ഉദ്ഘാടനം കഴിഞ്ഞ് മോദി മടങ്ങി, പിന്നാലെ ആളുകൾ 4000 അലങ്കാരച്ചെടികൾ കടത്തി; നാണക്കേടിന്റെ ദൃശ്യങ്ങൾ പുറത്ത്
ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവ്വഹിച്ച് മടങ്ങിയതിന് പിന്നാലെ, ചടങ്ങംഗത്തിനായി ഒരുക്കിയ അലങ്കാരച്ചെടികൾ ജനം മോഷ്ടിച്ചു കടത്തി. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ പുതുതായി നിർമ്മിച്ച ‘രാഷ്ട്ര പ്രേരണാ സ്ഥൽ’ പരിസരത്താണ് സംഭവം. ഏകദേശം 4,000-ത്തോളം ചെടിച്ചട്ടികൾ പൊതുജനങ്ങൾ കടത്തിക്കൊണ്ടുപോയെന്നാണ് ലഖ്‌നൗ വികസന അതോറിറ്റിയുടെ (LDA) കണക്ക്.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ചായിരുന്നു സ്മാരകത്തിന്റെ ഉദ്ഘാടനം. ചടങ്ങിനായി വൻതോതിലുള്ള സൗന്ദര്യവത്കരണമാണ് അധികൃതർ പ്രദേശത്ത് നടത്തിയിരുന്നത്. എന്നാൽ പ്രധാനമന്ത്രി മടങ്ങിയതിന് തൊട്ടുപിന്നാലെ സ്ഥിതിഗതികൾ മാറുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പ്രകാരം, സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ളവർ യാതൊരു കൂസലുമില്ലാതെ ചെടിച്ചട്ടികൾ എടുത്തുകൊണ്ടുപോകുന്നത് കാണാം. കയ്യിൽ ഒതുങ്ങുന്നവ പലരും നടന്നുതന്നെ കൊണ്ടുപോയപ്പോൾ, മറ്റുചിലർ കാറുകളിലും ഇരുചക്ര വാഹനങ്ങളിലും ചെടിച്ചട്ടികൾ കയറ്റി സ്ഥലം വിട്ടു. പട്ടാപ്പകൽ നടന്ന ഈ പരസ്യമായ മോഷണത്തെ ചിലർ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് ആളുകൾ ചെടികൾ കടത്തിയത്.
എന്താണ് രാഷ്ട്ര പ്രേരണാ സ്ഥൽ?
മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം 230 കോടി രൂപ ചെലവഴിച്ച് മനോഹരമായ സ്മാരകമാക്കി മാറ്റുകയായിരുന്നു ലഖ്‌നൗ ഡെവലപ്മെന്റ് അതോറിറ്റി. 65 ഏക്കറിൽ പരന്നുകിടക്കുന്ന ഈ പാർക്ക് നിർമ്മിച്ചത് 6.5 ലക്ഷം മെട്രിക് ടൺ മാലിന്യം നീക്കം ചെയ്ത ശേഷമാണ്. ശ്യാമപ്രസാദ് മുഖർജി, ദീനദയാൽ ഉപാധ്യായ, അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ 65 അടി ഉയരമുള്ള വെങ്കല പ്രതിമകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഡിജിറ്റൽ സംവിധാനങ്ങളോടുകൂടിയ 6300 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മ്യൂസിയത്തിൽ നേതാക്കളുടെ ജീവിതവും പൊഖ്‌റാൻ പരീക്ഷണം ഉൾപ്പെടെയുള്ള ചരിത്ര സംഭവങ്ങളും പ്രദർശിപ്പിക്കുന്നു.
മിയാവാകി വനവൽക്കരണ രീതിയിലൂടെ 50,000-ത്തിലധികം മരങ്ങൾ വെച്ചുപിടിപ്പിച്ച ഈ ഹരിതാഭമായ പൊതുഇടത്തിൽ നിന്നാണ് ഉദ്ഘാടനത്തിന് പിന്നാലെ ആയിരക്കണക്കിന് പൂച്ചട്ടികൾ അപ്രത്യക്ഷമായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
Following the inauguration of the Rashtra Prerna Sthal in Lucknow by Prime Minister Narendra Modi on December 25, 2025, embarrassing scenes unfolded as locals reportedly looted thousands of decorative flower pots.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."