികളും സന്തോഷം ചൊരിഞ്ഞ ക്രിസ്മസ് പുലരിയിലും ഗസ്സക്ക് മേല്‍ വര്‍ഷിച്ചത് ഇസ്‌റാഈല്‍ നരവേട്ടക്കാരുടെ മരണ ബോംബുകള്‍. ക്രിസ്മസ് ഗാനങ്ങള്‍ മുഴങ്ങേണ്ടിടത്ത് ഉയര്‍ന്ന് കേട്ടത് ഡ്രോണുകളുടെ ഇടിമുഴക്കങ്ങള്‍. ഗസ്സയുടെ കിഴക്കന്‍ ഭാഗത്ത് ഇസ്‌റാഈലി ബോംബാക്രമണത്തിന്റെയും ഡ്രോണുകളുടെയും ശബ്ദം ക്രിസ്മസ് രാത്രി മുഴുവനും ഇന്ന് പുലര്‍ച്ചെയും മുഴങ്ങിക്കേട്ടതായാണ് റിപ്പോര്‍ട്ട്. ഗസ്സയിലുടനീളമുള്ള അവശേഷിക്കുന്ന പല പള്ളികളും ക്രിസ്മസ് ആഘോഷമുണ്ടായില്ല. പള്ളികളില്‍ ചെറിയ ഒത്തുചേരലുകളും പ്രാര്‍ത്ഥനകളും മാത്രമാണ് നടന്നത്. ആഘോഷങ്ങള്‍ വേണം എന്ന തോന്നലുണ്ടായില്ല. അതിന് പറ്റിയ സാഹചര്യമില്ല എന്നുമാണ് ക്രിസ്തുമത വിശ്വാസികള്‍ പ്രതികരിച്ചത്.
വടക്കന്‍ ഗസ്സയിലെ ജബലിയ പ്രദേശത്ത് സണിസ്റ്റ് സൈന്യം ഒരു ഫലസ്തീനിയെ കൊലപ്പെടുത്തിയതായി ആംബുലന്‍സ് ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന് വടക്കുകിഴക്കായി സായിര്‍ പട്ടണത്തിലെ വീടുകള്‍ക്ക് നേരെ ഇസ്‌റാഈലി കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് മാസം മാത്രം പ്രായമുള്ള ഫലസ്തീന്‍ പെണ്‍കുട്ടിക്ക് പരുക്കേറ്റു.
ലെബനാന് നേരേയും ഇസ്‌റാഈല്‍ ആക്രമണം നടത്തി. കിഴക്കന്‍ ലെബനനിലെ ബെക്ക താഴ്വര പ്രദേശത്തെ ഹോച്ച് അല്‍-സയ്യിദ് അലി ഗ്രാമത്തിന് സമീപം കാറിന് മേല്‍ ഡ്രോണ്‍ പതിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ലെബനന്റെ ദേശീയ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
കഴിഞ്ഞ ദിവസം കിഴക്കന്‍ ഗസ്സയിലെ ശുജാഇയ്യയില്‍ രണ്ട് ഫലസ്തീനികളെ ഇസ്‌റാഈല്‍ വെടിവെച്ച് കൊന്നിരുന്നു. 875 തവണ ഇസ്‌റാഈല്‍വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഗസ്സയിലെ ഗവണ്‍മെന്റ് മീഡിയ ഓഫിസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2023 ഒക്ടോബര്‍ മുതല്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യ യുദ്ധത്തില്‍ കുറഞ്ഞത് 70,942 പലസ്തീനികള്‍ കൊല്ലപ്പെടുകയും 171,195 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
instead of christmas carols and celebrations, gaza witnessed deadly israeli bombings and the roar of drones, highlighting the ongoing humanitarian crisis.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."